മെഡിക്കൽ കോളജ് ആശുപത്രി സെൻട്രൽ ലാബിൽ വൻ തിരക്ക്; കൊറോണ ഇവിടെ നാണിച്ചു നിൽക്കും..!
Mail This Article
കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രി സെൻട്രൽ ലാബിൽ രക്ത പരിശോധനാ സ്ഥലത്ത് വൻ തിരക്ക്. മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നതുമൂലം രക്തസാംപിൾ ഉപയോഗശൂന്യമാകുന്നത് പതിവാണെന്നു പരാതിയുണ്ട്. ആശുപത്രി വളപ്പിലെ പൊടിപാറ ബിൽഡിങ്ങിലെ കേന്ദ്രീകൃത ലാബിലാണു കിടപ്പുരോഗികളുടെ എല്ലാവിധ രക്ത പരിശോധനകളും നടത്തുന്നത്. ലാബിനു മുന്നിൽ സാംപിളുകളുമായി എത്തുന്ന നൂറുകണക്കിനു പേർ തിങ്ങിനിറയുന്നതിനാൽ കോവിഡ് പകരുമെന്ന ആശങ്കയിലാണ് രോഗികളും കൂട്ടിരിപ്പുകാരും.
പതോളജി വിഭാഗവും ബയോകെമിസ്ട്രി വിഭാഗവും താഴത്തെ നിലയിലും മൈക്രോബയോളജി വിഭാഗം ഒന്നാം നിലയിലുമാണ് പ്രവർത്തിക്കുന്നത്. പണം അടയ്ക്കുന്നതിനും സാംപിൾ നൽകുന്നതിനും 2 കൗണ്ടറുകളാണുള്ളത്. സാംപിളുകൾ കൊണ്ടുവരുന്നവർ ഒരു കൗണ്ടറിൽ മണിക്കൂറുകളോളം ക്യൂ നിന്ന് പണം അടച്ച ശേഷം സാംപിൾ നൽകാൻ അടുത്ത കൗണ്ടറിൽ വീണ്ടും ക്യൂ നിൽക്കണം.
ചിലപ്പോൾ മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് പലർക്കും സാംപിൾ നൽകാൻ കഴിയുന്നത്. ഈ സമയത്തേക്ക് സാംപിൾ ഉപയോഗശൂന്യമാകും. വീണ്ടും ഇവർ വാർഡിൽ എത്തി രോഗികളുടെ രക്തസാംപിൾ ശേഖരിക്കേണ്ട അവസ്ഥയാണ്. മൈക്രോ ബയോളജി വിഭാഗത്തിൽ പരിശോധനയ്ക്ക് സാംപിൾ നൽകേണ്ടവർ പണം അടയ്ക്കുന്നതിനു താഴെ നിലയിൽ ക്യൂ നിൽക്കണം.
ദിവസം രണ്ടായിരത്തിലധികം വിവിധ സാംപിളുകളാണ് ഇവിടെ പരിശോധനയ്ക്ക് എത്തുന്നത്. ആയിരത്തിലധികം പേർ ഇവിടെ എത്തുന്നുണ്ട്. ഇതാണ് തിക്കും തിരക്കും വർധിക്കാൻ കാരണം. നിലവിൽ ഒരു ഫീസ് കൗണ്ടറും സാംപിൾ ശേഖരണ കൗണ്ടറും അടച്ചിട്ടിരിക്കുകയാണ്. ഇവ കൂടി തുറന്നു പ്രവർത്തിച്ചാൽ ഇവിടത്തെ തിരക്ക് കുറയ്ക്കാനാകുമെന്നു പറയുന്നു.
വിവിധ വിഭാഗങ്ങളിൽ സാംപിൾ ശേഖരണ സെന്ററുകളും ഫീസ് കൗണ്ടറുകളും ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്. സെൻട്രൽ ലാബിലെ കംപ്യൂട്ടർവൽക്കരണ ജോലികൾ അവസാന ഘട്ടത്തിലാണ്. ഇതു പൂർത്തിയാകുന്നതോടെ തിരക്ക് കുറയും.
ഡോ. ടി.കെ.ജയകുമാർ (സൂപ്രണ്ട്, മെഡിക്കൽ കോളജ്, കോട്ടയം)