69 ലക്ഷം മുടക്കി കെഎസ്ആർടിസി പണിത കെട്ടിടം പഞ്ചായത്ത് കൊണ്ടുപോകും
Mail This Article
മുണ്ടക്കയം ∙ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിന് വേണ്ടി പുത്തൻചന്തയിൽ നിർമാണം പൂർത്തീകരിച്ച കെട്ടിടം കെഎസ്ആർടിസി ഉപേക്ഷിക്കാൻ സാധ്യത. നിർമാണം കഴിഞ്ഞ് നാളുകൾ പിന്നിട്ടതോടെ പഞ്ചായത്ത് വക സ്ഥലത്ത് നിർമിച്ച കെട്ടിടം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സർക്കാരിനെ സമീപിച്ചിരുന്നു.69 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, പ്ലാറ്റ്ഫോം എന്നിവ ഉൾപ്പെടെ നിർമാണം പൂർത്തീകരിച്ചത്. നിലവിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥല പരിമിതികളിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി ഓഫിസ് ഇവിടേക്കു മാറ്റാനായിരുന്നു തീരുമാനം. എന്നാൽ പുതിയ നിയമനങ്ങൾ, ഓപ്പറേറ്റിങ് സെന്ററിൽ ആവശ്യമായ ഉപകരണങ്ങൾ തുടങ്ങി ഏർപ്പെടുത്തേണ്ട നടപടികൾ വഴിമുട്ടിയ നിലയിലാണ്. ഇതോടെ സെന്റർ പ്രവർത്തനം ആരംഭിക്കാൻ സാധ്യതയില്ല എന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് സർക്കാരിനെ സമീപിച്ചത്.
കെട്ടിടം പഞ്ചായത്തിന് വിട്ട് നൽകിയാൽ നിലവിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള ഓഫിസുകൾ ഇവിടേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കാനാകും. ഇതിനായുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു അറിയിച്ചു. എന്നാൽ നിലവിലെ അസൗകര്യങ്ങളിൽ തന്നെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പ്രവർത്തിക്കണം എന്ന സാഹചര്യം നിലനിൽക്കുകയാണ്. പഴയ കംഫർട്ട് സ്റ്റേഷൻ കെട്ടിടത്തിൽ നിന്നും സ്റ്റേഷൻ മാസ്റ്റർ ഓഫിസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു ഷെഡിനു സമീപത്തെ മുറിയിലേക്ക് മാറ്റിയത് മാത്രമാണ് നിലവിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഉണ്ടായ വികസനം. ബസുകൾ പാർക്ക് ചെയ്യാനുള്ള സ്ഥല പരിമിതികൾ പഴയ നിലയിൽ തന്നെ തുടരുകയും ചെയ്യും.