അന്നത്തിനുള്ള വഴിയും അടഞ്ഞു, അപകടം തളർത്തിയത് ഒരു കലാ കുടുംബത്തെ...
Mail This Article
കാണക്കാരി ∙ തിരുവല്ല മഞ്ഞാടിയിൽ കഴിഞ്ഞ മാസം 24നു ഉണ്ടായ വാഹനാപകടം തളർത്തിയത് ഒരു കലാ കുടുംബത്തെയാണ്. അപകടത്തിൽ 2 പേർ മരിക്കുകയും 5 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. കോട്ടയം മാന്നാനം ചിറ്റേടത്തുപറമ്പിൽ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച ഓട്ടോ ടാക്സിയും കാറും ഇടിച്ചായിരുന്നു അപകടം.അപകടത്തിൽ പരുക്കേറ്റ ശ്രീക്കുട്ടിയും കുടുംബവും നൃത്തവും അനുബന്ധ കലാപരിപാടികളും നടത്തിയാണ് ജീവിച്ചു വന്നത്.
പലകയിൽ തറച്ച 1001 ആണികളുടെ മുകളിൽ ഇവർ അവതരിപ്പിക്കുന്ന ശിവ താണ്ഡവം മധ്യ കേരളത്തിൽ മിക്ക ക്ഷേത്രങ്ങളിലും അവതരിപ്പിച്ചിരുന്നു.അപകടത്തിൽ ശ്രീക്കുട്ടിയുടെ മകൻ കൃതാർഥ് (7) മരിച്ചു. മകൾ കീർത്തനയ്ക്കും ശ്രീക്കുട്ടിക്കും ഗുരുതരമായി പരുക്കേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു വീട്ടിൽ എത്തിയെങ്കിലും രണ്ടു പേർക്കും വീട്ടിൽ ചികിത്സ തുടരുകയാണ്. ശ്രീക്കുട്ടിക്ക് തലയ്ക്കും കൈകാലുകൾക്കും പരുക്കുണ്ട്. കീർത്തനയ്ക്ക് ഇനി ഒരു ശസ്ത്രക്രിയ കൂടി വേണം.കോവിഡ് കാലമായതിനാൽ ഏറെ നാളായി കലാപരിപാടികൾ ഇല്ലായിരുന്നു. ശ്രീക്കുട്ടി ഭർത്താവ് റോബന്റെ സഹായത്തോടെ മീൻ കച്ചവടത്തിലേക്ക് തിരിഞ്ഞിരുന്നു.
തുച്ഛമായ വരുമാനം കൊണ്ടു ജീവിച്ചു വരുമ്പോഴാണ് അപകടം. റോബനും മകൾ കീർത്തനയ്ക്കും നൃത്തം അറിയാം. ഇവർ മൂന്നു പേരും ചേർന്നാണ് നൃത്തം ചവിട്ടിയിരുന്നത്. ഇനി ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമേ പരുക്കിൽ നിന്നു ശ്രീക്കുട്ടിക്കും കീർത്തനയ്ക്കും സാധാരണ നിലയിലേക്ക് എത്താൻ കഴിയൂ. അതുവരെ ഡാൻസിൽ നിന്നുള്ള വരുമാനവും ഈ കുടുംബത്തിനില്ല. നൃത്തത്തിനു പുറമേ സിനിമ – സീരിയൽ രംഗത്ത് മേക്കപ്പിനും ഈ കുടുംബം പോയിരുന്നു.