ADVERTISEMENT

ഇടുക്കിയെയും കോട്ടയത്തെയും ബന്ധിപ്പിക്കുന്ന കൂട്ടിക്കൽ ചപ്പാത്തും ഏന്തയാർ പാലവുമാണിത്. 7 മാസം മുൻപ് പ്രളയത്തിൽ തകർന്ന പാലങ്ങളാണിവ. 

കൂട്ടിക്കൽ ∙ പ്രളയം കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടിട്ടും പാലങ്ങളിലെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള നടപടി ജലരേഖയാകുന്നു. വീണ്ടും മഴ പെയ്ത് ദുരന്ത സാധ്യത നിലനിൽക്കുന്ന പ്രദേശത്ത് ഇരട്ടി ദുരിതമാകുകയാണ് പാലത്തിലൂടെയുള്ള യാത്രകൾ. പ്രളയത്തിൽ തകർന്ന ഏന്തയാർ പാലത്തിന്റെ ശേഷിച്ച തൂണുകൾക്കും ബലക്ഷയം സംഭവിച്ചതോടെ,  ഇരുചക്ര വാഹനങ്ങൾ പോകാൻ താൽക്കാലികമായി നിർമിച്ച ചെറുപാലത്തിൽ ഇന്നലെ മുതൽ ഗതാഗതം നിരോധിച്ചു. ഇളംകാട് ടോപ്പിലേക്കുള്ള രണ്ട് പാലങ്ങളുടെ നിർമാണത്തിന് ഒരു നടപടിയുമായില്ല. കൂട്ടിക്കൽ ചപ്പാത്ത് പാലത്തിൽ കൈവരികൾ തകർന്നുകിടപ്പാണ്. 

ഏന്തയാറിൽ നാട്ടുകാർ നിർമിച്ച താൽക്കാലിക പാലത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. പഴയ പാലത്തിന്റെ തൂണിൽ നിന്നു കെട്ടുതകർന്ന് കല്ലുകൾ വീണതോടെ ഇരുചക്രവാഹന യാത്ര നിരോധിച്ചിട്ടുണ്ട്.
ഏന്തയാറിൽ നാട്ടുകാർ നിർമിച്ച താൽക്കാലിക പാലത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. പഴയ പാലത്തിന്റെ തൂണിൽ നിന്നു കെട്ടുതകർന്ന് കല്ലുകൾ വീണതോടെ ഇരുചക്രവാഹന യാത്ര നിരോധിച്ചിട്ടുണ്ട്.

കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലത്തിന്റെ പകുതി ഭാഗം കഴിഞ്ഞ പ്രളയത്തിൽ തകർന്നതോടെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇരുമ്പും പലകകളും ഉപയോഗിച്ച് നിർമിച്ച പാലത്തിലൂടെയാണ് ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും പോയിരുന്നത്. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ പാലത്തിന്റെ ശേഷിച്ച തൂണുകളിൽ ഒന്നിന്റെ അടി ഭാഗത്ത് കല്ലുകൾ ഇളകിവീണു. 

   ഏന്തയാർ  പഴയപാലത്തിന്റെ തൂണിൽ നിന്നു കെട്ടു തകർന്ന് കല്ലുകൾ വീണപ്പോൾ.
ഏന്തയാർ പഴയപാലത്തിന്റെ തൂണിൽ നിന്നു കെട്ടു തകർന്ന് കല്ലുകൾ വീണപ്പോൾ.

ഇന്നലെ വൈകിട്ടോടെ കൂടുതൽ കല്ലുകൾ ഇളകി. കൊക്കയാർ പഞ്ചായത്ത് അംഗം വിശ്വനാഥന്റെ നേതൃത്വത്തിൽ, പാലത്തിലൂടെ  ഗതാഗതം നിരോധിച്ച് അറിയിപ്പു ബോർഡ് സ്ഥാപിച്ചു. പാലം നിർമാണം വൈകുമെന്നതിനാൽ വാഹനങ്ങൾ പോയാൽ തൂണുകൾക്കു കൂടുതൽ ബലക്ഷയം ഉണ്ടാകുമെന്നു നാട്ടുകാർ പറയുന്നു. 

ഇളംകാട് ടൗണിന് സമീപമുള്ള കലുങ്കും മ്ലാക്കര പാലവും പ്രളയത്തിൽ തകർന്നതോടെ ഇളംകാട് ടോപ്പിലേക്കുള്ള ഗതാഗതവും താറുമാറായി. ഓട്ടോറിക്ഷ മാത്രമാണ്  തടിപ്പാലത്തിലൂടെ  പോകുന്നത്. ഇളംകാട് ടോപ്പ് നിവാസികൾ ഏഴ് മാസമായി ഒറ്റപ്പെട്ട നിലയിലാണ്.കൂട്ടിക്കൽ ടൗണിനെ കൊക്കയാർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചപ്പാത്തിന്റെ കൈവരികൾ തകർന്നത് നിർമിച്ചിട്ടില്ല. കാൽനടയാത്രക്കാർ ഭീതിയോടെയാണു  പോകുന്നത്. മുണ്ടക്കയം പഞ്ചായത്തിലെ വെള്ളനാടി വള്ളക്കടവ് പാലം തകർന്നത് നിർമിക്കാത്തതിനെതിരെ ജനം സമരത്തിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com