ADVERTISEMENT

മുണ്ടക്കയം ∙ കാട്ടുപോത്തുകൾ നാട്ടിൽ ഇറങ്ങുന്നത് പതിവായതോടെ വനം അതിർത്തി ഗ്രാമങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസം മുണ്ടക്കയം– എരുമേലി റൂട്ടിൽ മഞ്ഞളരുവിയിൽ അർധരാത്രി കാട്ടുപോത്തിറങ്ങി ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. മലയോര മേഖലയിൽ ശബരിമല വനവുമായി അതിർത്തി പങ്കിടുന്ന വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ആറു മാസമായി കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിരമായി. കഴിഞ്ഞ വർഷം പുലർച്ചെ ടാപ്പിങ് തൊഴിലാളികളെ ആക്രമിച്ച സംഭവങ്ങളും നിലവിലുള്ളതിനാൽ ഭീതിയിലാണ് നാട്ടുകാർ.

കോരുത്തോട് മുണ്ടക്കയം റൂട്ടിൽ വണ്ടൻപതാൽ തേക്കിൻ കൂപ്പ് ഭാഗത്തും കാട്ടുപോത്തിനെ കണ്ടെത്തിയിരുന്നു. ഇക്കുറി നിലവിൽ ഇതുവരെ ആക്രമണങ്ങൾ ഒന്നും നടന്നിട്ടില്ലെന്നതാണ് ഏക ആശ്വാസം. എന്നാൽ വനപാതയിലൂടെ ഇരു ചക്ര വാഹനങ്ങളിൽ രാത്രി യാത്ര ചെയ്യുന്നവർ ഭീതിയോടെയാണു കടന്നു പോകുന്നത്. പോത്തുകളെ ജനവാസ മേഖലയിൽ കണ്ടാൽ ഉൾവനത്തിലേക്ക് ഓടിച്ച് വിടുക എന്നത് മാത്രമാണ് പരിഹാര മാർഗം. വനത്തിനുള്ളിലെ അരുവികൾ വറ്റിയതോടെ കാട്ടു പോത്ത് ഉൾപ്പെടെ മറ്റു കാട്ടുമൃഗങ്ങൾ വെള്ളം തേടി ഇറങ്ങുന്നത് പതിവാകുന്നു.

കാട്ടുപോത്തിനായി തിരച്ചിൽ

മുണ്ടക്കയം എരുമേലി റൂട്ടിൽ മഞ്ഞളരുവിയിൽ അർധരാത്രി റോഡിൽ ഇറങ്ങിയ കാട്ടുപോത്ത്. യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോയിൽ നിന്നുള്ള ചിത്രം.

എരുമേലി∙ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ പിടികൂടാൻ വനപാലക സംഘത്തിന്റെ നേതൃത്വത്തിൽ വൻ തിരച്ചിൽ. കാട്ടുപോത്ത് ആക്രമണം നടത്തുമെന്ന ഭീതിയിൽ എരുമേലി പട്ടണത്തിനു സമീപത്തെ ജനം ഉറക്കമൊഴിഞ്ഞ അവസ്ഥയിലായി. കഴിഞ്ഞ ദിവസം വൈകിട്ടാണ് കാട്ടുപോത്തിനെ പേരൂർത്തോട്ടിൽ ജനവാസ മേഖലയിൽ കണ്ടെത്തിയത്. നാട്ടുകാർ വനം വകുപ്പിൽ സംഭവം വിളിച്ചറിയിച്ചെങ്കിലും പോത്ത് ഇതിനിടെ അപ്രത്യക്ഷമായി. ഇന്നലെ പേരൂർത്തോട്ടിൽ നിന്നു 2 കിലോമീറ്റർ അകലെ ചരളയിൽ പോത്തിനെ കണ്ട വിവരം വനംവകുപ്പിൽ നാട്ടുകാർ അറിയിക്കുകയും ചെയ്തു. 

ഇതോടെ എരുമേലി, പ്ലാച്ചേരി, വണ്ടൻപതാൽ എന്നിവിടങ്ങളിൽ നിന്നു വനപാലക സംഘം സ്ഥലത്തെത്തി. ഇതിനു പുറമെ പീരുമേട് റേഞ്ചിനു കീഴിലുള്ള ദ്രുതകർമ സേനയും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പോത്തിനെ കണ്ടെത്താൻ പല സംഘമായി തിരിഞ്ഞ്  വനപാലകർ അന്വേഷണം നടത്തുന്നതായി എരുമേലി റേഞ്ച് ഓഫിസർ ജയകുമാർ പറഞ്ഞു.  അടിക്കടി വന്യ മൃഗങ്ങൾ നാട്ടിലിറങ്ങുന്നതു വനംവകുപ്പിനും നാട്ടുകാർക്കും തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ഡസനിലേറെ ആനകൾ കാളകെട്ടിയിൽ ജനവാസ മേഖലയിൽ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com