ADVERTISEMENT

കോട്ടയം ∙ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി ടോറസ് ലോറിക്ക് അടിയിൽപെട്ടു മരിച്ചു. നാഗമ്പടം മീനച്ചിലാർ പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഇന്നലെ രാവിലെ 9.20നായിരുന്നു അപകടം.നട്ടാശേരി പുത്തേട്ട് വൈശാഖ് ഭവനിൽ പ്രകാശ് ഗോപിയുടെ ഭാര്യ നിഷ പ്രകാശ് (43) ആണു ദാരുണമായി കൊല്ലപ്പെട്ടത്. റോഡിൽ വീണുപോയ പ്രകാശിന് പരുക്കുകളില്ല.  മരണ ശേഷം നടത്തിയ പരിശോധനയിൽ നിഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിഷയുടെ ഭർത്താവ് പ്രകാശ് ഗോപി ആയുർവേദ തെറപ്പിസ്റ്റാണ്. മക്കൾ: അംഷ (മൈക്രോബയോളജി വിദ്യാർഥിനി, എസ്എംഇ ഗാന്ധിനഗർ), അംഷിത്ത് (ഒന്നാം വർഷം ബിരുദ വിദ്യാർഥി, കഞ്ഞിക്കുഴി). നിഷയുടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുട്ടമ്പലം ശ്മശാനത്തിൽ. അപകടത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

കണ്ണിൽ നിന്നു മായാതെ ഭയാനക ദൃശ്യം; വാക്കുകൾ കിട്ടാതെ പ്രകാശ് 

    ഭാര്യയുടെ മരണം നേരിൽ കണ്ട പ്രകാശ് ഗോപിയെ പൊലീസ് വാഹനത്തിൽ ഇരുത്തിയപ്പോൾ.
ഭാര്യയുടെ മരണം നേരിൽ കണ്ട പ്രകാശ് ഗോപിയെ പൊലീസ് വാഹനത്തിൽ ഇരുത്തിയപ്പോൾ.

സ്കൂട്ടറിനു പിന്നിലിരുന്നു സംസാരിച്ചിരുന്ന ഭാര്യ നിഷയുടെ ശരീരം ചിതറിത്തെറിക്കുന്ന ഭീകരമായ കാഴ്ചയാണ് പ്രകാശ് ഗോപിയുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത്. എംഡി കമേഴ്സ്യൽ സെന്ററിലെ ലെവൽ 10 തുണിക്കടയിലെ ജീവനക്കാരിയായ നിഷയെ പതിവായി ജോലി സ്ഥലത്തേക്കു സ്കൂട്ടറിൽ കൊണ്ടുവിടുന്നത് ഭർത്താവ് പ്രകാശ് ആണ്. സ്കൂട്ടർ നാഗമ്പടം മീനച്ചിലാർ പാലത്തിൽ കയറിയപ്പോൾ വലതുവശത്ത് ഒരു ടോറസ് ഉണ്ടായിരുന്നു. അൽപം മുന്നോട്ടു നീങ്ങിയപ്പോൾ വാഹനത്തിരക്ക് കൂടി. ടോറസ് സ്കൂട്ടറിനോട് ചേർന്നു പോകുന്ന സ്ഥിതിയായി.

kottayam-accident-case-

ബ്രേക്ക് ചെയ്തപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. പ്രകാശ് ഇടതുഭാഗത്തേക്കാണ് വീണത്. പിന്നിൽ ഇടതു വശത്തേക്ക് ചരിഞ്ഞ് ഇരുന്ന നിഷ പിന്നിലേക്ക് വീണു. ടോറസിന്റെ പിൻ ടയറിന്റെ അടിയിലേക്കാണ് നിഷ വീണത്. നിമിഷ നേരം കൊണ്ട് ടോറസ് ലോറി നിശയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. എന്തു ചെയ്യണമെന്ന് അറിയാൻ കഴിയാതെ ഭയന്നു പോയ പ്രകാശ് ഭാര്യയുടെ വിയോഗം കണ്ടതിന്റെ ഞെട്ടലിൽനിന്ന് മുക്തനാകാതെ കണ്ണീർ വാർത്തു. പൊലീസ് എത്തിയതോടെ പ്രകാശിനെ അവർ പൊലീസ് ജീപ്പിലേക്കു മാറ്റി.

