സ്വന്തം കാറിൽ സ്വയം ഓടിച്ചു എന്റെ കല്യാണത്തിനു വരും!– ചിത്രങ്ങൾ, വിഡിയോ
Mail This Article
കോട്ടയം ∙ ലോക്ഡൗൺ വഴി മുടക്കാതിരിക്കാൻ കാർ സ്വയം ഡ്രൈവ് ചെയ്ത് വധു. വിവാഹ ശേഷം മടങ്ങിയതും ഇതേ കാർ ഓടിച്ച്– കൂട്ടിന് വരനും. കോട്ടയം യൂണിയൻ ക്ലബ് റോഡിൽ കാലായിൽ റോയ്സ് ചെറിയാൻ മാണിയുടെയും ലൈലയുടെയും മകൾ റിബേക്കയാണ് വിവാഹച്ചടങ്ങിലേക്കു സ്വയം കാർ ഓടിച്ചെത്തിയത്.
ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പരമാവധി ആളുകുറയ്ക്കാനായാണ് റിബേക്ക സ്വയം ഡ്രൈവിങ് സീറ്റിലെത്തിയത്. ചെങ്ങന്നൂർ കൊടുകുളഞ്ഞി സിഎസ്ഐ പള്ളിയിലായിരുന്നു വിവാഹം.
അങ്ങോട്ട് സഹോദരി രഞ്ജിതയെ ഒപ്പമിരുത്തി റിബേക്ക കാർ ഓടിച്ചു. തിരികെ വരൻ ഷൈൻ സാമുവലിനൊപ്പം വീട്ടിലേക്കു വന്നപ്പോഴും സ്റ്റിയറിങ് റിബേക്ക വിട്ടുകൊടുത്തില്ല. 2 കാറുകളിലായി 6 പേരാണ് വധൂഗൃഹത്തിൽ നിന്നു ചടങ്ങിനെത്തിയത്.
ചെങ്ങന്നൂർ കൊല്ലകടവ് തെങ്ങുംതറയിൽ ഷൈൻ വില്ല സാം മാത്യുവിന്റെയും പൊന്നമ്മയുടെയും മകനാണ് ഷൈൻ സാമുവൽ. കുവൈത്തിൽ ഇലക്ട്രിക്കൽ എൻജിനീയറായ റിബേക്ക അടുത്തിടെയാണ് നാട്ടിൽ എത്തിയത്. മസ്കത്തിൽ ഐടി എൻജിനീയറാണ് ഷൈൻ.