ADVERTISEMENT

ചങ്ങനാശേരി ∙ ‘സദാസമയവും കയ്യും കാലും ചലിപ്പിക്കണം, ചിലപ്പോൾ താൽക്കാലിക ആശ്വാസം ലഭിച്ചേക്കും’. കൊതുക് ശല്യത്തിൽ പൊറുതി മുട്ടിയതോടെ രക്ഷനേടാൻ അവലംബിക്കുന്ന മാർഗത്തെക്കുറിച്ച് നഗരത്തിലെ ഒരു വ്യാപാരി പറഞ്ഞത് ഇങ്ങനെയാണ്.  കൊതുകുതിരി കത്തിച്ചു വച്ചും കൊതുക് ബാറ്റ്് തിരിഞ്ഞും മറിഞ്ഞും വീശി അഭ്യാസപ്രകടനം നടത്തിയും വ്യത്യസ്തമായ പല മാർഗങ്ങൾ പരീക്ഷിക്കുന്നുണ്ടെങ്കിലും മൂളിയെത്തുന്ന കൊതുക് കൂട്ടത്തെ തുരത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ.

സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയുള്ള കൊതുക് ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. കടകൾക്കുള്ളിൽ കൊതുക് ശല്യം അതിരൂക്ഷമാണെന്ന് വ്യാപാരികളും ജോലിക്കാരും പരാതിപ്പെടുമ്പോൾ വീടുകളിലെ കാര്യം പറയേണ്ടതുണ്ടോ എന്നും ഇവർ ചോദിക്കുന്നു. കൊതുകിന്റെ ശല്യം മൂലം ബസ് സ്റ്റാൻഡിൽ നിൽക്കാൻ പോലും കഴിയുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

എവിടെയെങ്കിലും നിന്നാൽ അപ്പോഴേക്കും കൊതുകുകൾ കൂട്ടമായി എത്തും. ശല്യം സഹിക്കാൻ കഴിയാത്തതിനാൽ കയ്യും കാലും അനക്കിക്കൊണ്ടു നിൽക്കേണ്ട ഗതികേടാണെന്നും ഇവർ പറയുന്നു. കഴിഞ്ഞ ദിവസം മുതൽ നഗരസഭയുടെ നേതൃത്വത്തിൽ ഫോഗിങ്ങ് ആരംഭിച്ചിരുന്നു. എന്നാാൽ ഇക്കാര്യം കൊതുകുകൾ മാത്രം അറിഞ്ഞിട്ടില്ലെന്ന് തോന്നിപ്പോകും. അത്രയും രൂക്ഷമാണ് ഓരോ പ്രദേശത്തെയും കൊതുക് ശല്യം. പലയിടങ്ങളിലായി വെള്ളം കെട്ടി നിൽക്കുന്നത് കൊതുകുകൾക്ക് മുട്ടയിട്ട് പെരുകാൻ കാരണമായിട്ടുണ്ട്.

∙ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ

നഗരസഭ കൗൺസിൽ യോഗത്തിലും ‘കൊതുക്’ വിഷയം ചർച്ചയായിരുന്നു. നിലവിലുള്ള ഒരു ഫോഗിങ് മെഷീനു പുറമേ മറ്റൊന്നു കൂടി വാങ്ങാൻ തീരുമാനിച്ചു. 2 സ്പ്രേയറുകളും വാങ്ങിയിട്ടുണ്ട്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കരാർ ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

∙ ജീവനക്കാർ കുറവ് 

നഗരസഭയിൽ 62 ശുചീകരണ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. നിലവിൽ 47 പേർ മാത്രമാണ് ജോലി ചെയ്യുന്നത്. 15 പേരുടെ ഒഴിവ് നികത്തിയിട്ടില്ല. ഇത് ശുചീകരണ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി അധികൃതർ പറയുന്നു. നിലവിലെ ജോലിക്കാരിൽ 30 പേർ സ്ത്രികളാണ്. ശുചീകരണ ജോലികളുമായി ബന്ധപ്പെട്ട് മെഷിനുകൾ പ്രവർത്തിപ്പിക്കുക, ഓടകളുടെ സ്ലാബുകളും മറ്റും നീക്കുക തുടങ്ങിയ ജോലികൾക്ക് പുരുഷന്മാരുടെ സേവനമാണ് പ്രധാനമായും ആവശ്യമായി വരുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com