ADVERTISEMENT

കോട്ടയം ∙ 2009ൽ 88ാം പിറന്നാൾ ദിനത്തിന്റെ തലേദിവസം ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയെ കാണാൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത എത്തി. ചിരിയും ചിന്തയും നിറഞ്ഞ ആ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത് മലയാള മനോരമയായിരുന്നു. പിറന്നാളിന് കൈനിറയെ സമ്മാനങ്ങളുമായാണ് മാർ ക്രിസോസ്റ്റം എത്തിയത്.  മാർ ക്രിസോസ്റ്റത്തിന് മള്ളിയൂർ ശങ്കരൻ നമ്പൂതിരി ശ്രീകൃഷ്‌ണ വിഗ്രഹവും സമ്മാനിച്ചു. മള്ളിയൂർ മനയിൽ നടന്ന ആ കൂടിക്കാഴ്ച ഇരുവരും തമ്മിലുള്ള സർഗസംവാദമായി മാറി.

മാർ ക്രിസോസ്‌റ്റം: യേശു എല്ലാവർക്കും രക്ഷയും സ്‌നേഹവും നൽകുമെന്നു പറയുന്നതുപോലെ കൃഷ്‌ണന്റെ പ്രത്യേകത ഏറ്റവും ചുരുക്കി അങ്ങേയ്ക്ക് എങ്ങനെ അവതരിപ്പിക്കാനാവും?

മള്ളിയൂർ: ജ്‌ഞാനമില്ലാത്തവർക്കും ഭക്‌തികൊണ്ടു മുക്‌തി നൽകിയ ആളാണു കൃഷ്‌ണൻ. ജ്‌ഞാനത്താൽ മാത്രം മുക്‌തി എന്നതായിരുന്നു പൂർവകാല സങ്കൽപം. സച്ചിദാനന്ദ ഭക്‌തിയിൽ മനസ്സ് ഉറയ്‌ക്കുന്നതിലൂടെയും മുക്‌തി സാധ്യമാകും. ‘‘അങ്ങ് യശോദയുടെ മകനല്ല, എല്ലാ ജീവജാലങ്ങളുടെയും അന്തരാത്മാവാണ്’’ എന്ന് സാധാരണക്കാരിയായ ഒരു ഗോപസ്‌ത്രീയെക്കൊണ്ടു പറയിക്കുന്നത് ഭക്‌തികൊണ്ടു പ്രകാശിച്ച ജ്‌ഞാനമാണ്. ഇങ്ങനെ ഭക്‌തിയാൽ ജ്‌ഞാനം ആർജിച്ചവരിൽ കുറൂരമ്മയെപ്പോലെ എത്രയോ പേർ പിന്നെയുമുണ്ട്.

മാർ ക്രിസോസ്‌റ്റം: സന്യാസത്തെപ്പറ്റി?

മള്ളിയൂർ: ജ്‌ഞാനത്തിനു സന്യാസവും മറ്റും വേണ്ട. കർമം, ഭക്‌തി, ജ്‌ഞാനം എന്നാണല്ലോ. സംന്യാസം എന്നാൽ ത്യജിക്കുക എന്നാണ്. ത്യാഗം എന്നാൽ ഉപേക്ഷിക്കൽ അല്ല, ഉയരൽ ആണ്.

അടുത്ത ചോദ്യം : നിഷ്‌കാമ കർമം എന്താണ്?

മള്ളിയൂർ: ഫലേച്‌ഛയില്ലാതെ ചെയ്യുന്നതെന്തും.  ആസക്‌തിയരുത്. സാധാരണ ഒരാൾ ചെയ്യുന്നതെല്ലാം കാമന്റെ കൃതിയാണെന്നു പറയും. ഒറ്റനാൾകൊണ്ടു നിഷ്‌കാമകർമം സാധ്യമല്ല. കർമം കാമത്തിന്റെ സാഫല്യമാണ്. തെങ്ങുകയറ്റത്തിന്റെ ഫലം ആർക്കാണ്? കയറുന്ന ആൾക്കോ കയറ്റിക്കുന്ന ഉടമസ്‌ഥനോ? ഏതു കർമത്തിലും മനസ്സുകൊണ്ടുള്ള സമർപ്പണമാണു പ്രധാനം. ഒന്നിലും മതിമറന്നു സന്തോഷിക്കരുത്; ദുഃഖിക്കുകയുമരുത്.

