ADVERTISEMENT

കോട്ടയം∙ പ്രതീക്ഷകളോടെ പുത്തൻ അധ്യയന വർഷത്തിൽ അക്ഷരമുറ്റത്തേക്ക് ചുവടു വയ്ക്കാനൊരുങ്ങുകയാണ് വിദ്യാർഥികൾ. കോവിഡ് ഇടവേളയ്ക്ക് ശേഷം ആദ്യമായെത്തുന്ന പ്രവേശനോത്സവം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് സ്കൂൾ അധികൃതർ. കോട്ടയം  ജില്ലയിലുടനീളം യൂണിഫോമുകളുടെയും സ്കൂൾ ബാഗുകളുടെയും പുതുമണം പരക്കുന്നു.  ബാഗിനും തുണിക്കും പുസ്‌തകത്തിനും മറ്റും വില കുതിച്ചുകയറിയതോടെ പഠനച്ചെലവിന്റെ ഗ്രാഫും ഉയരുകയാണ്.

വിലക്കയറ്റം യൂണിഫോം വിപണിയിലും

കേരളത്തിൽ വേനലവധിയുടെ രണ്ട് മാസം കൊണ്ട് ഏകദേശം 90 കോടി രൂപയുടെ യൂണിഫോം തുണിത്തരങ്ങൾ വിറ്റഴിക്കുന്നതായാണ് സാധാരണ കണക്ക്. കോട്ടണും പോളിസ്റ്ററും ചേർന്ന ടെറികോട്ടൺ തുണികളാണ് യൂണിഫോം തുന്നാൻ യോജ്യം. വില ഷർട്ട് മീറ്ററിന് 150–170 രൂപ വരെയുണ്ട്. പാന്റ്‌സിന് 230 മുതൽ 270 രൂപ വരെയും. തയ്യൽക്കൂലി ഷർട്ടിന് 200 രൂപ ഈടാക്കുമ്പോൾ പാന്റ്‌സിന് 300 മുതലാണ് നിരക്ക്. നിക്കറിന് 250 രൂപയും ചെലവ് വരും.

പെൺകുട്ടികളുടെ പിനഫോറിന് തയ്യൽക്കൂലി 400 രൂപ മുതലും നൽകണം. ചുരിദാർ, ഓവർകോട്ട് എന്നിവ കൂടി വാങ്ങേണ്ടി വരുമ്പോൾ യൂണിഫോമിനുള്ള ചെലവ് ഏറും. യൂണിഫോമിനൊപ്പം ചേർന്നു പോകുന്നതാണ് ടൈ, ബാഡ്‌ജ്, സോക്‌സ്, ഷൂസ് എന്നിവ. ടൈയുടെ വില 100 രൂപ. സോക്‌സിനു വില 100–150 രൂപ വരെ. ഷൂസും പലവിധമുണ്ട്. ബ്രാൻഡഡ് ഷൂസിനു വില കൂടുമെന്നു മാത്രം. എങ്കിലും 250 മുതൽ 400 രൂപയ്‌ക്കു വരെ സുലഭം.

മുൻവർഷങ്ങളിൽ നിന്നു വിഭിന്നമായി സ്കൂളുകൾ തന്നെ മൊത്തമായി തുണികൾ വാങ്ങി കരാർ വ്യവസ്ഥയിൽ തയ്യൽക്കാരെ ഏൽപിക്കുകയാണെന്ന് ഓൾ കേരള ടെയ്‍ലേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജോയി കളരിക്കൽ പറഞ്ഞു.  കൂടുതൽ ഓർഡർ ലഭിച്ച കടയുടമകൾ ഇതര സംസ്ഥാന തൊഴിലാളികളെയടക്കം നിർത്തിയാണ് ജോലി പൂർത്തിയാക്കുന്നത്.  ഇത്തരത്തിൽ ചിലർക്കു മാത്രമായി ഓർഡർ നൽകുമ്പോൾ മറ്റു ടെയ്‍ലറിങ് ഷോപ് ഉടമകൾക്ക് കച്ചവടം നഷ്ടപ്പെടുന്നതായി കോട്ടയം നഗരത്തിലെ യങ് ട്രെൻഡ് ഉടമ ബോബു തോമസ്  പറയുന്നു. 

