മരണവീട്ടിലെ 2.50 ലക്ഷം രൂപ വിലയുള്ള ജനറേറ്റർ മോഷ്ടിച്ചു; വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ
Mail This Article
കടുത്തുരുത്തി ∙ മരണവീട്ടിൽ നിന്നു ജനറേറ്റർ മോഷ്ടിച്ചു കടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മോനിപ്പള്ളി തമ്പാറക്കുഴി വീട്ടിൽ ജയിംസ് ബേബി (21), മാഞ്ഞൂർ മേമ്മുറി കളപ്പുര തട്ടേൽ ചാക്കോ ജോസ് (20), പാമ്പാടി കൂരോപ്പട കുന്നുംപുറത്ത് നോബി കെ.പൈലോ ( 38) എന്നിവരെയാണു കടുത്തുരുത്തി എസ്എച്ച്ഒ കെ.ജെ.തോമസ്, എസ്ഐ ബിബിൻ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോട്ടയത്തു നിന്ന് അറസ്റ്റ് ചെയ്തത്.
ജനറേറ്റർ കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ 5.30നാണു മേമ്മുറിക്കു സമീപമുള്ള മരണവീട്ടിൽ നിന്ന് ഓട്ടോയിലെത്തിയ മൂന്നംഗ സംഘം ജനറേറ്റർ കടത്തിക്കൊണ്ടുപോയത്. വീട്ടിലെ ഗൃഹനാഥൻ മരിച്ചിരുന്നു. വിദേശത്തുള്ള മക്കളെ കൊണ്ടുവരാനായി ബന്ധുക്കൾ നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോയിരിക്കുകയായിരുന്നു. ഈ സമയം ചാക്കോ ജോസിന്റെ സഹായത്തോടെ സംഘം ജനറേറ്റർ ഓട്ടോയിൽ കടത്തുകയായിരുന്നു.
2.50 ലക്ഷം രൂപ വില വരുന്നതാണു ജനറേറ്റർ. കുറുപ്പന്തറയിൽ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് നടത്തുന്ന വെട്ടം തടത്തിൽ ബേബിയുടെതായിരുന്നു ജനറേറ്റർ. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓട്ടോയെക്കുറിച്ചു സൂചന ലഭിച്ചതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ വിൽക്കാനായി കൊണ്ടുപോവുകയായിരുന്ന ജനറേറ്ററുമായി മൂന്നംഗ സംഘത്തെ പിടികൂടുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.