റോക്കറ്റ് പോലെ കുതിച്ച് ഉള്ളിവില, ഒപ്പമെത്താൻ കാരറ്റും സവാളയും; വിലക്കയറ്റം രൂക്ഷം
Mail This Article
കോട്ടയം ∙ റോക്കറ്റ് പോലെ കുതിച്ച് ഉള്ളിവില. ഒപ്പമെത്താൻ കാരറ്റും സവാളയും. പച്ചക്കറി വിപണിയിൽ വിലക്കയറ്റം രൂക്ഷം. ഒരു മാസം മുൻപു ചില്ലറ വിപണിയിൽ ചുവന്ന ഉള്ളിക്ക് കിലോ 65 രൂപയായിരുന്നത് ഇപ്പോൾ 115 രൂപയായി. സവാള വില 42ൽ നിന്നു 90 രൂപയായി ഉയർന്നു. കാബേജ് 30ൽ നിന്ന് 55, ഉരുളക്കിഴങ്ങ് 36ൽ നിന്ന് 50, പയർ 25ൽ നിന്ന് 50 എന്നിങ്ങനെയാണു വിലക്കയറ്റം. ക്യാരറ്റ് വില പലയിടങ്ങളിലും 100 രൂപയിൽ എത്തി.
മഹാരാഷ്ട്ര, കർണാടക ,തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് പച്ചക്കറി കൂടുതലായി എത്തുന്നത്. ഈ സംസ്ഥാനങ്ങളിൽ ശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും മൂലം ഉണ്ടായ നാശനഷ്ടമാണു വില വർധനയ്ക്കു കാരണമെന്നു വ്യാപാരികൾ പറയുന്നു. സവാളയും ഉള്ളിയും ആവശ്യപ്പെടുന്നതിൽ പകുതി മാത്രമേ ചില്ലറ വ്യാപാരികൾക്കു ലഭിക്കുന്നുള്ളൂ. പച്ചക്കറിയുടെ വില ഓണത്തിനു ശേഷം കാര്യമായി കൂടി. മൂന്നാറിൽ നിന്നും മേട്ടുപ്പളയത്തു നിന്നും പച്ചക്കറി വരവു കുറഞ്ഞതും വില കൂടാൻ കാരണമായി.
കോട്ടയത്തെ ഇന്നലത്തെ മൊത്ത വ്യാപാര വില
ഏറ്റുമാനൂരിലെ വില ബ്രായ്ക്കറ്റിൽ
∙ഉള്ളി - 90(87)
∙സവാള – 68 (65)
∙പയർ - 45(46)
∙ബീൻസ് -36(40)
∙കാബേജ് - 50(48)
∙ക്യാരറ്റ് -88 (86)