വാഗ‘മണ്ണേ’യുള്ളൂ, റോഡില്ല; മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പുകൾ പാഴായി, അവിടെ എന്താണു സംഭവിക്കുന്നത് ?
Mail This Article
എത്ര തവണ പറഞ്ഞതാണ് വാഗമൺ റോഡിലെ കുഴികളുടെ കാര്യം. റോഡുപണിയെപ്പറ്റി പലപ്പോഴായി നാട്ടുകാർക്ക് കിട്ടിയ വാഗ്ദാനങ്ങൾ മാത്രം മതി കുഴികൾ നിറയാൻ
2022 ഫെബ്രുവരി 25: ‘വാഗമൺ റോഡ് നിർമാണം മന്ത്രിയുടെ ഓഫിസ് നേരിട്ട് വിലയിരുത്തും.’
2022 ഏപ്രിൽ 21: ‘വാഗമൺ റോഡിന്റെ ടാറിങ് പ്രവൃത്തികൾ ആരംഭിച്ചു.’
2022 മേയ് 12: ‘റോഡ് പ്രവൃത്തി സംബന്ധിച്ച് പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിൽ ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. പ്രവൃത്തിയുടെ ഗുണനിലവാരം, നടത്തിപ്പ് എന്നിവ സംബന്ധിച്ച് അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ’
ഈരാറ്റുപേട്ട– വാഗമൺ റോഡിനെപ്പറ്റി മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഉറപ്പുകളും തീരുമാനങ്ങളുമാണ് മുകളിലുളളത്.മന്ത്രിയുടെ ഉറപ്പ് റോഡിനെ രക്ഷിച്ചില്ല. റോഡ് ഇപ്പോഴും കുണ്ടും കുഴിയും നിറഞ്ഞുതന്നെ.
എന്താണു സംഭവിക്കുന്നത് ?
വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഫെബ്രുവരി 26നാണ് വാഗമൺ റോഡ് അറ്റകുറ്റപ്പണി നിർമാണോദ്ഘാനം നടത്തിയത്. മൂന്ന് റീച്ചായി പണി പൂർത്തിയാക്കാനാണ് ആദ്യം തീരുമാനിച്ചത്. 6 മാസമാണ് കരാർ കാലാവധി. ആദ്യഘട്ടം ഈരാറ്റുപേട്ടയിൽ നിന്നു തീക്കോയി വരെയുള്ളത് മാർച്ച് പകുതിയോടെ നിർമാണം ആരംഭിച്ചു. മഴ വന്നത് പണിയെ ബാധിച്ചു.
തീക്കോയി വരെ ടാറിങ് ഏപ്രിൽ 30 നകം പൂർത്തിയാക്കാനും പിന്നീടുള്ളത് അടുത്ത ഘട്ടമായി മേയ് 15 മുൻപ് പൂർത്തിയാക്കാനുമായിരുന്ന ധാരണ. ഇപ്പോൾ എംഇഎസ് ജംങ്ഷൻ മുതൽ തീക്കോയി വരെ ടാറിങ് നടത്തി. എന്നാൽ പല ഭാഗത്തും പണി പൂർത്തിയായിട്ടില്ല. ടാറിട്ട ചില ഭാഗങ്ങളിൽ കുഴികൾ വന്നുതുടങ്ങി. പണി ഉടൻ പൂർത്തിയാക്കണമെന്നു കാട്ടി കരാറുകാരന് എക്സിക്യൂട്ടീവ് എൻജിനീയർ നോട്ടിസ് അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.
ഫലമോ ?
∙ കേരളത്തിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കു സഞ്ചാരയോഗ്യമായ വഴിയില്ല.
∙ വർഷങ്ങളായി കുഴികളിൽ വീണ് നടുവൊടിയുന്ന നാട്ടുകാർക്ക് അടുത്തൊന്നും മോചനമില്ല.
∙ തീർഥാടന കേന്ദ്രങ്ങളായ കുരിശുമല, തങ്ങൾപാറ പ്രദേശങ്ങളിലേക്ക് എത്തുന്ന വിശ്വാസികൾക്കും കഠിന യാത്ര.
ഇന്നലത്തെ കാഴ്ചയാണിത്...
ഈരാറ്റുപേട്ട– വാഗമൺ റോഡ് പൂർണമായി തകർന്നു തന്നെ. തീക്കോയി മുതൽ കാരികാട് വരെ വണ്ടി ഓടിക്കാൻ കഴിയില്ല. പല സ്ഥലത്തും റോഡിൽ തിട്ടകൾ രൂപപ്പെട്ടു. ഇവിടെ ഇടിച്ച് വാഹനങ്ങൾ നിൽക്കുന്ന അവസ്ഥ.
ഏറ്റവും കൂടുതൽ തകർന്ന സ്ഥലങ്ങൾ: വേലത്തുശേരി, മാവടി, ഇഞ്ചപ്പാറ, കാരികാട്.