മദ്യലഹരിയിൽ മകൻ അമ്മയെ ചെടിച്ചട്ടികൊണ്ട് അടിച്ചുകൊന്നു
Mail This Article
വൈക്കം∙ മദ്യലഹരിയിൽ മകൻ അമ്മയെ ചെടിച്ചട്ടികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം വീടിനു മുന്നിലെ തോട്ടിൽ ചവിട്ടിത്താഴ്ത്തി. സംഭവംകണ്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും അവരെ യുവാവ് അരിവാൾ വീശി വിരട്ടിയോടിച്ചു. തുടർന്ന് കൂടുതൽ പേരെത്തി യുവാവിനെ കീഴ്പ്പെടുത്തി അമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈക്കപ്രയാർ കണിയാംതറ താഴ്ച വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ നന്ദാകിനിക്കാണ് (76) ദാരുണാന്ത്യം. സംഭവത്തിൽ മകൻ ബൈജുവിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് സംഭവത്തിന്റെ തുടക്കം. അമ്മയെ ബൈജു ആദ്യം ചെടിച്ചട്ടികൊണ്ട് അടിച്ചു വീഴ്ത്തി. പിന്നീട് വീടിനു സമീപത്തെ തോട്ടിലേക്കു തള്ളിയിട്ടു. രക്ഷപ്പെടാൻ ശ്രമിച്ച നന്ദാകിനിയെ തോട്ടിലേക്കു ചവിട്ടിത്താഴ്ത്തി. സമീപത്തെ പുരയിടത്തിൽ പണിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അരിവാൾ വീശിയതോടെ പിന്മാറേണ്ടി വന്നു. ഈ സമയം, സമീപത്തു താമസിക്കുന്ന ബൈജുവിന്റെ സഹോദരൻ ബിജു കൂടുതൽ പേരെ വിവരം അറിയിച്ചു.
എല്ലാവരും ചേർന്ന് നന്ദാകിനിയെ കരയ്ക്കെത്തിച്ച് വൈക്കം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിനെ വിവരമറിയിച്ചെങ്കിലും ഇവർ എത്താനും ബൈജുവിനെ കസ്റ്റഡിയിൽ എടുക്കാനും വൈകിയതായി നാട്ടുകാർ പറയുന്നു.ബൈജു മദ്യപിച്ചു ബഹളമുണ്ടാക്കുന്നത് പതിവു സംഭവമാണെന്നു നാട്ടുകാർ പറയുന്നു. തടിപ്പണിക്കാരനായ ഇയാൾ അവിവാഹിതനാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംസ്കാരം പിന്നീട്.