ADVERTISEMENT

കോട്ടയം ∙ അക്ഷര നഗരിയുടെ ആസ്ഥാന നഗരസഭയ്ക്ക് ഇന്ന് 100 വയസ്സ്. തിരുവിതാങ്കോട്ടു മുനിസിപ്പൽ റഗുലേഷൻ അനുസരിച്ച് 1920 ഓഗസ്റ്റ് 16ന് (1096 ചിങ്ങം ഒന്ന്) 19 പട്ടണങ്ങളെ മുനിസിപ്പാലിറ്റികളായി പ്രഖ്യാപിച്ചതോടെയാണ് കോട്ടയവും നഗരസഭയായത്. അതിനു മുൻപ് പട്ടണ പരിഷ്കരണ (ടൗൺ ഇംപ്രൂവ്മെന്റ്) കമ്മിറ്റിയെന്നാണ് അറിയപ്പെട്ടത്.

നഗരസഭാകാര്യാലയത്തിലെ ശിലാഫലകം
നഗരസഭാകാര്യാലയത്തിലെ ശിലാഫലകം

കോട്ടയത്ത് 1894ലാണ് പട്ടണ പരിഷ്കരണ (ടൗൺ ഇംപ്രൂവ്മെന്റ്) കമ്മിറ്റി നിലവിൽ വന്നത്. തിരുവനന്തപുരത്ത് 1877ൽ കൺസർവൻസി ഡിപ്പാർട്മെന്റ് സ്ഥാപിതമായതോടെ പട്ടണത്തെ 5 ഡിവിഷനുകളായി തിരിച്ചു. ഇതിൽ ചേർത്തല ആസ്ഥാനമായിരുന്ന വടക്കേ ഡിവിഷന്റെ കീഴിലായിരുന്നു കോട്ടയം ഉൾപ്പെടുന്ന ഭാഗം. വടക്കേ ഡിവിഷന്റെ ആസ്ഥാനം 1880ൽ ചേർത്തലയിൽ നിന്നു കോട്ടയത്തേക്കു മാറ്റി. ഇതോടെ ഡിവിഷന്റെ പേരും കോട്ടയം എന്നാക്കി.

 അന്നുള്ളത്  17,000 പേർ

നഗരസഭയിൽ പതിനേഴായിരത്തോളം ജനസംഖ്യയാണ് അന്ന് ഉണ്ടായിരുന്നത്. 13,000 രൂപയാണ് ആദ്യ ബജറ്റ് തുക. പ്രധാന ജോലികൾ. തെരുവു വിളക്കുകൾ സ്ഥാപിക്കലും വഴി വൃത്തിയാക്കലും. 1920 മുതൽ 1927 വരെ നഗരസഭാ പ്രവർത്തനം സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു.

 ചെയർമാനല്ല, പ്രസിഡന്റ്

ഭരണ സമിതിയുടെ അധ്യക്ഷനെ പ്രസിഡന്റ് എന്നാണ് വിളിച്ചിരുന്നത്. പി.ടി. തോമസ് പാലാമ്പടമായിരുന്നു ആദ്യ പ്രസിഡന്റ്. തുടർന്ന് സി. ജെ. കുര്യൻ പ്രസിഡന്റായി. രണ്ടു വർഷത്തിനുശേഷം പി. ടി. തോമസ് വീണ്ടും പ്രസിഡന്റായി.

 വൈദ്യുതി വന്നത് 1927 ൽ

നഗരസഭയുടെ സഹകരണത്തോടെ 1927 ൽ നഗരത്തിൽ വൈദ്യുതീകരണം നടപ്പാക്കി. 1927 ൽ കെ. കെ. തോമസ് പ്രസിഡന്റായിരുന്നപ്പോഴാണ് ഇത്. വയസ്‌കര ആര്യൻ നാരായണമൂസിനു സ്വകാര്യ ഇലക്‌ട്രിക് സപ്ലൈ ഏജൻസി സ്‌ഥാപിക്കാൻ നഗരസഭ വായ്പ നൽകി.

 വാർഡ് വിഭജനം

നഗരസഭയെ 1934ൽ വാർഡുകളായി തിരിച്ചു. ഓരോ വാർഡിലും തിരഞ്ഞെടുപ്പു നടന്നു. ഡോ. എ. ടി. മാത്യു പ്രസിഡന്റായി. 1937ൽ എ. വി. ജോർജ് പ്രസിഡന്റായി. നഗരസഭയ്‌ക്കു സ്വന്തമായി ഓഫിസ് കെട്ടിടം പണിതത് ഇക്കാലത്താണ്. 1943 ഡിസംബർ 18ന് സർ സി. പി. രാമസ്വാമി അയ്യർ മുനിസിപ്പൽ ഓഫിസ് മന്ദിരം ഉദ്‌ഘാടനം ചെയ്‌തു. നഗരസഭയ്ക്ക് ഇപ്പോൾ 52 വാർഡുകൾ ഉണ്ട്.

 സമ്പൂർണ സാക്ഷര നഗരം

ഇന്ത്യയിൽ ആദ്യം സമ്പൂർണ സാക്ഷരത നേടിയ നഗരം എന്ന ബഹുമതി നേടി. 1989 ജൂൺ 25ന് അന്നത്തെ കേന്ദ്രമന്ത്രി എൻ.പി.സാഹി സാക്ഷരനഗര പ്രഖ്യാപനം നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com