ശാസ്ത്രി റോഡ് തുറക്കും, മേയ് 15നു ശേഷം; സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നടപ്പാതയും സർവീസ് റോഡും
Mail This Article
കോട്ടയം ∙ ശാസ്ത്രി റോഡിന്റെ നവീകരണം അടുത്ത മാസം പൂർത്തിയാകും. മേയ് 15നു ശേഷം റോഡ് പൂർണമായ തോതിൽ ഗതാഗതത്തിനു തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ. നവീകരണത്തിന്റെ ഭാഗമായി ശാസ്ത്രി റോഡിലെ വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കുന്ന പണികൾ അവസാന ഘട്ടത്തിലാണ്. ഈ മാസം തന്നെ റോഡിലെ എല്ലാ വൈദ്യുത തൂണുകളും മാറ്റും. അതിനു ശേഷം ഓടകളുടെ ശേഷിക്കുന്ന പണിയും നടത്തും.
പിന്നാലെ അവസാന ഘട്ട ടാറിങ് ഉണ്ടാകും. ലോഗോസ് ജംക്‌ഷൻ മുതൽ നഗരസഭാ ജൂബിലി പാർക്ക് വരെയുള്ള ഭാഗത്ത് റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന തൂണുകൾ മാറ്റി. ബാക്കിയുള്ളവയും ഉടൻ നീക്കും. പൊതുമരാമത്തു വകുപ്പും കെഎസ്ഇബിയും വീണ്ടും ചർച്ച നടത്തും. റോഡ് നവീകരണം അവസാന ഘട്ടത്തിലാകുമ്പോൾ തടസ്സമായി നിൽക്കുന്ന ഏതാനും മരങ്ങൾ കൂടി വെട്ടിമാറ്റും. നേരത്തേ തന്നെ പൊതുമരാമത്ത് വകുപ്പിന്റെയും ട്രീ കമ്മിറ്റിയുടെയും അംഗീകാരം ലഭിച്ച മരങ്ങളാണ് വെട്ടിമാറ്റുക.
സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നടപ്പാതയും സർവീസ് റോഡും ഒരുക്കും. വൈദ്യുത ലൈനിനു പകരം എബിസി കേബിൾ സ്ഥാപിക്കാനും തീരുമാനമായി. ഇരുവശത്തും 3 മീറ്റർ വീതിയിൽ സർവീസ് റോഡുകൾ പ്രത്യേകം ഉണ്ടാകും. ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ക്രമീകരിക്കും. ഇതിന്റെ പണികൾ ഇനി നടത്താനുണ്ട്. പഴയ റോഡ് നവീകരിച്ചതോടെ ഇപ്പോൾ 13 മുതൽ 15 മീറ്റർ വരെ വീതി വഴിക്ക് കിട്ടിയിട്ടുണ്ട്.
റോഡിന്റെ നടുക്കുള്ള ചെറിയ മീഡിയൻ പൊളിച്ചു മാറ്റി. ഇവിടെ പുതിയ മീഡിയൻ പണിയും. അതോടെ റോഡ് 7.50 മീറ്റർ വീതിയുള്ള 2 റോഡുകളായി മാറും ഇപ്പോഴത്തെ ചെറിയ മീഡിയനു പകരം 1.5 മുതൽ 2 മീറ്റർ വരെ വീതിയുള്ളതാണ് പുതുക്കിപ്പണിയുന്നത്. വൈദ്യുതി, ടെലിഫോൺ കേബിളുകൾ മീഡിയനിലൂടെ കടത്തിവിടും.