ADVERTISEMENT

കോട്ടയം ∙ കോവിഡ് കാലത്തെ അതിജീവിക്കാൻ പൂജയുടെ ഇടവേളയിൽ ക്രിക്കറ്റ് കളിച്ച് പുറപ്പെടാശാന്തിമാർ. ശബരിമല, മാളികപ്പുറം പുറപ്പെടാശാന്തിമാരുടെ ക്രിക്കറ്റ് കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ശബരിമല മേൽശാന്തി തൃശൂർ കൊടുങ്ങല്ലൂർ പൂപ്പത്തി വാരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ്, മാളികപ്പുറം മേൽശാന്തി  അങ്കമാലി വേങ്ങൂർ മൈലക്കൊട്ടത്ത് മനയിൽ എം. എൻ. രെജികുമാർ ജനാർദനൻ നമ്പൂതിരി എന്നിവർ ക്രിക്കറ്റ് കളിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വി.കെ.ജയരാജ് വിഡിയോയെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ‘‘പൂജയുടെ ഇടവേളയിൽ യോഗയും സംസ്കൃതപഠനവുമാണ് പതിവ്. പിന്നെ നടപ്പന്തലിൽ ദിവസവും നടക്കുമായിരുന്നു. രണ്ടാഴ്ച മുൻപ് അവിടെ പുലിയിറങ്ങി. പിന്നെ അവിടെയുള്ള നടപ്പ് വേണ്ടെന്നുവച്ചു. മാളികപ്പുറം മേൽശാന്തിയുടെ മഠത്തിലാണ് വൈകിട്ടത്തെ ഒത്തുചേരൽ. അവിടെ താരതമ്യേന നല്ല സൗകര്യമുണ്ട്. സംസ്കൃതപഠനം അവിടെയാണ്. മഠത്തിന്റെ മുറ്റത്ത് ബാഡ്മിന്റൻ കളിയാണ് പതിവ്. കൗതുകത്തിന് ഒരു ദിവസം ക്രിക്കറ്റും കളിച്ചു. അത് അവിടെ നിന്നവർ മൊബൈലിൽ പകർത്തി. സ്വാമിമാരുടെ ഗ്രൂപ്പിലാണ് ആദ്യം വന്നത്.

കോവിഡ് കാല വിനോദമായി കണ്ടാൽ മതി.’’ കോവിഡ് കാരണം ശബരിമലയിൽ ഉണ്ടായ പോരായ്മ പരിഹരിക്കുന്നതിനു ദേവസ്വം ബോർഡ് ഇടപെടണമെന്നും  അദ്ദേഹം പറഞ്ഞു. ‘‘വാക്സിനേഷന്റെ രണ്ടാംഘട്ടത്തിനു തുടക്കമിട്ടതായി അറിഞ്ഞു. പക്ഷേ, ഇവിടേക്ക് വാക്സീനുമായി ആരും എത്തിയില്ല. എത്തുമെന്നു കരുതുന്നു.’’– അദ്ദേഹം പറഞ്ഞു.  ഇരുവരും പുറപ്പെടാശാന്തിമാരായതിനാൽ ശബരിമലയും സന്നിധാനവും മേൽശാന്തിമഠവും വിട്ട് പുറത്തുപോകാൻ കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com