തിരുനക്കര സ്വകാര്യ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പുതുക്കിപ്പണിയും
Mail This Article
കോട്ടയം ∙ തിരുനക്കര സ്വകാര്യ ബസ് സ്റ്റാൻഡിലെ നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം അത്യാധുനിക രീതിയിൽ പുതുക്കിപ്പണിയാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് ഹൈക്കോടതിയിൽ ഉണ്ടായിരുന്ന കേസിൽ, കോടതിയുടെ നിർദേശം അനുസരിച്ചാണ് കെട്ടിടം പുതുക്കിപ്പണിയുന്നത്. ഇതിനു മുന്നോടിയായി ഷോപ്പിങ് കോംപ്ലക്സിൽ നിലവിലുള്ള മുറികൾ ഒഴിയാൻ നാളെ മുതൽ വ്യാപാരികൾക്ക് നോട്ടിസ് നൽകും. 15 ദിവസത്തിനുള്ളിൽ ഒഴിയണം.50 വർഷത്തിലേറെ പഴക്കമുള്ളതാണ് പഴയ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്.
ഇതു പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയണമെന്ന ഹർജിയിൽ ഹൈക്കോടതി 2020 ഒക്ടോബർ മാസത്തിൽ നഗരസഭയുടെ വിശദീകരണം തേടിയിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അന്നു ഹർജി പരിഗണിച്ചത്.സാങ്കേതിക സമിതി റിപ്പോർട്ട് അവഗണിച്ച്, ശാവസ്ഥയിലുള്ള കെട്ടിടത്തിലെ കടമുറികൾ വാടകയ്ക്കു നൽകുന്നതു സംബന്ധിച്ചും പരാതി ഉയർന്നിരുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടം ഏതു നിമിഷവും നിലംപൊത്തുമെന്നായിരുന്നു ഹർജിക്കാരുടെ വാദം.
12 വർഷമായി കെട്ടിടം തീർത്തും മോശം സ്ഥിതിയിലാണ്. കോൺക്രീറ്റ് ചീളുകൾ അടർന്നു വീഴുന്നതു പതിവാണ്. പരിശോധന നടത്തിയ സാങ്കേതിക സമിതിയും അപകടാവസ്ഥയെക്കുറിച്ചു റിപ്പോർട്ട് നൽകിയിരുന്നു.കഞ്ഞിക്കുഴിയിൽ ബസ് വേ കം ഷോപ്പിങ് കോംപ്ലക്സ് പണിയാനും തീരുമാനമായി. നാഗമ്പടം നെഹ്റു സ്റ്റേഡിയം കേന്ദ്ര – സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നവീകരിക്കും.
ആസൂത്രണ സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. നഗരസഭാധ്യക്ഷ, നഗരസഭാ സെക്രട്ടറി, സ്ഥിരസമിതി അധ്യക്ഷർ എന്നിവരെ കൂടാതെ സാങ്കേതിക വിദഗ്ധരുടെ പട്ടികയിൽ ഉമ്മൻ വേങ്ങയിൽ, അരവിന്ദാക്ഷൻ നായർ, ജോസ് ചാത്തക്കുളം, എം. മനോഹരൻ എന്നിവരെയും തിരഞ്ഞെടുത്തു.നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബി.ഗോപകുമാർ, ഷീജ അനിൽ, ടി.ആർ.അനിൽ കുമാർ, ടി.സി.റോയി, എൻ.ജയചന്ദ്രൻ ചീറോത്ത്, ജാൻസി ജേക്കബ്, വിനു ആർ.മോഹൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.