ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വേൽ പ്രതിഷ്ഠയുടെ നൂറാം വാർഷികം നാളെ
Mail This Article
വൈക്കം ∙ ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തിയതിന്റെ നൂറാം വാർഷികം നാളെ ആഘോഷിക്കും. കലശാഭിഷേകം, പ്രഭാഷണം, അന്നദാനം, നാമാർച്ചന ലഹരി എന്നിവയാണ് പ്രധാന പരിപാടികൾ.1918ൽ തിരുവിതാംകൂർ രാജഭരണകാലത്ത് അന്നത്തെ ഹജൂർ കച്ചേരിയിൽ (സെക്രട്ടേറിയറ്റ്) നിന്നു ചെമ്മനത്തുകര ആലപ്പുറത്ത് അച്യുതൻ വൈദ്യർ ക്ഷേത്രം സ്ഥാപിക്കുന്നതിനുള്ള അംഗീകാരം വാങ്ങി. വൈദ്യരുടെ അഭ്യർഥന മാനിച്ച് 1921ൽ ചെമ്മനത്തുകരയിൽ എത്തിയ ശ്രീനാരായണഗുരുദേവൻ അവിടെ വേൽ പ്രതിഷ്ഠ നടത്തി ബാലസുബ്രഹ്മണ്യന്റെ ചിത്രം സ്ഥാപിച്ചു.
1929ൽ ടി.കെ.മാധവൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ആയിരുന്ന കാലത്ത് റജിസ്റ്റർ ചെയ്ത ചെമ്മനത്തുകര 113–ാം നമ്പർ എസ്എൻഡിപി ശാഖയുടെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു അച്യുതൻ വൈദ്യൻ. 1964ൽ പുതുക്കിപ്പണിത സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആ ജനുവരി 28നു ഗുരു ശിഷ്യനും ശിവഗിരി മഠാധിപതിയും ആയിരുന്ന ശങ്കരാനന്ദ സ്വാമി സുബ്രഹ്മണ്യന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. 2018 ഫെബ്രുവരി 5നു ശിവഗിരി മഠാധിപതി ആയിരുന്ന വിശുദ്ധാനന്ദ സ്വാമി വീണ്ടും പുനഃപ്രതിഷ്ഠ നടത്തി.
തണ്ണീർമുക്കത്ത് ഒരു വൈദ്യരുടെ വീട്ടിൽ ഗുരുദേവൻ മിക്കവാറും എത്തുമായിരുന്നു. അവിടെ എത്തി അച്യുതൻ വൈദ്യർ ഗുരുവിനെ ചെമ്മനത്തുകരയിലേക്കു ക്ഷണിച്ചു. ഗുരുദേവൻ വരാമെന്നു സമ്മതിച്ചതോടെ ഗുരുവിനു കിടക്കാൻ കട്ടിലും കസേരയും നിർമിച്ച് അന്നത്തെ ഭജന മഠത്തിൽ എത്തിച്ചു നൽകി. ഗുരുദേവൻ ഉപയോഗിച്ച കട്ടിലും കസേരയും ഇന്നും പവിത്രമായി ചെമ്മനത്തുകരയിൽ ആലപ്പുറത്ത് വീട്ടിൽ സൂക്ഷിച്ചു ദിവസവും ദീപം തെളിച്ച് ആരാധിക്കാറുണ്ടെന്ന് അച്യുതൻ വൈദ്യരുടെ ചെറുമകൻ റിട്ട. അധ്യാപകനായ ഉല്ലാസൻ പറഞ്ഞു.