തെരുവുനായ് ആക്രമണം; വീട്ടമ്മ ഉൾപ്പെടെ 7 പേർക്ക് പരുക്ക്
Mail This Article
കോട്ടയം ∙ കലിപൂണ്ട തെരുവുനായയുടെ ആക്രമണത്തിൽ വീട്ടമ്മ ഉൾപ്പെടെ 7 പേർക്ക് പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് പുതുപ്പള്ളി കാഞ്ഞിരത്തുംമൂട്ടിലാണ് സംഭവം. വീടുകളിലും വ്യാപാരസ്ഥാപനത്തിലും കയറിയാണ് നായ നാട്ടുകാരെ കടിച്ചുകീറിയത്. കുമരകംകോട് കെ.ആർ.സജി (59), ഭാര്യ ഉഷ (56), പരക്കുന്നേൽ രാജൻ (70), തോട്ടത്തിൽ ഷാജി (56), വടവാതൂർ സ്വദേശി കുമാർ (53), ഞാലിയാകുഴി സ്വദേശി ഷാജി, ഇതരസംസ്ഥാന തൊഴിലാളി ഇഫാൻ എന്നിവർക്കാണ് കടിയേറ്റത്. പ്രദേശത്ത് അലഞ്ഞുനടന്ന തെരുവുനായ ആക്രമാസക്തനാകുകയും ആളുകളെ അപ്രതീക്ഷിതമായി ആക്രമിക്കുകയുമായിരുന്നു.
സമീപത്തെ വീട്ടിൽ എത്തിയപ്പോഴാണ് പുറത്തുനിന്നുവന്ന നായ ഷാജിയെ ആക്രമിച്ചത്. ഇടത്തേ കൈയിലെ തള്ളവിരലിലും വലത്തെ കൈപ്പത്തിയിലും കടിച്ചു. നായയുടെ ആക്രമണത്തിൽ ഷാജി വീണു. വലത്തെ കൈപ്പത്തിയിൽ ആഴത്തിലാണ് മുറിവ്. കാഞ്ഞിരത്തുംമൂട്ടിലെ സിമന്റ് കടയിലെ തൊഴിലാളിയായ കുമാർ കടയുടെ ഗോഡൗണിനു സമീപം നിൽക്കുന്നതിനിടെയാണ് ആക്രമിച്ചത്. പുതുപ്പള്ളി കവലയ്ക്ക് സമീപം കെട്ടിടനിർമാണ ജോലിക്ക് എത്തിയതാണ് ഇഫാൻ.
കാഞ്ഞിരത്തുംമൂട് ഭാഗത്തെ വീട്ടിൽ പെയിന്റിങ് ജോലിക്ക് എത്തിയ ഷാജി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെയാണ് നായയുടെ ആക്രമണം. വളർത്തു നായയ്ക്കുനേരെയും ആക്രമണം ഉണ്ടായി. പരുക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി കുത്തിവയ്പ് നടത്തി. ഷാജിയുടെ ഇടത്തെ കൈയിലെ മുറിവിന് തുന്നലിട്ടു. വലതുകൈപ്പത്തിക്ക് നീരുവന്ന് അനക്കാൻ വയ്യാത്ത അവസ്ഥയിലാണ്. നായയെ പിന്നീട് തല്ലിക്കൊന്നു.