ADVERTISEMENT

കോട്ടയം ∙ ഷാനിന്റെ ദേഹത്ത് ക്രൂരമർദനത്തിന്റെ 38 അടയാളങ്ങളെന്ന് ഇൻക്വസ്റ്റിൽ കണ്ടെത്തി. മരണം തലയ്ക്കേറ്റ പരുക്കു മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സായുധ പൊലീസ് ക്യാംപിനു സമീപത്തു നിന്നാണ് ഞായറാഴ്ച രാത്രി ഷാനിനെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് മാങ്ങാനം, ആനത്താനം, മണർകാട്, പാമ്പാടി മേഖലകളിൽ ഓട്ടോയിൽ സഞ്ചരിക്കവേ ഷാനിന് മർദനമേറ്റു. വസ്ത്രങ്ങൾ അഴിച്ചു കള‍ഞ്ഞും മർദിച്ചു. ഷാനിന്റെ കണ്ണ് രക്തം കട്ടപിടിച്ച് വീർത്ത് നീരു വച്ച നിലയിലാണെന്ന് ഇൻക്വസ്റ്റിൽ കണ്ടെത്തി.

എതിരാളികളുടെ കണ്ണിൽ കുത്തിപ്പരുക്കേൽപ്പിക്കുന്നത് ജോമോന്റെ ശൈലിയാണെന്ന് പൊലീസ് പറഞ്ഞു. കാപ്പിവടി കൊണ്ടാണ് അടിച്ചതെന്ന് ജോമോൻ പൊലീസിനോട് സമ്മതിച്ചു. തല, നെഞ്ച്, വയർ, പുറം തുടങ്ങിയ ഭാഗങ്ങളിൽ മുറിവുകളെക്കാൾ ചതവുകളാണുള്ളത്. ഷാൻ മരിച്ചെന്ന് ഉറപ്പായതോടെ ജോമോനും സംഘവും പൊലീസ് ക്ലബ് സമീപം എത്തി. തുടർന്ന് ഷാനിനെ ജോമോൻ തോളിൽ ചുമന്ന് ജയിൽ, ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസ്, വിജിലൻസ് ഓഫിസ്, സിവിൽ സ്റ്റേഷൻ എന്നിവയ്ക്ക് ഇടയിലെ റോഡിലൂടെ നടന്നാണ് ഈസ്റ്റ് സ്റ്റേഷനു മുന്നിലെത്തിയത്.

ഈ ഗവൺമെന്റ് എന്തിന് ഇവരെയൊക്കെ വെറുതേ വിടുന്നു?

കോട്ടയം ∙ മകനെ കണ്ടെത്തണമെന്ന് ഞായറാഴ്ച അർധരാത്രിക്കു ശേഷം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയ അമ്മ തിങ്കളാഴ്ച രാവിലെ അറിയുന്നത് മകന്റെ മൃതദേഹം സ്റ്റേഷനു മുന്നിൽ കൊണ്ടുവന്നിട്ടെന്ന നടുക്കുന്ന വിവരമാണ്.

‘ഈ ഗവൺമെന്റ് എന്തിന് ഇവരെയൊക്കെ വെറുതേ വിടുന്നു?

കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ അമ്മ ഒ.ജെ.ത്രേസ്യാമ്മയുടെ ഹൃദയം നുറുങ്ങുന്ന നിലവിളിയാണിത്. ഒരമ്മയല്ലേ ഞാൻ? എനിക്കിനി മറ്റൊരു മകനില്ല. എന്നോട് എന്തിനിതു ചെയ്തു? ഞങ്ങൾ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. മകൾ ഷാരോണിന്റെ കൈകളിലേക്കു വീണ് പൊട്ടിക്കരയുന്ന ത്രേസ്യാമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകൾ‌ കിട്ടാതെ പലരും കുഴങ്ങി. ഏതോ ഒരു പയ്യനെ കാണിച്ചു കൊടുക്കണമെന്നു പറഞ്ഞാണ് ഷാനിനെ പ്രതി ജോമോൻ പിടിച്ചുകൊണ്ടു പോയതെന്ന് ത്രേസ്യാമ്മ പറയുന്നു.

മകൻ എന്നും അടുത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളി കാണാൻ പോകാറുണ്ട്. തിരിച്ചു വരാൻ വൈകിയപ്പോൾ ഫോണിൽ വിളിച്ചു. ഉടൻ വരുമെന്നു പറഞ്ഞെങ്കിലും കണ്ടില്ല. ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നു രണ്ടു കൂട്ടുകാരോടൊപ്പം നടന്നു വരുമ്പോഴാണ് ഷാനിനെ ഗുണ്ടാ സംഘം പിടികൂടിയതെന്നും ത്രേസ്യാമ്മ പറയുന്നു. കൂടെയുള്ള രണ്ടുപേരും ഓടി രക്ഷപ്പെട്ടു. കാലിനു പ്രശ്നമുള്ളതിനാൽ ഷാനിന് ഓടാനായില്ല. ജോമോൻ എന്നൊരാൾ ഓട്ടോയിൽ വന്ന് ഷാനിനെ പിടിച്ചു കൊണ്ടുപോയെന്നു പൊലീസിൽ പറഞ്ഞിരുന്നു. തങ്ങൾ നോക്കിക്കോളാമെന്നു പൊലീസ് മറുപടി നൽകി.

ആരെ കാപ്പാത്താൻ

കോട്ടയം ∙ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ടായാണ് കാപ്പ നിലവിൽ വന്നത്. ലക്ഷ്യം നാട്ടിൽ സമാധാനം സ്ഥാപിക്കുക, ഗുണ്ടകളെ അമർച്ച ചെയ്യുക. ഒരാൾക്കെതിരെ വിചാരണയിലുള്ള 3 ക്രിമിനൽ കുറ്റങ്ങളെങ്കിലും ഉണ്ടെങ്കിൽ പൊലീസ് റിപ്പോർട്ട് തയാറാക്കി കാപ്പ ബോർഡിന് നൽകും. കാപ്പയ്ക്ക് രണ്ടു ബോർഡുണ്ട്. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ വയ്ക്കാനുള്ള ഉത്തരവ് കലക്ടറും ജില്ലയിൽ നിന്നു പുറത്താക്കാനുള്ള ഉത്തരവ് അതതു റേഞ്ച് ഡിഐജിമാരുമാണു പുറത്തിറക്കുന്നത്.

6 മാസം മുതൽ ഒരു വർഷം വരെയാണു ഗുണ്ടകളെ ജില്ലയിൽ നിന്നു പുറത്താക്കാനോ കരുതൽ തടങ്കലിൽ വയ്ക്കാനോ അധികാരം. സംസ്ഥാന കാപ്പ അഡ്വൈസറി ബോർഡിന് അപ്പീൽ നൽകാം. അവർക്കു വിട്ടയക്കാം. ജില്ലയിൽ കഴിഞ്ഞ വർഷം 18 പേർക്ക് എതിരെ ഇത്തരത്തിൽ നടപടിയുണ്ടായി. ഇതിൽ 7 പേർ ഇപ്പോഴും ജില്ലയ്ക്കു പുറത്താണ്. കാപ്പ റിപ്പോർട്ട് തയാറാക്കുന്നത് പൊലീസാണ്. ഉത്തരവിടുന്നതു റവന്യു വകുപ്പും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com