മണ്ണിടിച്ചിൽ ഇരട്ടപ്പാത നിർമാണത്തെ ബാധിക്കില്ലെന്ന് റെയിൽവേ
Mail This Article
കോട്ടയം ∙ ഏറ്റുമാനൂർ–ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി റെയിൽവേ ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. കോട്ടയം റബർ ബോർഡ് ഓഫിസിനു സമീപത്തെ തുരങ്കത്തിന്റെ ഭാഗത്താണ് ലൈനുകൾ സ്ഥാപിക്കാൻ ബാക്കിയുണ്ടായിരുന്നത്. ഇതു പൂർത്തിയായതോടെ ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെ പൂർണമായും ഇരട്ടപ്പാത സ്ഥാപിച്ചു. പാളത്തിലെ സിഗ്നൽ സംവിധാനം അടക്കം സാങ്കേതിക ജോലികളാണു ബാക്കി. ഇതിനൊപ്പം കോട്ടയം റെയിൽവേ സ്റ്റേഷനിലെ 3, 4, 5 പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്ന ജോലിയും നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം റബർ ബോർഡ് തുരങ്കത്തിന് സമീപം മണ്ണിടിഞ്ഞ്, പുതിയതായി നിർമാണം നടക്കുന്ന ട്രാക്കിലേക്ക് വീണിരുന്നു. ഈ ഭാഗത്തെ മണ്ണ് പൂർണമായും നീക്കം ചെയ്തു. പാത കമ്മിഷൻ ചെയ്യുന്നതിനെ മണ്ണിടിച്ചിൽ ബാധിക്കില്ലെന്നു റെയിൽവേ അധികൃതർ പറഞ്ഞു.മണ്ണിടിഞ്ഞ ഭാഗത്ത് കൂടുതൽ ഉറപ്പോടെ സംരക്ഷണ ഭിത്തി നിർമാണം തുടങ്ങിയതായും അധികൃതർ പറഞ്ഞു. റബർ ബോർഡ് മേൽപാലത്തിന്റെ ഭാഗത്തു നിന്നു റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് പൊളിച്ചു നീക്കിയിരുന്നു. സംരക്ഷണ ഭിത്തി നിർമാണം പൂർത്തിയായ ശേഷം ഇതു പൂർവസ്ഥിതിയിലാക്കും.
സിആർഎസ് എത്തുന്നത് 23ന്
പാതയിൽ ഗതാഗതത്തിന് അന്തിമ അനുമതി നൽകുന്നതിനായുള്ള കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി (സിആർഎസ്) പരിശോധന 23നാണ് നടക്കുന്നത്. പരിശോധന സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഡിവിഷൻ അധികൃതർക്കു ലഭിച്ചു. 23ന് രാവിലെ ഏറ്റുമാനൂരിൽ നിന്നാണു പരിശോധന ആരംഭിക്കുന്നത്. ഏറ്റുമാനൂരിൽ നിന്നു ചിങ്ങവനം വരെ പാതയിലൂടെ പരിശോധന നടത്തും. ഉച്ചയ്ക്കു ശേഷം ചെറു ട്രെയിൻ ഓടിച്ച് വേഗ പരിശോധനയും നടത്തും.
100 കിലോമീറ്ററിനു മുകളിലാണു വേഗ പരിശോധനയ്ക്കുള്ള ട്രെയിൻ പോവുക. പരിശോധനയ്ക്കു മുന്നോടിയായി 21 മുതൽ കോട്ടയം പാതയിൽ കടുത്ത ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. 28നാണ് പാത കമ്മിഷൻ ചെയ്യുന്നത്.