പന്ത്രണ്ട് നാടൻ പശുക്കളുമായി ഗീതയുടെ ഗോശാല; 2 നിലകളായി കൂട് ഒരുക്കി ആട് വളർത്തലും
Mail This Article
പാമ്പാടി ∙ നാടൻ പശുക്കളുടെ ഗോശാലയാണ് പൊത്തൻപുറത്തിനു സമീപം സാഗരികയിൽ ഗീതയുടെ വീട്. വെച്ചൂർ മുതൽ വിവിധയിനങ്ങളിലുള്ള 12 നാടൻ പശുക്കളാണ് വീടിനോടു ചേർന്നുള്ള കാലിത്തൊഴുത്തിന് അഴക് ചാർത്തുന്നത്. കോവിഡ് കാലത്ത് വിനോദത്തിനായി തുടങ്ങിയ നാടൻപശു പരിപാലനമാണ് ഇവിടേക്കു വൈവിധ്യങ്ങളായ പശുക്കളെ എത്തിച്ചത്.
നന്ദിനി എന്നു പേരിട്ടിരിക്കുന്ന കാസർകോഡ് കുള്ളനായിരുന്നു ആദ്യം എത്തിയത്. തുടർന്നു പെരിയാർ വാലി ഇനത്തിൽപെട്ട പാറു അതിഥിയായി എത്തി. പിന്നീട് പശുക്കളുടെ എണ്ണം വർധിച്ചതനുസരിച്ച് കാലിത്തൊഴുത്തിന്റെ വലുപ്പവും കൂട്ടേണ്ടി വന്നു. കൃഷ്‌ണ, ഗീർ, സഹിവാൾ,അപൂർവമായുള്ള സുനന്ദിനി തുടങ്ങിയ വിവിധ ഇനങ്ങളിലുള്ള പശുക്കളും ഇവയുടെ കിടാക്കളും ഇപ്പോഴുണ്ട്.
മണിക്കുട്ടി, കിങ്ങിണി, കൊച്ചുഗൗരി, പരമു എന്നിങ്ങനെ ഓമന പേരുകളിലാണ് ഈ ഗോശാലയിലെ പശുക്കൾ അറിയപ്പെടുന്നത്. കൂട്ടത്തിലെ ഏറ്റവും സുന്ദരി പെരിയാർ വാലി ഇനത്തിൽപെട്ട പാറുവാണ്. നാടൻ പശുവിന്റെ പാൽ തേടി ആവശ്യക്കാരും എത്തുന്നുണ്ട്. വീടിനോടു ചേർന്നുള്ള 30 സെന്റ് സ്ഥലത്ത് വി.ടി.അജയ്– ഗീത ദമ്പതികൾ ചേർന്നു ഒരുക്കുന്നത് ഭക്ഷ്യ സുരക്ഷയുടെ പാഠങ്ങൾ കൂടിയാണ്.
കാലിത്തൊഴുത്തിന് ചേർന്നു 2 നിലകളായ കൂട് ഒരുക്കി ആട് വളർത്തലും ഇവർക്കുണ്ട്. മലബാറി ആടുകളാണ് ഇവിടുളളത്. പടുത കുളത്തിലും കരിമീൻ കൃഷിയും വിജയകരമായി നടത്താമെന്നു ഇവർ തെളിയിക്കുന്നു. അഞ്ഞൂറിൽപരം കരിമീനുകളെ വളർത്തുന്ന കുളവും ഇതിനൊപ്പമുണ്ട്.