മൂന്നിലവ് ലൈഫ് ക്രമക്കേട്: ഇടതു മുന്നണി പ്രക്ഷോഭത്തിന്
Mail This Article
കോട്ടയം ∙ മൂന്നിലവ് ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രക്ഷോഭം ആരംഭിക്കാൻ ഇടതുമുന്നണി ഒരുക്കത്തിൽ. മൂന്നിലവിലെ ലൈഫ് പദ്ധതി നിർവഹണത്തിനെതിരെ സമരം ചെയ്താൽ സംസ്ഥാന സർക്കാരിനെതിരെയുള്ള സമരമായി കണക്കാക്കപ്പെടുമെന്ന ആശങ്ക നേരത്തേ ഇടതുമുന്നണിക്കുണ്ടായിരുന്നു. എന്നാൽ, പദ്ധതി ക്രമക്കേട് സംബന്ധിച്ചു മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കാൻ ആരംഭിച്ചതോടെ സമരവുമായി രംഗത്തിറങ്ങിയില്ലെങ്കിൽ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ഇടയാക്കുമെന്നു ബോധ്യമായതോടെയാണ് സമരത്തിന് ഇടതുമുന്നണി ഒരുങ്ങുന്നത്.
യുഡിഎഫ് ഭരിക്കുന്ന 13 അംഗപഞ്ചായത്തിൽ പഞ്ചായത്തിൽ 7 കോൺഗ്രസ് അഞ്ച്, കേരള കോൺഗ്രസ് – രണ്ട് എന്നിങ്ങനെയാണു യുഡിഎഫിലെ കക്ഷിനില. ക്രമക്കേടിൽ ആരോപണവിധേയനായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ജോൺസൺ ജോർജ് ഇടതു സർവീസ് സംഘടനയിലെ അംഗമാണ്. പഞ്ചായത്ത് ഡയറക്ടറേറ്റിലടക്കം ഉന്നതബന്ധമുണ്ടെന്നും ഇടതുമുന്നണിക്കറിയാം.
സിപിഎമ്മിനും സിപിഐക്കും ഓരോ അംഗങ്ങൾ വീതമാണുള്ളത്. കേരള കോൺഗ്രസിന്(എം) 4അംഗങ്ങളുണ്ട്. തട്ടിപ്പിനെതിരെ തുടർസമര പരിപാടികൾ ആലോചിക്കാൻ കേരള കോൺഗ്രസ് (എം) നാളെ പ്രത്യേക യോഗം ചേരുന്നുണ്ട്. ജനവികാരം കൂടി കണക്കിലെടുത്തുള്ള സമരം ആലോചിക്കാനാണ് തീരുമാനമെന്നറിയുന്നു.
ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന വിജിലൻസ് പരിശോധന ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഹഡ്കോ വായ്പയിൽ നിന്ന് 68 ലക്ഷത്തിന്റെ ക്രമക്കേടാണു ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഈ പണം തിരിച്ചടയ്ക്കാതെ ഹഡ്കോ തുടർന്നു പഞ്ചായത്തിനു വായ്പ അനുവദിക്കില്ല. ഇതോടെ ഇവിടെ ലൈഫ് പദ്ധതിയുടെ ഭാവി തന്നെ തുലാസിലായിരിക്കുകയാണ്.