ADVERTISEMENT

കൂട്ടിക്കലിൽ ഇന്നലെ എല്ലാവരും രക്ഷാപ്രവർത്തനത്തിൽ വ്യാപൃതരായിരുന്നു. ദുരന്തത്തിൽ കാവാലിയിലും പ്ലാപ്പള്ളിയിലും മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ രക്ഷാപ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചു.

ചപ്പാത്ത് പാലത്തിനു സമീപം മണ്ണ് ഒലിച്ചുപോയി ഗതാഗതം തടസ്സപ്പെട്ടിരുന്നത് താൽക്കാലികമായി ശരിയാക്കി. ഈ മേഖലയിൽ വൈദ്യുതി, ജലവിതരണം എന്നിവ പൂർണമായും പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. 

പൊക്കിയെടുക്കണം... കൂട്ടിക്കൽ ടൗണിനു സമീപം ഒഴുക്കിൽപെട്ട ബൈക്ക് മണ്ണിൽ പുതഞ്ഞ നിലയിൽ.
പൊക്കിയെടുക്കണം... കൂട്ടിക്കൽ ടൗണിനു സമീപം ഒഴുക്കിൽപെട്ട ബൈക്ക് മണ്ണിൽ പുതഞ്ഞ നിലയിൽ.

മുണ്ടക്കയം കോസ്‍വേ തുറന്നു

മരത്തടികളും മണ്ണും അടിഞ്ഞ് കോസ്‍‍വേ പാലത്തിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.  ഇവ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.    ഒട്ടേറെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഇന്നലെ ഇടവിട്ട് മഴ പെയ്തെങ്കിലും കൂടുതൽ ഇടങ്ങളിൽ വെള്ളം കയറാതിരുന്നത് ആശ്വാസമായി.  കോരുത്തോട് റോഡിൽ ഇന്നലെ ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.  

കൂട്ടിക്കൽ ചപ്പാത്തിനു സമീപം പൂർണമായും തകർന്ന വീട്ടിൽ നിന്നു സാധനങ്ങൾ മാറ്റാൻ ശ്രമിക്കുന്ന അബി ഷംസുദ്ദീൻ.
കൂട്ടിക്കൽ ചപ്പാത്തിനു സമീപം പൂർണമായും തകർന്ന വീട്ടിൽ നിന്നു സാധനങ്ങൾ മാറ്റാൻ ശ്രമിക്കുന്ന അബി ഷംസുദ്ദീൻ.

കാഞ്ഞിരപ്പള്ളിയിൽ ഫോൺ ബന്ധം നിലച്ചു

ഗ്രാമപ്രദേശങ്ങളിൽ വൈദ്യുതി ത്തകരാറിൽ. പലയിടത്തും ആളുകളെ ഫോണിൽ  ലഭിക്കാത്ത അവസ്ഥ. മലവെള്ളപ്പാച്ചിലിൽ ഗ്രാമീണ റോഡുകളിൽ പലതും തകർന്ന നിലയിലാണ്.  കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിൽ ഇത്തരത്തിൽ ദുരന്തം ഇതാദ്യം.  നൂറിലേറെ വീടുകൾ പൂർണമായും ആയിരത്തിലേറെ വീടുകൾ ഭാഗികമായും തകർന്നു. മലഞ്ചരക്ക് ഉൾപ്പെടെ വ്യാപാര മേഖലയ്ക്ക് വൻ ആഘാതം. കോടികളുടെ നഷ്ടം കണക്കാക്കുന്നു. 

ചുമര് താങ്ങായി... കൂട്ടിക്കൽ ടൗണിനു സമീപം കാർ ഒഴുക്കിൽപെട്ട നിലയിൽ.
ചുമര് താങ്ങായി... കൂട്ടിക്കൽ ടൗണിനു സമീപം കാർ ഒഴുക്കിൽപെട്ട നിലയിൽ.

മണിമല ചെളിയടിഞ്ഞ നാട്

2018ലെ പ്രളയത്തിൽ തീരദേശ റോഡുകളിൽ മാത്രമാണ് വെള്ളം കയറിയത്. എന്നാൽ, ഇത്തവണ ബസ് സ്റ്റാൻഡിൽ ഉൾപ്പെടെ വെള്ളം കയറി. റാന്നിയിൽ വെള്ളം  കയറിയാൽ മണിമലയിലേക്കാണ് ആളുകൾ മുൻപ് വന്നിരുന്നത്.  ഇക്കുറി മണിമലയിലാണ് ആദ്യം വെള്ളം കയറിയത്. 2 റേഷൻ കടകളിലെ സ്റ്റോക്ക് പൂർണമായും നശിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് ഉൾപ്പെടെ വെള്ളമിറങ്ങിയെങ്കിലും വ്യാപാരസ്ഥാപനങ്ങളിലും റോഡുകളിലും 30 സെന്റീമീറ്റർ വരെ ഉയരത്തിൽ ചെളി അടിഞ്ഞു കിടക്കുന്നു. ഗതാഗതതടസ്സം ഇല്ല.

ഇതു വീട്ടകം... കൂട്ടിക്കൽ പഞ്ചായത്തിനു സമീപത്തെ പുഷ്പാകരന്റെ വീട്ടിൽ നിന്നു സാധനങ്ങൾ മാറ്റുന്നു. വീട്ടിലാകെ ചെളിയടിഞ്ഞിരിക്കുകയാണ്.
ഇതു വീട്ടകം... കൂട്ടിക്കൽ പഞ്ചായത്തിനു സമീപത്തെ പുഷ്പാകരന്റെ വീട്ടിൽ നിന്നു സാധനങ്ങൾ മാറ്റുന്നു. വീട്ടിലാകെ ചെളിയടിഞ്ഞിരിക്കുകയാണ്.

