ഓട്ടോഡ്രൈവറെ കുത്തിയ കേസ്: മൂന്നുപേർ കൂടി അറസ്റ്റിൽ
Mail This Article
കടുത്തുരുത്തി ∙ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം ഓട്ടോ തടഞ്ഞു നിർത്തി ഡ്രൈവറെ ഭാര്യയ്ക്കു മുൻപിൽ കുത്തി വീഴ്ത്തിയ സംഭവത്തിൽ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ മനയ്ക്കപ്പാടം കാവനായിൽ കെ.എൻ.സിയാദ് ( 24), കാണക്കാരി മാവേലി നഗർ വലിയതടത്തിൽ ഡെൽബിൻ ജോസഫ് ( 23), നീണ്ടൂർ പ്രാവട്ടം മങ്ങാട്ടു കുഴിയിൽ ശരത് ( കാലാങ്കി–23) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
ഇതോടെ ഓട്ടോ ഡ്രൈവർ കോതനല്ലൂർ പട്ടമന മാത്യുവിനെ ( തങ്കച്ചൻ –53) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആറ് പേർ പിടിയിലായി. അതിരമ്പുഴ ശ്രീകണ്ഠമംഗലം നീണ്ടൂപ്പറമ്പിൽ ജിബിൻ ജോസ് ( 22), കാണക്കാരി മാവേലി നഗർ വലിയ തടത്തിൽ മെൽബിൻ ബെന്നി ( മാവോ–26), അതിരമ്പുഴ ഓണംതുരുത്ത് കദളിമറ്റം തലയ്ക്കൽ അഭിജിത്ത് ( ഒബാമ–22) എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ നിന്നു കാറിൽ രക്ഷപ്പെട്ടവരാണ് ഇന്നലെ ഏറ്റുമാനൂരിൽ നിന്നു പിടിയിലായത്.
കുത്തുകേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതും ഒളിവിൽ കഴിയാൻ മുറി സംഘടിപ്പിച്ചു നൽകിയതും ഇന്നലെ പിടിയിലായവരാണെന്നു കടുത്തുരുത്തി എസ്എച്ച്ഒ രഞ്ജിത് വിശ്വനാഥ്, എസ്ഐ വിപിൻ ചന്ദ്രൻ എന്നിവർ പറഞ്ഞു. പൊലീസിന്റെ പിടിയിലായ ആറു പേരും ഒട്ടേറെ കേസുകളിൽ പ്രതികളാണ്.
തിങ്കളാഴ്ച പിടിയിലായവരെ ഇന്നലെ കോതനല്ലൂരിലെ പട്ടമന മാത്യുവിന്റെ വീട്ടിൽ എത്തിച്ചു തെളിവെടുത്തു. പ്രതികളെ മാത്യുവും ഭാര്യയും തിരിച്ചറിഞ്ഞു. ഇവർ സംഭവദിവസം ഓടിച്ചിരുന്ന സ്കൂട്ടർ സുഹൃത്തിന്റേതാണ്. സ്കൂട്ടറും കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പൊലീസിന്റെ പിടിയിലായ ആറു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.