അപകട മേഖലകളിൽ പാറമടകൾ പാടില്ലെന്ന് പരിഷത്ത് പഠനം
Mail This Article
കോട്ടയം ∙ കാലാവസ്ഥാ വ്യതിയാനം, തീവ്രമഴ, ഉരുൾ പൊട്ടൽ എന്നിവ കണക്കിലെടുത്ത് മലയോര മേഖലയിൽ പുനരധിവാസവും സമഗ്ര രക്ഷാ പ്രവർത്തനവും നടത്താൻ നടപടി വേണമെന്നു ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനം. ഉരുൾ പൊട്ടൽ ആഘാതം കുറയ്ക്കാനും നിലവിലെ പ്രതിസന്ധി മറികടക്കാനും മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്. പാലക്കാട് ഐആർടിസി (ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ), ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സെന്റർ ഫോർ നാച്വറൽ റിസോഴ്സ് മാനേജ്മെന്റ് എന്നിവിടങ്ങളിലെ വിദഗ്ധരാണ് പഠനം നടത്തിയത്. പഠന റിപ്പോർട്ട് പ്രസിഡന്റ് ഒ. എം. ശങ്കരൻ പ്രകാശനം ചെയ്തു. റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. ഐആർടിസി മുൻ ഡയറക്ടർ ഡോ. എസ്.ശ്രീകുമാർ, ജിഐഎസ് വിദഗ്ധരായ ആനന്ദ് സെബാസ്റ്റ്യൻ, വിവേക് അശോകൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
നിർദേശങ്ങൾ
∙അപകട മേഖലകളിലും പരിസരങ്ങളിലും പാറമടകൾ അനുവദിക്കരുത്.
∙പുഴകളിൽ അടിഞ്ഞ മണലും പാറകളും നീക്കണം. പുഴയുടെ ആഴം കൂട്ടണം.
∙മലയും പാറകളും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള മേഖലകളിൽ അവ നീക്കണം.
∙ദുരന്ത രക്ഷാ പ്രവർത്തനത്തിൽ ജനങ്ങൾക്ക് പരിശീലനം നൽകണം.
∙വാർഡ് തലത്തിൽ സന്നദ്ധപ്രവർത്തകരുടെ സ്ഥിരം സംഘങ്ങൾ രൂപീകരിക്കണം.
∙ഉരുൾപൊട്ടലിനു ശേഷം ജലസ്രോതസ്സുകൾ മൂടിപ്പോയി. ശുദ്ധജലക്ഷാമം രൂക്ഷമാണ്. അവ പരിഹരിക്കണം.
∙ചെരിവു കൂടിയ പ്രദേശങ്ങളിൽ തോടുകളുടെ തീരത്തു നിർമാണം നിയന്ത്രിക്കണം. നീർച്ചാലുകൾ കാലവർഷത്തിനു മുൻപ് പരിശോധിക്കണം.
∙ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്ത കെട്ടിടങ്ങൾ നിർമിക്കണം. മാർഗനിർദേശം നൽകാൻ വിദഗ്ധ സംഘത്തെ ജില്ലാ തലത്തിൽ രൂപീകരിക്കണം.
∙അപകട സാധ്യത കൂടിയ പ്രദേശങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള മൾട്ടി പർപ്പസ് ഷെൽട്ടറുകൾ നിർമിക്കണം.