‘‘ ആദ്യം തന്നെ ‘ഇൻഷുറൻസ്’ എടുക്കുന്നു; സഞ്ജുവിന്റെ ‘സ്പീച്ച് തെറപ്പി’ , നിറഞ്ഞ കരഘോഷങ്ങൾ...
Mail This Article
കോട്ടയം ∙ ‘‘ ആദ്യം തന്നെ ‘ഇൻഷുറൻസ്’ എടുക്കുന്നു; വേദിയിൽ നിന്നു സംസാരിക്കാൻ വലിയ എക്സ്പീരിയൻസ് ഇതുവരെ ആയിട്ടില്ല’’– തന്റെ ആദ്യവാചകം മുഴുമിപ്പിക്കുന്നതിനു മുൻപു തന്നെ നിറഞ്ഞ കരഘോഷങ്ങളോടെ കാരിത്താസ് ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥികളും ഡോക്ടർമാരും ജീവനക്കാരും സഞ്ജുവിനെ സ്വീകരിച്ചു. കാരിത്താസിൽ ആരംഭിച്ച സ്പോർട്സ് ഇൻജറി അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി സെന്ററിന്റെ ഉദ്ഘാടന വേളയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കോട്ടയത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയത്.
ഏതൊരു കായികതാരത്തിന്റെയും കരിയറിൽ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന ആദ്യ അഞ്ചു പേരിൽ ഒരാൾ അവരുടെ ഫിസിയോതെറപ്പിസ്റ്റ് ആയിരിക്കുമെന്നു പറഞ്ഞു തുടങ്ങിയ സഞ്ജു പതിയെ സദസ്സിനെ കയ്യിലെടുത്തു. ഡോക്ടർമാരും ഫിസിയോമാരും മറ്റ് ആരോഗ്യപ്രവർത്തകരും തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെപ്പറ്റി പറഞ്ഞപ്പോഴെല്ലാം നിറഞ്ഞ കയ്യടിയായിരുന്നു മറുപടി.
പ്രസംഗത്തിന്റെ അവസാനം ‘സ്പീച്ച് അത്ര മോശമായില്ല, അല്ലേ ?’’ എന്നു സഞ്ജു ചോദിച്ചതും സദസ്സിൽ ചിരിപടർത്തി. ജില്ലയിലെ വിവിധ കോളജുകളെയും സ്പോർട്സ് ക്ലബ്ബുകളെയും പ്രതിനിധീകരിച്ചു വന്നവർ വേദിയിലെത്തി സഞ്ജു ഒപ്പിട്ട ബാറ്റ് സ്വീകരിച്ചു. പോകുന്നതിനു മുൻപ് ആളുകൾ എറിഞ്ഞുകൊടുത്ത ബോളുകൾ അടിച്ചുപറത്താനും വിദ്യാർഥികളുടെ ഒപ്പം സെൽഫിയെടുക്കാനും സമയം കണ്ടെത്തി.