വിളവെടുക്കാറായ 2000 തിലാപ്പിയ മീനുകൾ ചത്തു പൊങ്ങി; യുവ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
Mail This Article
കറുകച്ചാൽ ∙ വിളവെടുക്കാറായ വളർത്തു മീനുകൾ ഒന്നാകെ ചത്തു യുവ കർഷകർക്കു ലക്ഷങ്ങളുടെ നഷ്ടം. നെടുംകുന്നം പഞ്ചായത്ത് ഒന്നാം വാർഡ് മാന്തുരുത്തിയിൽ ഊത്തപ്പാറക്കൽ വീട്ടിൽ രഞ്ജിത്ത്, മഴുക്കാട്ടിൽ വീട്ടിൽ ശ്രീജിത്ത് എന്നിവരുടെ പാറമട കുളത്തിലെ മീനുകളാണ് കൂട്ടത്തോടെ ചത്തു പൊങ്ങിയത്. ഉച്ചകഴിഞ്ഞ് മീനുകൾക്കു തീറ്റ കൊടുക്കാനായി എത്തിയപ്പോഴാണ് മീനുകൾ ചത്ത നിലയിൽ കണ്ടത്. തിലാപ്പിയ വിഭാഗത്തിലെ 2000 മീനുകളാണ് ചത്തത്.
രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഇരുവരും പറയുന്നു. ഫിഷറീസ് വകുപ്പ് അധികൃതർ വന്ന് കുളത്തിലെ വെള്ളത്തിന്റെ പ്രാഥമിക പരിശോധന നടത്തി കുഴപ്പം കണ്ടെത്തിയില്ല. വിശദമായ പരിശോധനയ്ക്കായി വെള്ളം കൊച്ചിയിലേക്ക് അയച്ചിരിക്കുകയാണ്.3 വർഷമായി മാന്തുരുത്തി കല്ലോലിയിൽ പാട്ടത്തിനെടുത്ത പാറമട കുളത്തിലാണ് സുഹൃത്തുക്കളായ ഇരുവരും മത്സ്യകൃഷി ആരംഭിച്ചത്. കൃഷി നന്നായി പോകുന്നതിനിടെയാണ് സംഭവം .
കുളത്തിൽ ആരെങ്കിലും വിഷം കലർത്തിയതാണെന്നു സംശയിക്കുന്നുണ്ട്. മേഖലയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടായിട്ടുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. മുൻപ് കുളത്തിലെ വല പൊട്ടിച്ചു മീനുകളെ പുറത്ത് ഇറക്കിവിട്ടിരുന്നെന്നും ഏറെ പണിപ്പെട്ടാണ് ഇവയെ തിരികെ പിടിച്ചതും കർഷകർ പറയുന്നു.