ADVERTISEMENT

കുറവിലങ്ങാട് ∙ ലഘു മേഘവിസ്ഫോടനം പോലെ 8 സെന്റീമീറ്റർ മഴ പെയ്തത് പോയ നവംബർ മാസം അവസാന വാരം. രണ്ടര മാസത്തിനകം പകൽസമയത്തെ അന്തരീക്ഷ താപനില 36 ഡിഗ്രി സെൽഷ്യസ്. കുറവിലങ്ങാട് മേഖലയിലെ മിക്ക പഞ്ചായത്തുകളിലും മഴ പെയ്തിട്ട് 50 ദിവസത്തിലധികമായി. അപൂർവമായ കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയെ ഗുരുതര പ്രതിസന്ധിയിൽ എത്തിച്ചു. പെരുമഴയും അതിന്റെ തുടർച്ചയായി എത്തിയ കടുത്ത വേനലും മൂലം മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ 20 ഹെക്ടർ പ്രദേശത്തെ നെൽക്കൃഷിയാണു നശിച്ചത്. കുറവിലങ്ങാട് പഞ്ചായത്തിൽ സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിന്റെ 2.6 ഹെക്ടർ പ്രദേശത്തെ നെൽക്കൃഷിയും നാശത്തിന്റെ വക്കിൽ.

∙വർഷങ്ങളായി തരിശിട്ടിരുന്ന പാടശേഖരത്തിൽ ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കർഷകർ ആണ്ടൂർ മേഖലയിൽ കൃഷിയിറക്കിയത്. പക്ഷേ കാലാവസ്ഥ വ്യതിയാനത്തിൽ ഇവർക്കു സംഭവിച്ചത് നഷ്ടം മാത്രം.
∙വിരിപ്പ് കൃഷിക്കു ശേഷം മുണ്ടകൻ കൃഷി ആരംഭിക്കുന്നത് ഒക്ടോബർ, നവംബർ മാസങ്ങളിൽ. ഇത്തവണ കണക്കുകൾ എല്ലാം തെറ്റി. പെരുമഴ ഡിസംബർ പകുതി വരെ നീണ്ടതോടെ വിരിപ്പ് കൃഷി കൊയ്ത്ത് വൈകി. മുണ്ടകൻ കൃഷി സമയത്തു ആരംഭിക്കാനും സാധിച്ചില്ല. കൃഷി ഒരുക്കം ആരംഭിച്ചപ്പോൾ കനത്ത മഴയും എത്തി.
∙പെരുമഴയിൽ ഉണ്ടായ വെള്ളപ്പൊക്കവും തുടർന്നു എത്തിയ കടുത്ത വേനലും സൃഷ്ടിച്ചത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധി.

∙മരങ്ങാട്ടുപിള്ളി ആണ്ടൂർ മേഖലയിൽ പാടശേഖരം വിണ്ടുകീറിയ അവസ്ഥയിൽ. ലക്ഷങ്ങൾ മുടക്കി നടത്തുന്ന കൃഷിയുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണു കർഷകർ.
∙കർഷകരുടെ ഒരു കൂട്ടായ്മ ഈ മേഖലയിൽ 5 ഏക്കർ പ്രദേശത്താണു കൃഷി നടത്തിയത്. നവംബർ മാസത്തിൽ വിത്ത് വിതച്ചെങ്കിലും കനത്ത മഴയിൽ 4 ഏക്കർ പ്രദേശത്തെ വിത്ത് പൂർണമായി ഒഴുകിപ്പോയി. ഇതിനു ശേഷം വീണ്ടും വിതച്ചു. പക്ഷേ കാലാവസ്ഥ വേഗത്തിൽ മാറി. വെള്ളപ്പൊക്കം ഉണ്ടായ പാടശേഖരങ്ങൾ വേനൽക്കാലത്തു വിണ്ടുകീറി. നെൽച്ചെടികൾക്ക് ഇടയിൽ പുല്ലും കളകളും കയറി. പാടം ഉണങ്ങി വരണ്ട അവസ്ഥയിൽ. മിക്ക സ്ഥലത്തും
ജലസേചനത്തിനു സൗകര്യം ഇല്ല. ഏക്കർ കണക്കിനു പ്രദേശത്തെ നെൽക്കൃഷി നാശത്തിന്റെ വക്കിൽ.

∙കുറവിലങ്ങാട് കോഴാ ഭാഗത്തു സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള 2.6 ഹെക്ടർ പാടശേഖരത്തിൽ ഒക്ടോബറിലാണ് യന്ത്രം ഉപയോഗിച്ചു ഞാർ നട്ടത്. ആദ്യഘട്ടത്തിൽ മഴയായിരുന്നു പ്രശ്നം. കനത്ത മഴ പെയ്തതോടെ ഞാർ ഒഴുകിപ്പോകും എന്ന ആശങ്ക. പക്ഷേ പിന്നാലെയെത്തിയ കടുത്ത വേനൽ ഇപ്പോൾ കൃഷിയെ രൂക്ഷമായ പ്രതിസന്ധിയിൽ എത്തിച്ചു.പുതിയ പരിഷ്കാരം നടപ്പാക്കിയപ്പോൾ വിത്ത് ഉൽപാദനത്തിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ കാലാവസ്ഥ വ്യതിയാനം കാര്യങ്ങൾ പ്രതിസന്ധിയിലാക്കി.
∙കാലാവസ്ഥ വ്യതിയാനം വന്നപ്പോൾ കൂലിച്ചെലവിൽ വർധന ഉണ്ടായി. രണ്ടും മൂന്നും തവണ വിത നടത്തേണ്ടി വന്നു. തുടർ പരിചരണത്തിനും ചെലവ് വർധിച്ചു. നഷ്ടപരിഹാരം ലഭിക്കാൻ പോലും സാധ്യത ഇല്ലാത്ത അവസ്ഥയാണിപ്പോൾ.
∙നെല്ലിന്റെ വളർച്ച മുരടിച്ച അവസ്ഥയിൽ. വളപ്രയോഗം നടത്തിയിട്ടും നെല്ല് പൂർണതോതിൽ വളരുന്നില്ല.മണ്ണ് ഉണങ്ങി കളശല്യം രൂക്ഷം.

റോബിൻ കല്ലോലിൽ,കർഷകൻ
"കടുത്ത പ്രതിസന്ധിയാണ്.വെള്ളം വറ്റിയതോടെ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചു. ആണ്ടൂർ മേഖലയിൽ തോടുകളുടെ ശുചീകരണം ഉൾപ്പെടെ യഥാസമയം നടത്താതിരുന്നതാണ് മൂലമാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്, മഴക്കാലത്തു സുലഭമായി ലഭിക്കുന്ന വെള്ളം ശേഖരിക്കാനും സംവിധാനം ഇല്ല."

ഡെന്നീസ് ജോർജ്,കൃഷി ഓഫിസർ കുറവിലങ്ങാട്
"കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പരിഹാര നടപടികൾ ചെയ്യുന്നുണ്ട് എന്നാൽ അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനം ഇത്തവണ കാർഷികമേഖലയിൽ ദോഷം ചെയ്യും."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com