മണർകാട് ബൈപാസ് 10 ദിവസത്തിനുള്ളിൽ തുറക്കും; കുരുക്കഴിക്കാൻ ഏറ്റുമാനൂർ
Mail This Article
ഏറ്റുമാനൂർ ∙ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഏറ്റുമാനൂർ ഒരുങ്ങുന്നു. ആദ്യപടിയായി മണർകാട് ബൈപാസ് 10 ദിവസത്തിനുള്ളിൽ ഗതാഗതത്തിനു തുറന്നു കൊടുക്കും. മേൽപാലം സംബന്ധിച്ച് അന്തിമ തീരുമാനം വരുന്നതു വരെ കിഫ്ബിയിൽ നിന്നു അനുവദിച്ച 97.16 കോടി രൂപ നിലനിർത്തും. മേൽപാലം നിർമിക്കുന്നതിനു നേരത്തെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കല്ലിടൽ ഉടൻ ഉണ്ടാകില്ല.
മന്ത്രി വി.എൻ.വാസവന്റെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം നടന്ന ചർച്ചയുടെ റിപ്പോർട്ട് തയാറായെന്നു കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ കേരള (ആർബിഡിസികെ) ഉദ്യോഗസ്ഥർ പറഞ്ഞു. ഈ റിപ്പോർട്ടിൽ പക്ഷേ, മേൽപാലം വേണമെന്നോ വേണ്ടെന്നോ പരാമർശമില്ല.
കുരുക്കഴിക്കുന്നതിനു വിവിധ മേഖലകളിൽ നിന്നുണ്ടായ നിർദേശങ്ങളാണ് ഉള്ളത്. റിപ്പോർട്ട് പ്രകാരം വീണ്ടും ആലോചനായോഗം ചേരും. ഇതിന്റെ തീയതി പിന്നീട് തീരുമാനിക്കും. കലക്ടർ പി.കെ.ജയശ്രീ, ആർബിഡിസികെ ഡപ്യൂട്ടി കലക്ടർ പി.രാജൻ, ഡപ്യൂട്ടി ജനറൽ മാനേജർ റീനു ചാക്കോ, നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര എന്നിവരും കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ പങ്കെടുത്തു.
ചർച്ചയുടെ പൊതുവികാരം മണർകാട് ബൈപാസ് സംബന്ധിച്ചായിരുന്നു. ഇതുപ്രകാരമാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ ബൈപാസ് തുറക്കുന്നതു സംബന്ധിച്ച് യോഗത്തിൽ ഉറപ്പു നൽകിയത്. പക്ഷേ, ശക്തമായ മഴയാണെങ്കിൽ ടാറിങ് വൈകും. എന്നാലും മെറ്റലിങ് പൂർത്തിയാക്കി 10 ദിവസത്തിനുള്ളിൽ വാഹനഗതാഗതം അനുവദിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ്. ഈ ഉറപ്പു പാലിക്കപ്പെടുമോയെന്നാണ് ഇനി അറിയേണ്ടത്.
ഉപറോഡുകൾ തകർന്നു
കുരുക്കിൽ നിന്നു രക്ഷനേടാൻ കോട്ടയം ഭാഗത്തു നിന്നു എംസി റോഡിലൂടെ വരുന്ന വാഹന യാത്രികർ വിമല ആശുപത്രിക്കു സമീപത്തു നിന്നു ഇടത്തേക്ക് തിരിഞ്ഞ് തുമ്പശ്ശേരി ഉപറോഡിലൂടെ അതിരമ്പുഴ റോഡിലേക്ക് കടക്കാറുണ്ട്. വണ്ടികൾ കൂടുതൽ കടന്നു പോയതോടെ റോഡ് കുണ്ടുംകുഴിയുമായി. റോഡ് നന്നാക്കണമെന്ന ആവശ്യത്തിനും പഴക്കമേറെയുണ്ട്.
ഉപറോഡുകൾ നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്നും കുരുക്കഴിക്കാനുള്ള നിർദേശങ്ങളിൽ പ്രധാനമായും ഉയർന്നിരുന്നു. പട്ടിത്താനത്തു നിന്നു 101 കവല വരെയുള്ള ഭാഗങ്ങളിൽ വാഹനങ്ങൾക്കു എംസി റോഡിൽ നിന്നു തിരിഞ്ഞു പോകാൻ ചെറുതും വലുതുമായ 17 റോഡുകളാണുള്ളത്. ഉപറോഡുകളിലെ തെരുവുവിളക്കുകളും നന്നാക്കണം.
സെൻട്രൽ ജംക്‌ഷനിൽ കുത്തഴിഞ്ഞ സംവിധാനം
കുരുക്കഴിക്കാൻ അടിയന്തരമായി നടപ്പാക്കേണ്ട മുന്നൊരുക്കങ്ങളും നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നു. സെൻട്രൽ ജംക്‌ഷന്റെ കുത്തഴിഞ്ഞ സംവിധാനം മാറ്റണമെന്നാണ് ആദ്യ ആവശ്യം. ലക്ഷങ്ങൾ മുടക്കി സെൻട്രൽ ജംക്‌ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് കേടായിട്ടു നാളേറെയായി. ഇതോടൊപ്പമുള്ള സോളർ ലൈറ്റും പ്രവർത്തിക്കുന്നില്ല. സിഗ്നൽ ലൈറ്റിന്റെ വൈദ്യുതി ചാർജ് നഗരസഭയാണ് അടയ്ക്കുന്നത്. കേടായാൽ നന്നാക്കുന്ന ചുമതല പൊതുമരാമത്ത് വകുപ്പിനാണ്.
സിഗ്നൽ ലൈറ്റ് കേടായതോടെ പൊലീസുകാരാണ് മുഴുവൻ സമയവും ഗതാഗതം വഴിതിരിച്ചു വിടാൻ നിൽക്കുന്നത്. കൂടുതൽ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾക്കു പരിഹാരമാകാറില്ല. ഇവിടെ അശാസ്ത്രീയമായ ഡിവൈഡറുകളും കുരുക്കിനു കാരണമാണ്.
സ്വകാര്യബസുകൾ സെൻട്രൽ ജംക്‌ഷൻ വഴി ഡിവൈഡറുകൾ വലംവച്ചാണു ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നത്. ഓരോ ബസും സമയമെടുത്തു റോഡിൽ കുറുകെയിട്ടു തടസ്സമുണ്ടാക്കിയാണു തിരിയുന്നത്. ഇതുമൂലം അപകടങ്ങളും പതിവാണ്.