നാട്ടിൽ കേൾക്കാത്ത പേരുമായി പുതിയ ഫെയർ സ്റ്റേജ്, വണ്ടറടിച്ച് കണ്ടക്ടർ; ഒരേ വഴിയിൽ പല നിരക്കുമായി കെഎസ്ആർടിസി
Mail This Article
കറുകച്ചാൽ ∙ ‘ തലേദിവസം പോയപ്പോൾ ഒരു നിരക്ക്. പിറ്റേദിവസം മറ്റൊരു നിരക്ക്. ഓരോ ദിവസം കഴിയുമ്പോഴും നിരക്കു കൂടുകയാണോ ? ’കഴിഞ്ഞ ദിവസം കോട്ടയത്തു നിന്നു ഭരണങ്ങാനത്തേക്ക് ഈരാറ്റുപേട്ട ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറിൽ കയറിയ യാത്രക്കാരനാണു 2 ദിവസങ്ങളിൽ പല നിരക്ക് നൽകേണ്ടി വന്നത്. വ്യാഴാഴ്ച കോട്ടയത്ത് നിന്നു ഭരണങ്ങാനത്തിനു വന്നപ്പോൾ 50 രൂപയായിരുന്നു നിരക്ക്. ഇന്നലെ ഭരണങ്ങാനത്ത് നിന്നു കോട്ടയത്തിന് ടിക്കറ്റെടുത്തപ്പോൾ അത് 54 രൂപയായി കൂടി. ഇതു ചോദ്യം ചെയ്തപ്പോൾ വ്യക്തമായ മറുപടി കണ്ടക്ടർ നൽകിയില്ലെന്ന് യാത്രക്കാരൻ പരാതിപ്പെടുന്നു.
കെഎസ്ആർടിസി അധികൃതർ പറയുന്നത്
ഫാസ്റ്റ് സർവീസുകൾ മുതലുള്ള നിരക്കും ഫെയർ സ്റ്റേജും കെഎസ്ആർടിസി പ്രധാന ഓഫിസിൽ നിന്നു തയാറാക്കി അതത് ഡിപ്പോകളിലേക്കു അയച്ചുനൽകി ടിക്കറ്റ് മെഷീനുകളിൽ ഇൻസ്റ്റാൾ ചെയ്താണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തവണ വന്ന ഫെയർ സ്റ്റേജിൽ പലതിലും വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഭരണങ്ങാനം നേരത്തേ ഫെയർ സ്റ്റേജിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഇത്തവണ ചില ബസുകളുടെ ടിക്കറ്റ് മെഷീനിൽ ഇത് ഫെയർ സ്റ്റേജിൽ വന്നിട്ടുണ്ട്. നിലമ്പൂർ സർവീസിനും ഇത്തരത്തിൽ തെറ്റു വന്നിട്ടുണ്ട്. കോട്ടയം – ഏറ്റുമാനൂർ സർവീസിൽ 2 കൂടുതലായി വന്നിട്ടുണ്ട്. ഫെയർ സ്റ്റേജ് അപാകത ഹെഡ് ഓഫിസിൽ അറിയിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു.
പത്തിലഞ്ഞിയും പറന്തലും പ്രാവിൻകൂടും
നാട്ടിൽ കേൾക്കാത്ത പേരുമായി പുതിയ ഫെയർ സ്റ്റേജ്. വണ്ടറടിച്ച് കണ്ടക്ടർ. പത്തിലഞ്ഞി കേട്ടിട്ടില്ലെങ്കിലും പറന്തലും പ്രാവിൻകൂടും കേട്ടുപരിചയമുണ്ട്. എന്നാൽ ഇവ എവിടെയാണെന്ന് അറിയില്ല. കോട്ടയം – ചിങ്ങവനത്തിനും ഇടയിലാണു പത്തിലഞ്ഞി, തിരുവല്ല – ചെങ്ങന്നൂർ റൂട്ടിലാണ് പ്രാവിൻകൂട്. ഇളങ്ങുളം – പള്ളിക്കത്തോട് റൂട്ടിലുമുണ്ടൊരു പ്രാവിൻകൂട്. അടൂർ – പന്തളം റൂട്ടിലെ പറന്തലും കണ്ടക്ടർമാരെ കുഴയ്ക്കുന്നുണ്ട്. എക്സ്പ്രസ് മുതലുള്ള സർവീസുകളിൽ നിരക്ക് വർധിപ്പിക്കാതെ ഫെയർ സ്റ്റേജ് പുതുക്കുകയാണ് ഇത്തവണ ചെയ്തത്. കെഎസ്ആർടിസി മിന്നൽ സർവീസിൽ പാലാ – കാസർകോട് ടിക്കറ്റിന് 20 രൂപ കുറഞ്ഞെന്ന് യാത്രക്കാർ പറയുന്നു.