തോരാതെ മഴ: മണിമല, മീനച്ചിൽ ആറുകളിൽ ജലനിരപ്പ് ഉയരുന്നു, കൈത്തോടുകൾ നിറഞ്ഞു കവിഞ്ഞു
Mail This Article
കറുകച്ചാൽ ∙ മലയോര മേഖലയിൽ രാത്രിയും പുലർച്ചെയും തകർത്തു പെയ്ത് മഴ. മണിമല, മീനച്ചിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നു. ജാഗ്രതാ ലെവലിനു താഴെയാണെങ്കിലും ജലനിരപ്പ് ഉയരുകയാണ്.ഇന്നലെ രാവിലെ മുതൽ തുടർച്ചയായി പെയ്ത മഴയ്ക്ക് ഉച്ചയോടെ ശമനമായെങ്കിലും കൈത്തോടുകൾ നിറഞ്ഞു കവിഞ്ഞു.
പ്രധാന തോടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ഇത് ആറുകളിലെ ജലനിരപ്പ് ഉയരാൻ കാരണമായി. വനമേഖല ഉൾപ്പെടെയുള്ള മലയോരത്ത് തുടർച്ചയായി പെയ്യുന്ന മഴയാണ് മിക്കപ്പോഴും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കു കാരണമാകുന്നത്.
നഷ്ടക്കണക്ക്
ഇന്നലെ രാവിലെ മരം വീണ് മോനിപ്പള്ളി ചീങ്കല്ലേൽ പാട്ടക്കാട്ടിൽ മത്തായി ഫ്രാൻസിന്റെ വീട് ഭാഗികമായി തകർന്നു. 50,000 രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്.
ആറുകളിലെ ജലനിരപ്പ് (മീറ്ററിൽ) ഇന്നലെ വൈകിട്ട് 4ന് രേഖപ്പെടുത്തിയത്.
മീനച്ചിലാർ
സ്ഥലം, ജലനിരപ്പ്, ജാഗ്രതാ ലെവൽ, അപായ ലെവൽ, നിലവിലെ സ്ഥിതി ക്രമത്തിൽ.
∙ തീക്കോയി – 99.930, 101.530, 102.530, ജലനിരപ്പ് ഉയരുന്നു.
∙ ചേരിപ്പാട് – 10.330, 11.580, 11.935 ജലനിരപ്പ് താഴുന്നു.
∙ പാലാ – 8.385, 11.385, 12.385. ജലനിരപ്പ് ഉയരുന്നു.
∙ പേരൂർ – 2.85, 3.8, 4.8, ജലനിരപ്പ് ഉയരുന്നു.
മണിമലയാർ
∙മുണ്ടക്കയം – 55.745, 58.895, 59.895, ജലനിരപ്പ് ഉയരുന്നു.
∙മണിമല – 16.713, 21.733, 22.733, ജലനിരപ്പ് ഉയരുന്നു.
ജില്ലയിൽ ഇന്നലെ ലഭിച്ച മഴ (മില്ലി മീറ്ററിൽ)
കോട്ടയം – 20.4, കോഴ – 18.0, പാമ്പാടി - 48.0, ഈരാറ്റുപേട്ട – 18.1, തീക്കോയി – 25.0, മുണ്ടക്കയം 20.2, കാഞ്ഞിരപ്പള്ളി – 14.4
ഇന്നലെ ആകെ ലഭിച്ച മഴ– 164.1 മില്ലി മീറ്റർ
ശരാശരി മഴ– 23.44 മില്ലി മീറ്റർ.