  അപകടത്തിൽപെട്ട ടോറസ് ലോറി നാഗമ്പടം ഗുഡ്സ് ഷെഡ് റോഡിലേക്ക് മാറ്റിയിട്ട നിലയിൽ.
അപകടത്തിൽപെട്ട ടോറസ് ലോറി നാഗമ്പടം ഗുഡ്സ് ഷെഡ് റോഡിലേക്ക് മാറ്റിയിട്ട നിലയിൽ.

സമയക്രമം ലംഘിച്ച് ടിപ്പറുകൾ

നാഗമ്പടത്ത് യുവതി മരിക്കാൻ ഇടയായ സംഭവത്തിൽ ടോറസ് ലോറി എത്തിയതു സമയക്രമം ലംഘിച്ച്.  കലക്ടറുടെ ഉത്തരവ് പ്രകാരം ടിപ്പർ ലോറികളും ടിപ്പർ മെക്കാനിസം ഘടിപ്പിച്ച വാഹനങ്ങളും രാവിലെ 8.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ജില്ലയിൽ ഓടിക്കരുതെന്നാണ് വ്യവസ്ഥ. 2018ലാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്. എന്നാൽ, ഈ സമയം പാലിക്കാതെ ടിപ്പറുകൾ സർവീസ് നടത്തുന്നുണ്ട്. 

  നാഗമ്പടം പാലത്തിൽ അപകടത്തിൽപെട്ട സ്കൂട്ടറിൽ നിന്നു തെറിച്ചുവീണ ഫ്ലാസ്ക് പൊലീസ് ഉദ്യോഗസ്ഥൻ തിരികെ വാഹനത്തിൽ വയ്ക്കുന്നു.
നാഗമ്പടം പാലത്തിൽ അപകടത്തിൽപെട്ട സ്കൂട്ടറിൽ നിന്നു തെറിച്ചുവീണ ഫ്ലാസ്ക് പൊലീസ് ഉദ്യോഗസ്ഥൻ തിരികെ വാഹനത്തിൽ വയ്ക്കുന്നു.

നാഗമ്പടത്തെ കുപ്പിക്കഴുത്ത്

എംസി റോഡിൽ  കുപ്പിക്കഴുത്താണ് നാഗമ്പടം മീനച്ചിലാർ പാലം. ഏറ്റുമാനൂർ ഭാഗത്തു നിന്നു വരുമ്പോൾ റോഡിന് വീതിയുണ്ട്. എന്നാൽ, പാലത്തിലേക്ക് എത്തുമ്പോൾ രണ്ട് വാഹനങ്ങൾക്ക് മാത്രം കടന്നു പോകാവുന്ന വീതി മാത്രം. ഏറ്റുമാനൂർ ഭാഗത്തു നിന്നു രണ്ടോ മൂന്നോ നിരയായി എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ഒറ്റ വരിയായി മാറും. ഇതിനിടയിൽ വാഹനങ്ങൾ കുത്തിക്കയറ്റുന്നതും പതിവ്. പാലത്തിന്റെ മറുവശത്തും അപകടസാധ്യത ഏറെയാണ്. ഗുഡ്സ് ഷെഡ് റോഡിലേക്ക് വാഹനങ്ങൾ തിരിയാൻ എത്തുന്നത് ഇവിടെ ഗതാഗതക്കുരുക്കും ഉണ്ടാക്കുന്നു. കോട്ടയം ഭാഗത്തു നിന്നു മീനച്ചിലാർ പാലത്തിലേക്ക് പ്രവേശിക്കുന്നതു കുത്തനെ ഇറക്കം ഇറങ്ങി വളവ് തിരിഞ്ഞാണ്. ഇവിടെയും നിര തെറ്റിക്കുന്ന വാഹനങ്ങൾ തമ്മിൽ തട്ടുന്നതു പതിവാണ്. നാഗമ്പടം റെയിൽവേ പാലം പല തവണ അപകടങ്ങൾക്കും അപകട മരണങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. പാലം നവീകരിച്ചതോടെ ഇവിടെ അപകടങ്ങൾ കുറഞ്ഞു. ഇതേസമയം, എംസി റോഡ് വീതി കൂട്ടി നവീകരിച്ചിട്ടും  മീനച്ചിലാർ പാലം വീതികൂട്ടി പുതുക്കിപ്പണിഞ്ഞില്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com