ഒടിയാൻ ബാക്കി എല്ലില്ല; ഐസിയുവിൽ കിടന്നത് 68 ദിവസം: സ്പോർട്സ് ബൈക്ക് ഇടിച്ചു തെറിപ്പിച്ച ബ്ലെസൻ കോശി പറയുന്നു..
Mail This Article
രണ്ട് ഉയരമാണു ബ്ലെസൻ കോശിയുടെ ചെരിപ്പുകൾക്ക് ഇപ്പോൾ. ഒരു കാലിന്റെ നീളം കുറഞ്ഞു പോയതാണു കാരണം. ആ ഉയര വ്യത്യാസമുള്ള ചെരിപ്പെങ്കിലും ഇട്ടു നടക്കാൻ രണ്ടര വർഷം കാത്തിരിക്കേണ്ടി വന്നു. പാഞ്ഞെത്തിയ ഒരു സ്പോർട്സ് ബൈക്ക് ഇടിച്ചു തെറിപ്പിച്ച ബ്ലെസൻ കോശി 4 വർഷത്തിനു ശേഷം ഇപ്പോൾ മെല്ലെ നടന്നു തുടങ്ങി. 2017 ഒക്ടോബർ 14ന് കായംകുളം കെപിഎസി ജംക്‌ഷനിൽ റോഡരികിലൂടെ നടന്നു പോകുമ്പോഴാണു അദ്ദേഹത്തെ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. കായംകുളത്ത് കട നടത്തിയിരുന്ന ബ്ലെസൻ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയതായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിന്റെ ഒരു വശത്തുനിന്നു മറ്റേ വശത്തേക്കു തെറിച്ചു. ഉടൻ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 68 ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നു. തലയ്ക്കു പരുക്ക് പറ്റിയില്ലെങ്കിലും കൈകളും കാലുകളും അടക്കം 12 വലിയ ഒടിവുകളുണ്ടായി. കാലിലെ എല്ലിന്റെ 6 സെന്റീമീറ്റർ പൂർണമായും നഷ്ടപ്പെട്ടു. ഇതു പിന്നീടു കമ്പികൾ കയറ്റി മുറുക്കി വലിച്ചു നീട്ടുന്ന പ്രക്രിയ വഴിയാണു കുറച്ചെങ്കിലും ശരിയാക്കിയത്.
രണ്ടര വർഷത്തിൽ കൂടുതലെടുത്തു ചെറുതായി നടന്നു തുടങ്ങാൻ. തന്റെ സമ്പത്തിന്റെ നല്ല പങ്ക് ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്നു. അപകടത്തിന് ഇടയാക്കിയ കൗമാരക്കാരനെ ബന്ധുക്കൾ അന്വേഷിച്ചു കണ്ടെത്തി. വളരെ താഴ്ന്ന ജീവിത സാഹചര്യത്തിൽ കഴിയുന്ന വീട്ടിലെ കുട്ടിയായിരുന്നു അവൻ. പ്രായം 18. അവന്റെ നിർബന്ധം കാരണം തവണ വ്യവസ്ഥയിൽ വീട്ടുകാർ വാങ്ങി നൽകിയതായിരുന്നു ബൈക്ക്.