പ്രതിഷേധക്കടൽ, മെഡിക്കൽ കോളജ് മോർച്ചറിക്ക് മുൻപിൽ സംഘർഷം
Mail This Article
കോട്ടയം ∙ കാഞ്ഞിരപ്പള്ളി സ്വദേശി ടി.എച്ച്.ഷെഫീഖിന്റെ (36) മരണത്തെച്ചൊല്ലി മെഡിക്കൽ കോളജ് മോർച്ചറിക്കു മുൻപിൽ സംഘർഷം. പൊലീസും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഷെഫീഖിന്റെ സഹോദരൻ സമീർ അടക്കമുള്ള ബന്ധുക്കളും സ്ഥലത്തുണ്ടായിരുന്നു.റവന്യു അധികൃതരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കണമെന്നു കോൺഗ്രസ് നേതാക്കളും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.
ഫോർട്ട്കൊച്ചി സബ് കലക്ടർ ഹാരിസ് റഷീദ് എത്തിയ ശേഷം 11 മണിയോടെയാണ് ഇൻക്വസ്റ്റ് ആരംഭിച്ചത്. സബ് കലക്ടറോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളും ബന്ധുക്കളും എത്തിയെങ്കിലും പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടായി. മോർച്ചറിയുടെ ഗേറ്റ് പൊലീസ് ബലം പ്രയോഗിച്ച് അടച്ചു. ബന്ധുക്കളോടും കോൺഗ്രസ് നേതാക്കളോടും സബ് കലക്ടർ സംസാരിച്ചു. ആരോപണ വിധേയരായ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാരെ ഇൻക്വസ്റ്റ് നടപടികളിൽ പങ്കെടുപ്പിക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു. നടപടികളെല്ലാം വിഡിയോയിൽ പകർത്തി.
പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വൈകിട്ട് അഞ്ചരയോടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയി. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, കെപിസിസി സെക്രട്ടറിമാരായ ഫിലിപ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, സെക്രട്ടറി ടോം കോര അഞ്ചേരിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.