വിവാഹം ‘മുടങ്ങി’; വീണ്ടും തിരിച്ചടി, ഓർഡർ കൊടുത്തിരുന്നവ എന്തു ചെയ്യും...
Mail This Article
കോട്ടയം∙ വിവാഹാനുബന്ധ വ്യാപാര മേഖലയ്ക്കു തിരിച്ചടിയായി വീണ്ടും കോവിഡും ലോക്ഡൗൺ നിയന്ത്രണങ്ങളും. ഇന്നും വരുന്ന ഞായറാഴ്ചയും നടക്കേണ്ടിയിരുന്ന മിക്ക ചടങ്ങുകളും മാറ്റിവച്ചു. കേറ്ററിങ് മേഖലയ്ക്കും കനത്ത തിരിച്ചടിയായി.ശരാശരി 1000 അതിഥികളെ പ്രതീക്ഷിച്ചിരുന്ന വിവാഹ ബുക്കിങ്ങുകളാണ് കേറ്ററിങ് സ്ഥാപനങ്ങൾക്കു നഷ്ടമായത്. ഒരാഴ്ച മുൻപു തന്നെ ഓർഡർ കൊടുത്തിരുന്ന കരിമീൻ, നെയ്മീൻ തുടങ്ങിയ മുന്തിയ വിഭവങ്ങൾ ഇനി എന്തു ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ് സ്ഥാപനങ്ങൾ.
ഓഡിറ്റോറിയങ്ങൾ, പൂക്കടകൾ തുടങ്ങിയ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നു. വിരുന്നുകൾ ഓഡിറ്റോറിയങ്ങളിൽ നിന്നു വീടുകളിലേക്കും ഹോട്ടലുകളിലേക്കും മാറ്റുകയാണ് പലരും.മുൻ ലോക്ഡൗണുകൾ മൂലമുണ്ടായ ക്ഷീണത്തിൽ നിന്നു ഉണർന്നു വരുന്നതിനിടെയിലാണ് പുതിയ നിയന്ത്രണങ്ങൾ.
50 പേരെ മാത്രമേ പ്രവേശിപ്പിക്കാൻ സാധിക്കൂ എന്നതിനാൽ കല്യാണം വീടുകളിലേക്കും ഹോട്ടലുകളിലേക്കും മാറ്റുകയാണ്. അഡ്വാൻസ് നൽകിയ തുക ആളുകൾ തിരികെ വാങ്ങുന്നു. പാർട്ടി പരിപാടികളും പ്രാർഥനാ യോഗങ്ങളും ഇത്തരത്തിൽ നഷ്ടമായി.
ജോൺ പി.ജോൺ മാനേജർ, കെപിഎസ് മേനോൻ ഓഡിറ്റോറിയം,കോട്ടയം
ഒരാഴ്ചയ്ക്കിടെ പത്തോളം ചടങ്ങുകൾ നഷ്ടപ്പെട്ടു. മാറ്റിവയ്ക്കാത്ത ചടങ്ങുകളിലും അതിഥികളുടെഎണ്ണം കുറഞ്ഞു. കേറ്ററിങ് മേഖലയിലെ ഒട്ടേറെപ്പേർപ്രതിസന്ധിയിലാകും.
പി.എൻ.സുകുമാരൻ സൂര്യ കേറ്ററിങ് ആൻഡ് ഇവന്റ്സ്,തീക്കോയി