ADVERTISEMENT

മണിമല ∙ ‘ സിസിടിവി ദൃശ്യത്തിൽ കണ്ട ആളെ കുറിച്ച് പ്രധാന ജംക്‌ഷനുകളിൽ ഓരോ ദിവസവും അന്വേഷണം. സൈക്കിൾ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന.  പിന്തുടരൽ. അന്വേഷണത്തിന് ഒടുവിൽ ‘ ആ സൈക്കിൾ ’ മോഷ്ടാവിനെ ആർവിൻ എൻ.സണ്ണിയുടെ സുഹൃത്തുക്കൾ കയ്യോടെ പൊക്കി. പിന്നീട് പൊലീസിൽ ഏൽപിച്ചു.’ മണിമലയിലെ വ്യാപാരി മൈലാടുംപാറയിൽ സണ്ണിയുടെ മകൻ ആർവിൻ എൻ.സണ്ണിയുടെ സൈക്കിൾ തിരികെ ലഭിക്കാൻ സുഹൃത്തുക്കൾ നടത്തിയ അന്വേഷണം പൊലീസ് മോഡലിൽ.

∙ സൈക്കിൾ ലഭിച്ചത് 6 ദിവസം കഴിഞ്ഞ്

15ന് ഉച്ചയ്ക്ക് മണിമല വലിയ പാലത്തിന് സമീപത്തെ വീടിന് മുൻപിൽ സൈക്കിൾ വച്ചിട്ടു വീട്ടിൽ കയറി തിരിച്ചു വന്നപ്പോൾ സൈക്കിളില്ല. വീടിന് സമീപത്തെ സിസിടിവി ദൃശ്യത്തിൽ നിന്നു സൈക്കിൾ പിന്നിൽ ബാഗ് ധരിച്ചയാൾ ഓടിച്ചു പോകുന്നത് കണ്ടിരുന്നു. ഇത് സംബന്ധിച്ച് മണിമല പൊലീസിൽ പരാതി നൽകി.

∙ സമാന്തര അന്വേഷണം

ആർവിന്റെ  സുഹൃത്തുക്കളായ നൗഫൽ, അഖിൽ, നിജിൽ, സനു എന്നീ നാൽവർ സംഘം പൊലീസ് അന്വേഷണത്തിന് ഒപ്പം സമാന്തര അന്വേഷണം തുടങ്ങി. ഓരോ ദിവസവും സമയം കിട്ടുമ്പോൾ സൈക്കിൾ കൊണ്ടു പോകാൻ വഴിയുള്ള റോഡുകളിലെ പ്രധാന ജംക്‌ഷനിലും സിസിടിവി ഫോട്ടോ കാണിച്ച് മേഖലയിലുള്ളവരുമായി അന്വേഷണം നടത്തിയിരുന്നു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മണിമല മൂങ്ങാനി ജംക്‌ഷനിലെ കടയിലെ സിസിടിവിയിൽ മോഷണം പോയ സൈക്കിൾ ഓടിച്ച് ഒരാൾ കോട്ടാങ്ങൽ ഭാഗത്തേക്ക് പോകുന്നത് കണ്ടു. ഇതോടെ കൂട്ടുകാർ കോട്ടാങ്ങൽ റോഡ് വഴി സൈക്കിളിനെ പിന്തുടരാൻ തീരുമാനിച്ചു. ഇതിനിടയിൽ കോട്ടാങ്ങൽ ഭാഗത്തുള്ള സുഹൃത്തുക്കളെയും വിവരമറിയിച്ചു. കോട്ടാങ്ങൽ ഭാഗത്തു വച്ച് ആളെ തൊണ്ടി സഹിതം പിടികൂടുകയായിരുന്നു. വിവരം അറിഞ്ഞ് ആർവിനും സംഭവ സ്ഥലത്തെത്തി. തുടർന്ന് മണിമല പൊലീസിന് കൈമാറി.

∙  ‘കൊതികൊണ്ട് എടുത്തതാണ് സാർ ’

സൈക്കിൾ ഓടിക്കാനുള്ള കൊതി കൊണ്ട് എടുത്തു കൊണ്ടു പോയതാണെന്നും എടുത്തയാൾ പ്രായപൂർത്തിയാകത്തതിനാൽ വീട്ടുകാരെ വിളിച്ചു വരുത്തി മുന്നറിയിപ്പ് നൽകി പറഞ്ഞു വിട്ടതായും മണിമല പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com