‘ഭരണപക്ഷ കക്ഷി നേതാവിന്റെ അവസ്ഥയാണിത്, പിന്നെ സാധാരണക്കാരുടെ അവസ്ഥ പറയേണ്ടതുണ്ടോ’
Mail This Article
പൊൻകുന്നം ∙ ‘ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയിട്ട് 8 മാസം. ഇതേവരെ നടപടിയായില്ല. പ്രദേശത്തെ ഭരണപക്ഷ കക്ഷിയുടെ നേതാവിന്റെ അവസ്ഥയാണിത്. പിന്നെ സാധാരണക്കാരുടെ അവസ്ഥ പറയേണ്ടതുണ്ടോ’. പൊൻകുന്നത്തെ കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടി ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക് അപേക്ഷ നൽകുന്നവരുടെ അവസ്ഥ ഇങ്ങനെയാണ്. പുതിയ ലൈസൻസിനും മറ്റുമായി ഇവിടെ കെട്ടിക്കിടക്കുന്നത് ആയിരത്തിലധികം അപേക്ഷകളാണ്. അപേക്ഷകളിൽ നടപടികൾ ഇല്ലാതെ വരുന്നതോടെ സ്വകാര്യ കൺസൽറ്റന്റുമാരായി വാക്കു തർക്കം പതിവാകുന്നു.
ലേണേഴ്സ് കിട്ടും ; ഒരു മാസം കഴിഞ്ഞ്
സമീപ ജോയിന്റ് ആർടി ഓഫിസുകളിൽ ലേണേഴ്സ് ലൈസൻസ് ഒരാഴ്ചകൊണ്ടു ലഭിക്കുമ്പോൾ കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടി ഓഫിസിൽ ഒരു മാസം എടുക്കുമെന്ന് അപേക്ഷകർ. 5 മാസമായിട്ടും ഡ്രൈവിങ് ടെസ്റ്റിന് ഡേറ്റ് കിട്ടാതെ വലയുകയാണ് ഒട്ടുമിക്ക അപേക്ഷകരും. പരിവാഹൻ സൈറ്റ് വഴി രേഖകൾ അപ്‌ലോഡ് ചെയ്തു ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുകയാണ് അപേക്ഷകർ.
ഡ്രൈവിങ് ടെസ്റ്റിനുള്ള വിൻഡോ ഓപ്പണിങ്ങായി കിട്ടാത്തതിനാൽ മിക്കവർക്കും ഡേറ്റ് കിട്ടുന്നില്ലെന്നാണ് പരാതി. എന്നാൽ ആർടി ഓഫിസുമായി അടുത്ത ബന്ധം പുലർത്തുന്ന ചില കൺസൽറ്റൻസികൾക്കു കൃത്യമായി വിൻഡോ ഓപ്പണിങ് സമയം മുൻകൂട്ടി അറിയിപ്പ് നൽകുന്നതായും വ്യാപകമായ ആരോപണമുണ്ട്.
സ്റ്റാഫിന് പക്ഷേ പഞ്ഞമില്ല
ജോയിന്റ് ആർടിഒ, 2 എംവിഐ, 3 എഎംവിഐ ഉൾപ്പെടെ 15 ജീവനക്കാരാണ് ജോയിന്റ് ആടി ഓഫിസിലുള്ളത്. ജോയിന്റ് ആർടിഒ കോവിഡ് ചികിത്സയിലാണ്. ഒരു എഎംവിഐ പ്രമോഷനായി പോയി.ജോയിന്റ് ആർടി ഓഫിസിൽ നിന്നാണ് പരിവാഹൻ സൈറ്റ് ഓപ്പണിങ് നടത്തുന്നത്.
എല്ലാം ചട്ടപ്പടി
ദിവസം 90 ലേണേഴ്സ്, 60 ഡ്രൈവിങ് ടെസ്റ്റ് എന്നിവ നടത്തണമെന്ന സർക്കാർ നിർദേശം പാലിക്കുന്നതായി ആർടി ഓഫിസ് അധികൃതർ പറഞ്ഞു. സ്വന്തമായി ടെസ്റ്റ് ഡേറ്റ് എടുക്കുന്ന പലരും ഡ്രൈവിങ് ടെസ്റ്റിന് എത്താറില്ല. 30 പേരിൽ താഴെ മാത്രം അപേക്ഷകരാണ് ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നത്. ഇത് മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുന്നു. കുടുതൽ പേർക്ക് ടെസ്റ്റ് നടത്താൻ അനുമതി ലഭിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് അധികൃതർ പറയുന്നു.