കൺമുന്നിൽ വീട് തകർന്നടിഞ്ഞു

കൂട്ടിക്കൽ ∙  ചപ്പാത്തിന് സമീപത്തെ പാലത്തിങ്കൽ വീട്ടിൽ അബി ഷംസുദ്ദീന് സ്വന്തം വീടു തകരുന്നതു നിസ്സഹായനായി കണ്ടു നിൽക്കേണ്ടി വന്നു. ശനിയാഴ്ച പത്തരയ്ക്കാണ് വെള്ളം പെട്ടെന്ന് ഉയർന്നത്. കയ്യിൽക്കിട്ടിയ പാത്രങ്ങളുമായി സമീപത്തെ ഉയരമുള്ള വീട്ടിലേക്ക് ഓടിക്കയറി. പിതാവ് ഷംസുദീൻ, മാതാവ് ലൈല, ചേട്ടന്റെ മകൻ ഷാഫി എന്നിവരെ ഉയർന്ന പ്രദേശത്ത് എത്തിച്ചു. ആടുകൾ, താറാവ് എന്നിവ ഒലിച്ചു പോയി. വീട്ടിലെ എല്ലാ രേഖകളും അലമാരിയിൽ ഉണ്ടായിരുന്നു. അതെടുത്ത് മാറ്റാനായില്ല. പന്ത്രണ്ടോടെ വീടു പൂർണമായും നിലം പൊത്തിയെന്ന് അബി പറയുന്നു. ഡ്രൈവറാണ് അബി. 

സുന്ദരമായിരുന്നു ഇവിടം... കൂട്ടിക്കൽ– പ്ലാപ്പള്ളി– കുന്നോന്നി റോഡിലെ ദൃശ്യങ്ങൾ. ആദ്യചിത്രം ഓഗസ്റ്റ് 4നു പകർത്തിയത്. അതേ സ്ഥലം  കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിനു ശേഷം.
സുന്ദരമായിരുന്നു ഇവിടം... കൂട്ടിക്കൽ– പ്ലാപ്പള്ളി– കുന്നോന്നി റോഡിലെ ദൃശ്യങ്ങൾ. ആദ്യചിത്രം ഓഗസ്റ്റ് 4നു പകർത്തിയത്. അതേ സ്ഥലം കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിനു ശേഷം.

ബാക്കിയായത് വിവാഹ ആൽബം

കൂട്ടിക്കൽ ∙ തിരച്ചിലിനിടയിൽ കിട്ടിയത് ഒട്ടലാങ്കൽ മാർട്ടിന്റെയും സിനിയുടെയും വിവാഹ ആൽബവും  മകൾ സോനയുടെ ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റുകളും. ഒട്ടലാങ്കൽ വീട് പൂർണമായും തകർന്നു. കാണാതായവരുടെ മൃതദേഹങ്ങളെങ്കിലും കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഇവിടെ തിരച്ചിൽ നടത്തിയത്. വീട്ടിൽ നിന്ന് ഏറെ ദൂരം മാറിയാണ് 3 പേരുടെയും ചേതനയറ്റ ശരീരം കണ്ടെത്തിയത്. 

‘എന്നെ എന്തിന് തനിച്ചാക്കി’

കൂട്ടിക്കൽ ∙ ‘സരസു, വയ്യെടാ ! തളർന്നു പോകുന്നു. എന്തിനാ എന്നെ തനിച്ചാക്കി പോയത്’. അമ്മയുടെ വിയോഗവാർത്ത അറിഞ്ഞ് മകൻ സന്തോഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ച വരികൾ ഇങ്ങനെയാണ്. ഉരുൾപൊട്ടലിൽ മരിച്ച പന്തലാട്ടിൽ സരസമ്മയുടെ മകനാണ് സന്തോഷ്. കുവൈത്തിലാണ് ജോലി.  ഒരു മാസം മുൻപ് നാട്ടിലെത്തിയിരുന്നു. സന്തോഷിന്റെ പിതാവ് മോഹനൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.

പ്രളയം ബാക്കിവച്ചത്...പ്രളയശേഷം മണിമല ഏറത്തുവടകര കടൂർക്കടവ് പാലത്തിൽ അടിഞ്ഞുകൂടിയ  മാലിന്യങ്ങൾ. ഇതോടെ ഇവിടെ വാഹനഗതാഗതം  തടസ്സപ്പെട്ടിരുന്നു. പ്ലാസ്റ്റിക് മാലിന്യം കൂടാതെ ഗ്യാസ് സിലിണ്ടറുകളും വീട്ടുപകരണങ്ങളും ഇവിടെ അടിഞ്ഞു. രാവിലെ മുതൽ ആക്രി പെറുക്കാൻ ഒട്ടേറെ പേരാണ് എത്തിയത്.
പ്രളയം ബാക്കിവച്ചത്...പ്രളയശേഷം മണിമല ഏറത്തുവടകര കടൂർക്കടവ് പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ. ഇതോടെ ഇവിടെ വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. പ്ലാസ്റ്റിക് മാലിന്യം കൂടാതെ ഗ്യാസ് സിലിണ്ടറുകളും വീട്ടുപകരണങ്ങളും ഇവിടെ അടിഞ്ഞു. രാവിലെ മുതൽ ആക്രി പെറുക്കാൻ ഒട്ടേറെ പേരാണ് എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com