ADVERTISEMENT

കുമരകം ∙ പ്രണയത്തർക്കത്തെ തുടർന്ന് യുവാവ് തൂങ്ങി മരിച്ചു, സംഭവ സ്ഥലത്തു നിന്ന് ഓടിപ്പോയ പെൺകുട്ടിയെ കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്തു വച്ചാണ് സംഭവം. വെച്ചൂർ അംബികാ മാർക്കറ്റിനു സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ (അഞ്ചുതൈക്കൽ) പരേതനായ ഗിരീഷിന്റെ മകൻ ഗോപി വിജയാണ് (19) തൂങ്ങി മരിച്ചത്. ഗോപിക്കൊപ്പം അവിടെ എത്തിയ പെൺകുട്ടിക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു.ബാഗും ഗോപി എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പും സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തു. പെൺകുട്ടിയുമായുള്ള പ്രണയം സംബന്ധിച്ച തർക്കം മൂലമാണ് ആത്മഹത്യയെന്ന് കത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 

പെൺകുട്ടിക്കായുള്ള തിരച്ചിലിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. ഗോപി മരിച്ചു കിടന്ന സ്ഥലത്തിനടുത്ത് മാലിക്കായൽ ഭാഗത്തു നിന്നു മാസ്ക്കും തൂവാലയും പൊലീസ് കണ്ടെത്തി. ഇതു പെൺകുട്ടിയുടേതാണെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ മൊബൈൽ ഫോണും കണ്ടെത്തി. ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇരുവരും വേമ്പനാട്ട് കായൽ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിയത്. ഇവർ നടന്നു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഒരു മണിക്കൂറിനു ശേഷം നാട്ടുകാരിൽ ചിലർ ഇതുവഴി പോയപ്പോഴാണു തൂങ്ങിമരിച്ച നിലയിൽ ഗോപിയെ കാണുന്നത്. പെൺകുട്ടി കായൽ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് ഇവിടത്തെ വീട്ടുകാർ കണ്ടിരുന്നു.

മൊബൈൽ ഫോൺ ടെക്നിഷ്യൻ ആണു ഗോപി. നഴ്സിങ് വിദ്യാർഥിനിയായ പെൺകുട്ടിയും ഗോപിയും മുൻപും ഇവിടെ എത്താറുണ്ടായിരുന്നു. കായൽ തീരത്ത് എത്തിയ ശേഷം ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായി പറയുന്നു. പെൺകുട്ടിയെ കണ്ടെത്തിയാൽ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാൻ കഴിയൂ. ഗോപിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഡിവൈഎസ്പി ജെ.സന്തോഷ്കുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.പി.അനൂപ് കൃഷ്ണ, എസ്ഐ ടി.ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com