ഓട്ടമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷീനുമായി 4-ാം ക്ലാസ് വിദ്യാർഥി
Mail This Article
കറുകച്ചാൽ ∙ ഓട്ടമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷീൻ നിർമിച്ച് താരമായി 4-ാം ക്ലാസ് വിദ്യാർഥി. കങ്ങഴ പത്തനാട് വടക്കേറാട്ട് മുഹമ്മദ് സജിയുടെ മകൻ മുഹമ്മദ് ആഷിക്കാണ് ഓട്ടമാറ്റിക് ഹാൻഡ് സാനിറ്റൈസർ നിർമിച്ചത്. നെടുംകുന്നം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്കൂൾ 4-ാം ക്ലാസ് വിദ്യാർഥിയാണ് ആഷിക്ക്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശങ്ങളിലും പങ്കാളിയാവുകയെന്ന ആശയത്തിൽ നിന്നാണ് മുഹമ്മദ് ആഷിക്കിന് സ്വന്തമായി ഒരു ഓട്ടമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷീൻ നിർമിക്കുവാൻ പ്രചോദനം ലഭിച്ചത്.
വീട്ടിൽ നിന്ന് കിട്ടാവുന്ന പാഴ്‌വസ്തുക്കൾ ശേഖരിച്ചു, അനുബന്ധ സാധനങ്ങൾ ഇലക്ട്രോണിക്സ് കടയിൽ നിന്നും വാങ്ങി. 300 രൂപയാണ് ആകെ നിർമാണ ചെലവ്. 5 മണിക്കൂർ ആണ് ഓട്ടമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമിക്കാനെടുത്ത സമയം. 1 ലീറ്റർ സാനിറ്റൈസർ നിറയ്ക്കാവുന്ന 3 വോൾട്ടിന്റെ മെഷീൻ ബാറ്ററിയിൽ പ്രവർത്തിപ്പിക്കാം.
സാനിറ്റൈസർ മെഷീന്റെ അടിഭാഗത്ത് കൈ വച്ചാൽ സെൻസർ പ്രവർത്തിക്കുകയും കയ്യിലേക്ക് സാനിറ്റൈസർ വീഴുകയും ചെയ്യും. ഈ സാനിറ്റൈസർ മെഷീൻ പിതാവ് മുഹമ്മദ് സജിയുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് ഏജൻസി ഓഫിസിൽ സ്ഥാപിക്കാനാണ് ആഷിക്കിന്റെ തീരുമാനം. യൂട്യൂബ് വിഡിയോ നോക്കിയും മറ്റുമാണ് കാര്യങ്ങൾ പഠിച്ചെടുക്കുന്നത്. 3-ാം ക്ലാസിൽ പഠിക്കുമ്പോൾ കുഞ്ഞൻ ഫാൻ നിർമിച്ചായിരുന്നു തുടക്കം. സമീനയാണ് ആഷിക്കിന്റെ മാതാവ്. ആൽഫിയ, ഫിദ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.