സ്വന്തം വൃക്ക സൗജന്യമായി നൽകിയ ഈ സ്ഥാനാർഥിയെ ജനം മറക്കുമോ?
Mail This Article
പാലാ ∙ തിരഞ്ഞെടുപ്പിലെ ജയപരാജയത്തിനപ്പുറം സുധർമ രാഘവന് എപ്പോഴും ജനമനസ്സിൽ ഒരു ജയമുറപ്പ്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിക്കു സ്വന്തം വൃക്ക സൗജന്യമായി നൽകിയ അവരെ ജനം മറക്കുന്നതെങ്ങനെ? മുത്തോലി പഞ്ചായത്തിലെ കാണിയക്കാട് 2-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ് സുധർമ രാഘവൻ. 2014 ജൂൺ 10 നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പട്ടാമ്പി തോട്ടക്കര അബ്ബാസിനു വൃക്ക നൽകിയത്.
4 സെന്റിലുള്ള ചെറിയ വീട്ടിൽ അന്തിയുറങ്ങുന്ന സുധർമ 2009 മുതൽ മെഡിക്കൽ കോളജ് കാത്‌ലാബിലെ താൽക്കാലിക ജീവനക്കാരിയാണ്. തന്നെപ്പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അബ്ബാസിനു വൃക്ക നൽകാൻ ചുരുങ്ങിയ നിമിഷത്തെ പരിചയമേ അവർക്കു വേണ്ടി വന്നുള്ളൂ. കാൻസർ ബാധിതനായാണു സുധർമയുടെ ഭർത്താവ് രാഘവൻ മരിച്ചത്.
കഴിഞ്ഞ തവണ എൽഡിഎഫിനു വേണ്ടിയാണു പോരാടിയത്. ഇത്തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയായാണു മത്സരിക്കുന്നത്. കേരള കോൺഗ്രസ് എമ്മിലെ ജിജി ജേക്കബ് താന്നിയാനിക്കൽ എൽഡിഎഫ് സ്ഥാനാർഥിയായും ബിന്ദു മഞ്ഞനാൽ ബിജെപി സ്ഥാനാർഥിയായും മത്സരത്തിനുണ്ട്.