താറാവുകളെ കാർ കയറ്റിക്കൊന്നെന്ന് കുട്ടികളുടെ പരാതി; അപകടത്തിൽപെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...
Mail This Article
കടുത്തുരുത്തി ∙ വിദ്യാർഥികളായ സഹോദരങ്ങളുടെ താറാവുകളെ കാർ കയറ്റി കൊന്നുവെന്ന് ആരോപണം. ഇവർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ. ഞീഴൂർ പഞ്ചായത്തിലെ കൂവേലിയിൽ ഇന്നലെ രാവിലെ 10.15നാണു സംഭവം. പൂമരത്തിങ്കൽ ജോൺസന്റെ മക്കളായ ബെനഡിക്ട് ജോൺസൺ (12), അൽഫോൻസ് ജോൺസൺ(12), ആൽബിൻ ജോൺസൺ (6) എന്നിവർ ചേർന്നു വളർത്തിയ 15 താറാവുകളെ അയൽവാസി കാർ കയറ്റി കൊന്നെന്നാണു പരാതി. ആറാം ക്ലാസിലും ഒന്നാം ക്ലാസിലും പഠനം നടത്തുന്ന സഹോദരങ്ങൾക്ക് പിതാവ് ജോണിച്ചൻ ഒരു വർഷം മുൻപാണ് 70 താറാവുകളെ വാങ്ങിച്ചു നൽകിയത്.
കോവിഡ് കാലത്ത് പഞ്ചായത്തിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് വാങ്ങിയത്. കുട്ടികൾ താറാവിനെ വളർത്തി മുട്ട് വിറ്റ് സൈക്കിൾ വാങ്ങുന്നതിനായി പണം സ്വരൂപിച്ചു വരികയായിരുന്നു.ഇന്നലെ കുട്ടികൾ താറാവിനെ വീടിന് മുൻവശത്തുള്ള പാടത്തേക്ക് തീറ്റയ്ക്കായി കൊണ്ടുപോകും വഴിയാണ് സംഭവം. കാർ അമിത വേഗത്തിൽ ഓടിച്ചുകൊണ്ടുവന്ന് താറാവിൻ കൂട്ടത്തിനു മുകളിലേക്ക് കയറ്റിയെന്നാണു പരാതി. കുട്ടികൾ അപകടത്തിൽപെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് മാതാവ് ഷീജ പറഞ്ഞു. പൊലീസ് കേസെടുത്തു.