27 വർഷത്തെ കാത്തിരിപ്പാ...
Mail This Article
കോട്ടയം ∙ എംജി സർവകലാശാലയുടെ കായികനേട്ടങ്ങളുടെ ചരിത്രത്തിൽ പുതിയൊരു അധ്യായംകൂടി. കോതമംഗലം എംഎ കോളജ് ഗ്രൗണ്ടിൽ നടന്ന ദക്ഷിണ മേഖലാ അന്തർ സർവകലാശാലാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ജേതാക്കളായ എംജി സമാനനേട്ടം കൈവരിച്ചത് 27 വർഷം മുൻപായിരുന്നു. 1994–95 സീസണിൽ മൈസൂരുവിൽ നടന്ന ചാംപ്യൻഷിപ്പിലായിരുന്നു നേട്ടം.ഇപ്പോൾ ടീമിലുള്ള ഒരാൾ പോലും എംജി ഇതിനു മുൻപു കിരീടം നേടിയപ്പോൾ ജനിച്ചിരുന്നില്ലെന്നതും മറ്റൊരു കൗതുകം. ലീഗ് അടിസ്ഥാനത്തിൽ നടന്ന സെമിഫൈനലിൽ ഏറ്റവും കൂടുതൽ പോയിന്റുമായാണു എംജിയുടെ നേട്ടം.
ബസേലിയസ് കോളജിലെ അഖിൽ ജെ.ചന്ദ്രൻ നയിച്ച ടീമിൽ ഗിഫ്റ്റി ഗ്രേഷ്യസ്, സഹദ്, സാലിം, റോഷൻ, നിധിൻ (ബസേലിയസ് കോട്ടയം), സലാഹുദീൻ, ക്രിസ്തുരാജ്, കെ.അഖിൽ, ആദിൽ, ഡെലൻ, അജ്സൽ (എംഎ കോളജ്, കോതമംഗലം), നിംഷാദ്, ഹരിശങ്കർ, ഫാഹിസ്, ബിബിൻ, സോയൽ, അതുൽ (മഹാരാജാസ് എറണാകുളം ), അജയ് അലക്സ്, വി.അർജുൻ (നിർമല കോളജ്, മൂവാറ്റുപുഴ) എന്നിവരാണ് അംഗങ്ങൾ. ലക്ഷദ്വീപ് സന്തോഷ് ട്രോഫി ടീമിന്റെ പരിശീലകനായ മിൽട്ടൻ ആന്റണിയാണു പ്രധാന പരിശീലകൻ.
കോതമംഗലം എംഎ കോളജിലെ കായികാധ്യാപകൻ ഹാരി ബെന്നി സഹ പരിശീലകനും. കൊച്ചിൻ കോളജിലെ കായികാധ്യാപകനായ ബിജു തമ്പിയാണ് മാനേജർ. ഡോ. ബിപിൻ ഫിസിയോയായും ടീമിന് ഒപ്പമുണ്ട്. 27 വർഷം മുൻപ് എംജി ടീം ചാംപ്യന്മാരാകുമ്പോൾ ടീമംഗമായിരുന്ന കോട്ടയം സ്വദേശിയും ഫിഫ റഫറിയുമായ എം.ബി.സന്തോഷ് കുമാറാണ് ഇന്നലെ എംജിയുടെ അവസാന മത്സരം നിയന്ത്രിച്ചതെന്ന് എംജി സർവകലാശാല കായിക വിഭാഗം ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ് പറഞ്ഞു.