കേരളം മുഴുവൻ ചോദിച്ച ചോദ്യത്തിന് ഉത്തരവുമായി മാണി സി. കാപ്പനും ജോസും
Mail This Article
ആരു ജയിച്ചാലും പാലായിൽ മാണിയെന്ന പേരു മായില്ല. മകൻ ജോസ് കെ. മാണിയിലും എതിരാളി മാണി സി. കാപ്പനിലും മാണിയെന്ന പേരുണ്ട്. ജില്ലയിൽ ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പാലാ. കെ.എം. മാണിയുടെ മരണശേഷം കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാൻ എല്ലാ ആയുധങ്ങളും പുറത്തെടുത്തു ജോസ് പോരാടി. കെ.എം. മാണിക്കുശേഷം പിടിച്ചെടുത്ത കോട്ട നില നിർത്താൻ മാണി സി. കാപ്പനും അതിശക്തമായ മത്സരം നടത്തി.
പാലായിൽ വിജയം 100 ശതമാനം ഉറപ്പെന്ന് ജോസ് കെ. മാണി പറഞ്ഞു. ഭൂരിപക്ഷം എത്ര എന്നു പറയുന്നില്ല. അതു ജനങ്ങൾ തീരുമാനിക്കും: ജോസ് പറഞ്ഞു. 15000 ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നു കാപ്പൻ പറഞ്ഞു. അപരനെ നിർത്തിയത് കേരള കോൺഗ്രസിന് (എം) ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടാണ്– കാപ്പൻ പറഞ്ഞു. പാലായിൽ ജയിച്ച് എൽഡിഎഫിന് ഭരണം ലഭിച്ചാൽ ജോസ് മന്ത്രിയാകും. പാലായിൽ പരാജയപ്പെട്ടാൽ കേരള കോൺഗ്രസിന്റെ (എം) രാഷ്ട്രീയ നിലനിൽപ്പിനും ഇളക്കം തട്ടും.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം, എൽഡിഎഫ് സംഘടനാ ശേഷി ഉപയോഗിച്ചു നടത്തിയ അതിശക്തമായ പ്രചാരണം എന്നിവയാണ് ജോസിന്റെ ആത്മവിശ്വാസത്തിനു പിന്നിൽ. മണ്ഡലത്തിൽ മനസ്സും ശരീരവും പൂർണമായി അർപ്പിച്ചാണ് ജോസ് പ്രചാരണം നടത്തിയത്. യുഡിഎഫ് പിന്തുണ, എംഎൽഎ എന്ന നിലയിൽ ഒന്നര വർഷം കൊണ്ട് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനം, സ്വീകാര്യത എന്നിവയിലാണ് കാപ്പന്റെ പ്രതീക്ഷ. അപരന്റെ സാന്നിധ്യം, പരസ്പരം നടത്തിയ ആരോപണങ്ങൾ, പാലാ നഗരസഭയിലെ അംഗങ്ങളുടെ കയ്യാങ്കളി എന്നിവ തിരഞ്ഞെടുപ്പിൽ ചർച്ചയാകും.