ADVERTISEMENT

കോട്ടയം ∙ ‘ആദത്തിന്റെ വാരിയെല്ലിൽ നിന്നാണു തന്നെ സൃഷ്ടിച്ചതെന്നു മനസ്സിലാക്കിയ ഹവ്വാ, എല്ലാ ദിവസവും ആദത്തിന്റെ നെഞ്ചു തടവി നോക്കുമായിരുന്നു. മറ്റു വാരിയെല്ലുകളിൽ ഏതെങ്കിലും പോയിട്ടുണ്ടോ എന്നറിയാൻ!’ – പ്രഫ. ജോർജ് കോശി രചിച്ച ‘ജികേസ് ജോക്സ്’ (ജികെയുടെ ഫലിതങ്ങൾ) എന്ന സമാഹാരത്തിലുള്ള തമാശകളിലൊന്നാണിത്. സിഎംഎസ് കോളജിലെ സഹപ്രവർത്തകരും വിദ്യാർഥികളുമെല്ലാം അദ്ദേഹത്തിന്റെ തമാശകളുടെ ആരാധകരായിരുന്നു. തിരുവല്ല കവിയൂർ മുണ്ടിയപ്പള്ളി കാലാപറമ്പിൽ കുടുംബത്തിലായിരുന്നു ജനനം. ജോർജ് കോശിയുടെ അഞ്ചാം വയസ്സിൽ പിതാവ് കെ.വി.കോശി മരിച്ചു. 

പ്രേംനസീറിന്റെ ഗുരു, സഹനടൻ

അഭിഭാഷകൻ ആകാനായിരുന്നു ബാല്യത്തിൽ ആഗ്രഹം.  കോട്ടയം സിഎംഎസ് കോളജിൽ ഇന്റർമീഡിയറ്റിനു ശേഷം ചങ്ങനാശേരി എസ്ബി കോളജിൽ നിന്ന് ബിഎ ഇംഗ്ലിഷ്  ഒന്നാം റാങ്കോടെ പാസായി. ആ സമയം പ്രഫ. സി.എ.ഷെപ്പേഡ് ആയിരുന്നു ഇംഗ്ലിഷ് വിഭാഗം മേധാവി. റാങ്ക് ജേതാവിനോട് എസ്ബിയിൽ അധ്യാപകനാകാൻ പ്രഫ. ഷെപ്പേഡ് നിർദേശിച്ചു. 20–ാം വയസ്സിൽ  അധ്യാപകനായി ക്ലാസിലെത്തുമ്പോൾ വിദ്യാർഥികളിൽ പലരും ജോർജ് കോശിയെക്കാൾ മുതിർന്നവരായിരുന്നു. എസ്ബിയിൽ നടൻ പ്രേംനസീറിന്റെ അധ്യാപകനായിരുന്നു. 

  നസീറിനൊപ്പം നാടകങ്ങളിലും അഭിനയിച്ചു. മർച്ചന്റ് ഓഫ് വെനീസ് എന്ന ഷെയ്ക്സ്പിയർ നാടകത്തിൽ അന്റോണിയോ ആയി ജോർജ് കോശി അഭിനയിച്ചപ്പോൾ ഷൈലോക്ക് ആയി വേഷമിട്ടത് പ്രേംനസീർ.രണ്ടു വർഷത്തിനു ശേഷം സഹോദരൻ നൈനാൻ കോശിയും ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപകനായെത്തി. ജോർജ് കോശി പിന്നീട് തിരുവല്ല മാർത്തോമ്മാ കോളജിലേക്കു മാറി. ഒരു വർഷത്തിനു ശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ എംഎക്ക് ചേർന്നു. 1961–63 കാലഘട്ടത്തിൽ സ്കോളർഷിപ്പോടെ യുകെയിലെ നോട്ടിങ്ങാം സർവകലാശാലയിൽ ഉന്നത പഠനത്തിനായി ചേർന്നു. 

സിഎംഎസ് എന്ന മേൽവിലാസം

1956ൽ അധ്യാപകനായി കോട്ടയം സിഎംഎസ് കോളജിൽ എത്തിയ പ്രഫ. ജോർജ് കോശി, 1990ൽ വിരമിക്കുന്നതു വരെ കോളജ് അദ്ദേഹത്തിന്റെ മേൽവിലാസമാക്കി മാറ്റി. വകുപ്പ് മേധാവി മുതൽ വൈസ് പ്രിൻസിപ്പൽ വരെയുള്ള പദവികൾ വഹിച്ചു. 1990ൽ ഔദ്യോഗികമായി കലാലയത്തോടു വിട പറഞ്ഞെങ്കിലും കമ്യുണിക്കേറ്റീവ് ഇംഗ്ലിഷ് കോഴ്സിൽ ക്ലാസ് എടുക്കാൻ ആഴ്ചയിൽ 3 ദിവസമെങ്കിലും  കോളജിൽ എത്താറുണ്ടായിരുന്നു. 

എഴുപതുകളിൽ കോളജിൽ രാഷ്ട്രീയ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ആരംഭിച്ചപ്പോൾ അതിനു നേതൃത്വം നൽകിയിരുന്നു. ചരിത്രമുറങ്ങുന്ന ക്യാംപസിൽ ഷെയ്ക്സ്പിയർ കഥാപാത്രങ്ങൾ പ്രഫ. ജോർജിന്റെ ഗംഭീര ശബ്ദത്തിൽ പുനർജനിക്കുന്നത് സിഎംഎസിലെ പൂർവവിദ്യാർഥികളും അധ്യാപകരും ഒരുപോലെ ഓർക്കുന്നു. സ്ഫുടമായും ഒഴുക്കോടെയും ഇംഗ്ലിഷും മലയാളവും കൈകാര്യം ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ പാടവവും ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ എംഎൽഎ സുരേഷ് കുറുപ്പ്, ബിഷപ് തോമസ് സാമുവൽ, തോമസ് മാർ തിമോത്തിയോസ്, കുസാറ്റ് മുൻ വിസി ബാബു ജോസഫ്, സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ, തിരക്കഥാകൃത്ത് സഞ്ജയ് തുടങ്ങിയ പ്രശസ്തരുടെയും പ്രിയപ്പെട്ട അധ്യാപകനാണ് പ്രഫ. ജോർജ് കോശി. നാലു തവണയാണ് അദ്ദേഹം സിഎസ്ഐ സഭ സിനഡ് ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചത്. ചെന്നൈയിലെ സിനഡിന്റെ ആസ്ഥാനത്ത് പ്രഫ. ജോർജ് കോശിയുടെ പേരിൽ ഒരു മുറിയുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com