യുവാവിനെ കാണാതായത് 18 വർഷം മുൻപ്; വീണ്ടും അന്വേഷണവുമായി പൊലീസ്
Mail This Article
കടുത്തുരുത്തി ∙ 18 വർഷം മുൻപു കാണാതായ യുവാവിനായി പൊലീസ് വീണ്ടും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കടുത്തുരുത്തി മാന്നാർ ഗ്രീൻലാൻഡ് വീട്ടിൽ എ.കെ.വാസുവും ഭാര്യ വിമലയുടെയും മകൻ ദിലീപിനു(22) വേണ്ടിയാണു ജില്ലാ പൊലീസ് ചീഫ് ജി. ജയദേവിന്റെ നിർദേശ പ്രകാരം കടുത്തുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചത്. 18 വർഷം മുൻപു കാണാതായ മകൻ ദിലീപിനെ കണ്ടെത്താനായി കുടുംബം മുട്ടാത്ത വാതിലുകൾ ഇല്ല. ദിലീപിനായുള്ള മാതാപിതാക്കളുടെ അന്വേഷണം ഇപ്പോഴും തുടരുന്നതിനെക്കുറിച്ചു മനോരമ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. 2002 ഡിസംബർ ഏഴിനാണ് ഇരുപത്തിണ്ടുകാരനായ ദിലീപിനെ മാന്നാറിൽ നിന്നു കാണാതായത്. പ്രഭാത ഭക്ഷണത്തിനു ശേഷം വീട്ടിൽ നിന്ന് ആപ്പാഞ്ചിറയിലെ കടയിലേക്കു പോയ ദിലീപ് പിന്നെ തിരികെ വന്നിട്ടില്ല. 8നു വെള്ളാശേരിയിലുള്ള അമ്മാവൻ മോഹനന്റെ വീട്ടിലേക്കു ദിലീപ് വിളിച്ചു. താൻ ചെന്നൈയിൽ ഉണ്ടെന്നും 2 ദിവസത്തിനകം തിരികെ വരുമെന്നും അറിയിച്ചു. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും ദിലീപ് തിരികെ വന്നില്ല. ഇതോടെ പിതാവ് എ.കെ. വാസുവും സുഹൃത്തും കൂടി ചെന്നൈയിലെത്തി.
ആഴ്ചകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്നു തമിഴ് പത്രങ്ങളിലും മലയാള പത്രങ്ങളിലും ചിത്രം സഹിതം പരസ്യം ചെയ്യുകയും മലയാളി സമാജങ്ങളിൽ ഫോട്ടോ സഹിതം വിവരങ്ങൾ നൽകുകയും ചെയ്തു. ഫലം ഉണ്ടായില്ല. കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമം ആയില്ല. പ്രായാധിക്യത്താൽ മാതാപിതാക്കൾ ഇപ്പോൾ രോഗികളായി മാറിയിരിക്കുകയാണ്. മകനെ കണ്ടെത്താൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കുടുംബം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. കടുത്തുരുത്തി എസ്എച്ച്ഒ ജി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചെന്നൈയിലെത്തി അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം.