അണലിയോട് പടവെട്ടി ജീവൻ വെടിഞ്ഞ ‘കുട്ടു’വിന്റെ സങ്കടകഥ; രക്ഷിക്കാൻ എല്ലാം ചെയ്തു, പക്ഷേ...
Mail This Article
കുട്ടുവിന്റെ ജീവൻ രക്ഷിക്കാൻ ബാബു എല്ലാം ചെയ്തു. പക്ഷേ വിധി മറിച്ചായിരുന്നു. കുമരകം ഇടവട്ടം തെക്കേത്തറ ബാബുവിന്റെ വീട്ടിലെ നായയാണ് കുട്ടു. വെള്ളിയാഴ്ച രാത്രി ഏഴിനാണു സംഭവം.നായയുടെ പതിവില്ലാത്ത കുര കേട്ടാണു ബാബുവും കുടുംബവും പുറത്തേക്കു നോക്കിയത്. ഈ സമയം വീടിനു സമീപത്തു അണലിയും കുട്ടു (4)എന്ന നായയും തമ്മിൽ പൊരിഞ്ഞ പോരാട്ടം. പാമ്പിന്റെ കടിയിൽ നിന്നു കുട്ടുവിനെ രക്ഷിക്കാൻ വീട്ടുകാർ ആവതു ശ്രമം നടത്തിയെങ്കിലും നടന്നില്ല. കുട്ടു പിന്നോട്ടു പോകാതെ പാമ്പിനെ നേരിട്ടു കൊണ്ടിരുന്നു. പാമ്പ് ചത്തെന്നു മനസ്സിലാക്കിയതോടെയാണു കുട്ടു പിന്മാറിയത്. ഈ സമയം കുട്ടു അവശനായിക്കഴിഞ്ഞിരുന്നു.
കുട്ടുവിനു പാമ്പിന്റെ കടിയേറ്റെന്നു മനസ്സിലായതോടെ വീട്ടുകാർ കോടിമതയിലെ മൃഗാശുപത്രിയിലേക്കു കൊണ്ടുപോയി. അവശനായ നായ്ക്കു കുത്തി വയ്പ് നടത്തണമെന്നു നിർദേശിച്ചു. 7,000 രൂപയായിരുന്നു മരുന്നിന്റെ വില. കുത്തിവയ്പ് നടത്തിയ ശേഷം കുട്ടുവിനെ വീട്ടിൽ കൊണ്ടു വന്നു.രാത്രി പത്തോടെ കുട്ടു എന്നേക്കുമായി യാത്രയായി. പാടശേഖരത്ത് വെള്ളം കയറിക്കിടക്കുമ്പോൾ വള്ളത്തിലാണു ബാബുവും കുടുംബം സമീപപ്രദേശത്തേക്ക് പോകുന്നത്. വള്ളത്തിൽ വീട്ടുകാർ കയറുമ്പോൾ കുട്ടുവും ഇവർക്കൊപ്പം യാത്ര ചെയ്യുമായിരുന്നു.ഏതാനും ദിവസം പ്രായമുള്ളപ്പോഴാണു നായക്കുട്ടിയെ ബാബുവിനു കിട്ടിയത്.