ADVERTISEMENT

കുറവിലങ്ങാട് ∙ കേരള സയൻസ് സിറ്റിയുടെ ആദ്യഘട്ടം  പൂർത്തിയാകാൻ അൽപം കൂടി കാത്തിരിക്കണം. കോഴായിൽ ജില്ലാ കൃഷിത്തോട്ടം വിട്ടു നൽകിയ 30 ഏക്കർ സ്ഥലത്തു 2014 ഫെബ്രുവരി രണ്ടിനായിരുന്നു നിർമാണ ഉദ്ഘാടനം. 7 വർഷത്തിനിടെ കോഴാ മേഖലയുടെ മുഖഛായ മാറ്റി സയൻസ് സിറ്റി ഘട്ടംഘട്ടമായി ഉയരുന്നു. കോവിഡും ലോക്ഡൗണും സാങ്കേതിക പ്രശ്നങ്ങളും ഒന്നിച്ചെത്തിയപ്പോൾ ഒന്നര വർഷമായി നിർമാണത്തിൽ ചെറിയ മാന്ദ്യം. പ്രശ്നങ്ങൾ പരിഹരിച്ചു. മന്ത്രി ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ അടുത്ത ദിവസം ഉന്നതതല യോഗം നടത്തി നിർമാണ പുരോഗതി വിലയിരുത്തും.

∙ കൊൽക്കൊത്ത നാഷനൽ കൗൺസിൽ ഫോർ സയൻസ് മ്യൂസിയം നിർമിച്ച സയൻസ് സെന്റർ 90 ശതമാനത്തിലധികം പൂർത്തിയായി. സയൻസ് ഗ്യാലറികൾ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കൈമാറി. മൊബൈൽ പ്ലാനറ്റേറിയം, ലൈബ്രറി, ഗവേഷണ സംവിധാനം, മറൈൻ ബയോളജി, വളരുന്ന സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു കാഴ്ചകൾ, കോൺഫറൻസ് ഹാൾ, ഇന്നവേറ്റീവ് ഹബ് തുടങ്ങിയവ ഇവിടെ ഉണ്ട്.

∙ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം, ഐഎസ്അർഒ എന്നിവയുടെ നേതൃത്വത്തിൽ സ്പേസ് തിയറ്റർ നിർമാണം പുരോഗമിക്കുന്നു. സ്പേസ് തിയറ്ററിന്റെയും അനുബന്ധ നിർമാണ ജോലികളുടെയും രൂപരേഖ, മൈക്രോ കോൺക്രീറ്റിങ് എന്നിവ സംബന്ധിച്ചു സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശാസ്ത്ര സാങ്കേതിക മ്യൂസിയം അധികൃതരുമായി തോമസ് ചാഴികാടൻ എംപി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടത്തി അടുത്തഘട്ടം ജോലികൾ വേഗത്തിലാക്കും.

∙ സാധാരണ കെട്ടിടം നിർമിക്കുന്ന രീതിയിൽ സയൻസ് സിറ്റിയിലെ കെട്ടിടങ്ങൾ നിർമിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ കാലതാമസം സ്വാഭാവികം എന്നു അധികൃതർ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുവദിച്ചത് 120 കോടി രൂപ. പൂർണ തോതിൽ സജ്ജമാക്കുന്നതിനു ഇനിയും ഫണ്ട് വേണം.ഘട്ടം ഘട്ടമായി തുറക്കാൻ ആലോചന ഇല്ല. പൂർണ സജ്ജമായ ശേഷം സന്ദർശകർക്കായി തുറക്കും.

∙ വിവിധ കെട്ടിടങ്ങൾ ബന്ധിപ്പിച്ചു1.4 കിലോമീറ്റർ റോഡിന്റെ നിർമാണം അന്തിമഘട്ടത്തിൽ 5.30 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

∙ കൂറ്റൻ ജലസംഭരണി. ഇതിന്റെ മുകൾ ഭാഗത്ത് 2 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കുകൾ. 25 മീറ്റർ ഉയരത്തിൽ ഒബ്സർവേറ്ററി, ഭക്ഷണശാല. മലിനജലം ശേഖരിക്കാനുള്ള സംഭരണി താഴത്തു ക്രമീകരിക്കും. 4 കോടി രൂപ നിർമാണച്ചെലവ്. പണികൾ പുരോഗമിക്കുന്നു.

∙ ആംഫി തിയറ്റർ, മോഷൻ സിമുലേറ്റർ, സയൻസ് ഗാലറി, പാർക്ക്, സ്പേസ് തിയറ്റർ, തുറന്ന വേദി, ജലസംഭരണി, എൻട്രൻസ് പ്ലാസ തുടങ്ങിയവ ഉടൻ പൂർത്തിയാക്കും. എൻട്രൻസ് പ്ലാസ മിക്കവാറും പൂർത്തിയായി.

∙ ചുറ്റുമതിൽ ഭൂരിഭാഗവും പൂർത്തിയായി. 18 കോടി രൂപ മുടക്കി വൈദ്യുതി സബ് സ്റ്റേഷനും അനുബന്ധ ജോലികളും പൂർത്തിയായി.

" സാങ്കേതിക പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചു. നിർമാണ പുരോഗതി വിലയിരുത്താൻ ഉന്നതതല യോഗം നടത്തും. ജോലികൾ കൃത്യമായി വിലയിരുത്തുന്നു. കോവിഡ് വ്യാപനവും ലോക്ഡൗൺ നിയന്ത്രണങ്ങളും നിർമാണം വേഗത്തിലാക്കാനുള്ള ശ്രമങ്ങളെ ബാധിച്ചിരുന്നു. നിലവിൽ തടസ്സങ്ങൾ ഇല്ല."  തോമസ് ചാഴികാടൻ എംപി

" നിർമാണ ജോലികൾ ഏറ്റെടുത്ത വിവിധ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള തർക്കവും ഏകോപനത്തിലെ കുറവും ആണ് ജോലികൾ മന്ദഗതിയിലാകുന്നതിനു കാരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടത്തിയ മന്ത്രിതല യോഗത്തിന്റെ തീരുമാനങ്ങൾ പോലും കൃത്യനിഷ്ഠയോടെ നടപ്പാക്കാൻ കഴിഞ്ഞില്ല. പ്രശ്ന പരിഹാരത്തിന് സർക്കാർ തലത്തിലുള്ള അടിയന്തിര ഇടപെടൽ വേണം."   മോൻസ് ജോസഫ് എംഎൽഎ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com