എന്തൊരു ക്രൂരത!: 8,500 രൂപയും 35 ടിക്കറ്റും തട്ടിയെടുത്തു മോഷ്ടാവ്
Mail This Article
പള്ളിക്കത്തോട് ∙ മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽപന നടത്തുന്ന അനീഷയെയും ശിവൻകുട്ടിയെയും മാത്രമല്ല മറ്റൊരു വിൽപനക്കാരനെയും കബളിപ്പിച്ച് മോഷ്ടാവ് പണം തട്ടി. കഴിഞ്ഞ ദിവസം കൂരോപ്പട, പള്ളിക്കത്തോട് ഭാഗത്തു ബൈക്കിലെത്തിയ മോഷ്ടാവാണ് നമ്പർ തിരുത്തിയെത്തിയ ടിക്കറ്റു നൽകി സമ്മാനത്തുകയുമായി കടന്നത്. മുക്കാലി പയറ്റില്ലിൽ ഷാജി ഏബ്രഹാമിനെ കബളിപ്പിച്ച് 8,500 രൂപയും 35 ടിക്കറ്റും തട്ടിയെടുത്തു.
‘മനോരമ’യിൽ ഇതേക്കുറിച്ചുള്ള വാർത്ത കണ്ടതോടെയാണ് താനും കബളിപ്പിക്കപ്പെട്ടതായി ഷാജി ഏബ്രഹാമിനു മനസ്സിലായത്. എരുത്തുപുഴ ഭാഗത്തു ടിക്കറ്റ് വിൽപന നടത്തുന്നതിനിടെയാണ് ഷാജിയെ കബളിപ്പിച്ചത്. ബൈക്ക് അടുത്തു നിർത്തിയ ശേഷം 5,000 രൂപ സമ്മാനം ലഭിച്ച 2 ടിക്കറ്റ് മാറിത്തരാമോയെന്ന് മോഷ്ടാവ് ഷാജിയോടു ചോദിച്ചു. കയ്യിൽ പണമില്ലെന്നു പറഞ്ഞതോടെ 35 ടിക്കറ്റ് വാങ്ങാമെന്ന് ഇയാൾ പറഞ്ഞു. ബാങ്കിൽ ചിട്ടിക്ക് അടയ്ക്കാൻ മാറ്റിവച്ചിരുന്ന 5000 രൂപ കൂടി ചേർത്ത് 8,500 രൂപ നൽകി.
അനീഷയെയും ശിവൻകുട്ടിയെയും കബളിപ്പിച്ച റോസ് നിറത്തിൽ ഷർട്ട് ധരിച്ചെത്തിയ ആൾ തന്നെയാണ് ഇതെന്നും ഷാജി പറഞ്ഞു. ഇയാൾ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ സഹിതം പൊലീസിൽ പരാതി നൽകും. കോത്തല തെക്കേതിൽ അനീഷയുടെ 8,000 രൂപയും 40 ടിക്കറ്റുകളും കൂരോപ്പട മാവേലിമറ്റം ശിവൻകുട്ടിയുടെ 3,000 രൂപയും 50 ടിക്കറ്റുകളുമാണ് കഴിഞ്ഞ ദിവസം തട്ടിയെടുത്തത്. 3687 എന്ന നമ്പറിൽ അവസാനിക്കുന്ന ടിക്കറ്റിനായിരുന്നു 5,000 രൂപ സമ്മാനം. 3387 എന്ന നമ്പർ തിരുത്തിയാണ് ഷാജിയിൽ നിന്നു പണം തട്ടിയത്.