വിപണിയിൽ ആശങ്കകളും

2 വർഷത്തെ അനിശ്ചിതത്വത്തിനൊടുവിൽ എത്തുന്ന അധ്യയനവർഷത്തെ പ്രതീക്ഷയോടെയാണ് വിപണിയും വ്യാപാരികളും കാത്തിരിക്കുന്നത്. എന്നാൽ മേയ് പകുതിയോടെ സജീവമാകേണ്ടിയിരുന്ന സ്കൂൾ വിപണിയിൽ ഇത്തവണ പതിവ് ആവേശം കുറവാണെന്ന അഭിപ്രായമാണ് വ്യാപാരികൾക്ക്. കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കരകയറുന്നതിനുള്ള കാലതാമസവും അതിശക്തമായ മഴയുമാണ്  തണുപ്പൻ പ്രതികരണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. 

2 വർഷം കുട്ടികൾ സ്കൂളിൽ പോകാതിരുന്നതിനാൽ ഇത്തവണ എല്ലാവരും തന്നെ പഠനോപകരണങ്ങൾ‍ പുതിയത് വാങ്ങാനാണ് സാധ്യത. മൊത്തവ്യാപാര കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ പൊതുവിപണിയിൽ കൂടുതൽ ഉണ‍ർവ് പ്രകടമായേക്കാം.

ബുക്കിനും ബാഗിനും വിലക്കയറ്റം

മറ്റു മേഖലകളിൽ ഉള്ളതിനു സമാനമായി സ്കൂൾ വിപണിയെയും വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ട്. 15 മുതൽ 40 ശതമാനം വരെയാണ് വില ഉയർന്നിരിക്കുന്നത്. ഇക്കാരണത്താൽ തുടക്കത്തിലെ കൂടുതൽ സ്റ്റോക്ക് ഇറക്കി സൂക്ഷിക്കണോ എന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്. 350 മുതൽ 1600 രൂപ വരെയാണ് ബാഗുകൾക്ക് വില. നോട്ട്ബുക്കിന് 30 മുതൽ 70 വരെയാണ് നിരക്ക്. മഴക്കാലമായതിനാൽ റെയിൻ കോട്ടുകൾക്ക് ആവശ്യക്കാർ കൂടുതലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 200 രൂപ മുതൽ കുട്ടികളുടെ റെയിൻകോട്ടുകൾ വിപണിയിൽ ലഭ്യമാണ്.

വിപണിയിൽ ചൈനീസ് തരംഗം

കുടകൾക്കും ബാഗിനും കഴിഞ്ഞ വർഷത്തെക്കാൾ 10 മുതൽ 15 ശതമാനം വരെ വിലവർധനയുണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഡൽഹി, മുംബൈ എന്നീ സ്ഥലങ്ങളിൽ നിന്നാണ് സ്കൂൾ വിപണിയിലേക്കുള്ള കൂടുതൽ സാധനങ്ങളും എത്തുന്നത്.

എല്ലായിടത്തും ആധിപത്യം സ്‌ഥാപിക്കുന്ന ചൈനീസ് തരംഗം സ്കൂൾ വിപണിയിലുമുണ്ട്. കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള ചിത്രപ്പണികളും നിറങ്ങളും ഉള്ള സ്കൂൾ ഉപകരണങ്ങൾ മുൻപ് ചൈനീസ് മാർക്കറ്റിൽ നിന്നാണ് കൂടുതലായി എത്തിച്ചിരുന്നത്. ഇത്തവണ ചൈനീസ് മാർക്കറ്റിൽ നിന്നുള്ള ഉൽപന്നങ്ങൾ സ്കൂൾ വിപണിയിൽ ലഭ്യമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com