മാർ ക്രിസോസ്‌റ്റം: ജീവിതസാഫല്യം എന്താണ്? കുത്തിക്കൊലയൊക്കെ ഇല്ലാതായാൽ പത്രക്കാർ ചുറ്റുമെന്ന ഇന്നത്തെ അവസ്‌ഥയിൽ നമുക്കിതൊരു ചർച്ചാവിഷയമാക്കിയാലോ?

മള്ളിയൂർ: മതങ്ങളിലല്ല, മതാനുയായികളിലാണു കുഴപ്പം. എല്ലാ മതങ്ങളും ലക്ഷ്യമിടുന്നത് ഈശ്വര സാക്ഷാൽക്കാരമാണ്. വെള്ളത്തിനു പല നാടുകളിൽ പല പേരാണെങ്കിലും എല്ലായിടത്തും വെള്ളം ഒന്നുതന്നെയാണെന്നു പരമഹംസർ പറഞ്ഞിട്ടില്ലേ.

മാർ ക്രിസോസ്‌റ്റം: ഞങ്ങളുടെ നാട്ടിൽനിന്ന് ഇന്ത്യയിൽ പലേടത്തും പോയിവന്ന കുഞ്ഞച്ചൻ പറഞ്ഞത് സത്യംപറയുന്നതു മലയാളി മാത്രമാണെന്നാണ്. കുതിരയ്‌ക്കു കുതിരയെന്നു പറയുന്നത് മലയാളി മാത്രമാണെന്നായിരുന്നു അവന്റെ ന്യായം. 

മാർ ക്രിസോസ്റ്റം തുടർന്നു ചോദിച്ചു: ജീവിതത്തിലിന്ന് ലൗകികം ആത്മീയത്തെ ഭരിക്കുന്ന കാഴ്‌ചയാണല്ലോ?

മള്ളിയൂർ: ഇന്ന് ബാല്യകാല ശിക്ഷണം കിട്ടുന്നില്ല. സാമ്പത്തിക ഉന്നമനമല്ല സാംസ്‌കാരികവും ആത്മീയവുമായ ഉന്നമനമാണു ലക്ഷ്യമാക്കേണ്ടത്.

മാർ ക്രിസോസ്‌റ്റം: സമൂഹത്തിൽ അക്രമവും അനീതിയും ഏറിവരുകയാണല്ലോ.

മള്ളിയൂർ: അന്ന് നിർധനർ ചെറിയ മോഷണങ്ങൾ നടത്തിയിരുന്നിടത്ത് ഇന്ന് ധനികരാണു കവർച്ചയ്‌ക്കിറങ്ങുന്നത്. മാർക്‌സ് പറഞ്ഞ തത്വപ്രകാരമാണെങ്കിൽ അത് പാടുള്ളതല്ല. ബൈബിളിൽ ആകാശത്തിലെ പറവകളെപ്പറ്റി പറഞ്ഞിട്ടില്ലേ.

മാർ ക്രിസോസ്‌റ്റം: നമ്മളെല്ലാം പറഞ്ഞുവരുന്നത് ഒന്നിലേക്കു തന്നെ. എന്നാൽപ്പിന്നെ സഭയിൽ ഒരു ബിഷപ്പായി അങ്ങേക്കും വരാവുന്നതാണ്. പക്ഷേ പ്രായം പ്രശ്‌നമാണ്; പ്രായം കൂടുതലായപ്പോൾ എന്നെപ്പോലും അവർ ഒഴിവാക്കിയതു കണ്ടില്ലേ. 
(മള്ളിയൂർ ഉറക്കെ ചിരിച്ചുപോകുന്നു, കൂടെച്ചേർന്ന് മാർ ക്രിസോസ്റ്റവും).

മാർ ക്രിസോസ്‌റ്റം: ബൈബിളിൽ ശലോമോൻ രാജാവിനെ കാണാനെത്തിയ രാജ്‌ഞിയുടെ വാക്കുകൾ ഞാൻ കടമെടുക്കുകയാണ് കേട്ടതിലുമൊക്കെ എത്രയോ ഏറെയാണ് അങ്ങ്. കാണാനായതിൽ വലിയ സന്തോഷം.

ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു ആ കൂടിക്കാഴ്ച.  അന്ന് യാത്ര പറഞ്ഞിറങ്ങിയപ്പോൾ മാർ ക്രിസോസ്റ്റത്തിനു ചുറ്റും മള്ളിയൂരിലെ പിന്മുറക്കാരും ക്ഷേത്രത്തിൽ എത്തിയ ഭക്തരും കൂടി. പിന്നീടും അദ്ദേഹം മള്ളിയൂരിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com