ADVERTISEMENT

കോതനല്ലൂർ ∙ തട്ടുകടയിൽ ഉറക്കെ സംസാരിച്ചതിന് ലഹരി സംഘം പിക്കപ് വാൻ ഡ്രൈവറെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല. ചൊവ്വാഴ്ച രാത്രിയാണ് കോതനല്ലൂരിൽ ലഹരിസംഘം ആണ്ടൂർ വീട്ടിൽ സാബു (55), സുഹൃത്ത് കോതനല്ലൂർ ഓലിക്കൽ ഷാജി (55) എന്നിവരെ ആക്രമിച്ചത്. ഇവർ രക്ഷതേടി ഓടിക്കയറിയെന്ന സംശയത്തിൽ‌ അയൽക്കാരന്റെ വീടിന്റെ ജനാലച്ചില്ലുകളും കാറും തകർത്തു.

കോതനല്ലൂർ തൂവാനീസ കവലയ്ക്കു സമീപം താമസിക്കുന്ന യുവാവാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും ഇയാൾക്കും 2 സുഹൃത്തുക്കൾക്കും എതിരെ വധശ്രമത്തിനു കേസെടുത്തെന്നും കടുത്തുരുത്തി എസ്ഐ വിപിൻ ചന്ദ്രൻ പറഞ്ഞു. ഏറ്റുമാനൂർ പൊലീസ് ഈയിടെ കാപ്പാ ചുമത്തി തടങ്കലിലാക്കിയ ഗുണ്ടയുടെ ബന്ധുവാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. കാണക്കാരി ചാത്തമല, ചാമക്കാലാ, നീണ്ടൂർ തുടങ്ങിയ കോളനികളിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

ഗുണ്ടകളാണ് ഭരണം

ലഹരിമരുന്നുവിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെ പരാതി നൽകാൻ നാട്ടുകാർക്ക് മടിയല്ല, പേടിയാണ്. വീടിനും കാറിനും നേരെ കല്ലേറുണ്ടായിട്ടും പൊലീസിൽ പരാതി നൽകിയിട്ടില്ല. വീണ്ടും ആക്രമണം ഉണ്ടാകുമോ യെന്നാണ് പേടി. മുൻപ് ഏറ്റുമാനൂർ, കാണക്കാരി നീണ്ടൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ലഹരി കടത്തു സംഘങ്ങളുടെ പ്രവർത്തനമെങ്കിൽ ഇപ്പോൾ കോതനല്ലൂർ, ചാമക്കാലാ, കല്ലറ പ്രദേശങ്ങളിലേക്കും വ്യാപിച്ചു.

യുവാക്കൾ ലഹരി ഉപയോഗിക്കാൻ നിർമിച്ച ഉപകരണം  കടുത്തുരുത്തിയിലെ  എക്സൈസ് സംഘം പിടിച്ചെടുത്തത്
യുവാക്കൾ ലഹരി ഉപയോഗിക്കാൻ നിർമിച്ച ഉപകരണം കടുത്തുരുത്തിയിലെ എക്സൈസ് സംഘം പിടിച്ചെടുത്തത്

18നും 25 നും ഇടയിൽ പ്രായമുള്ളവരാണ് ഈ സംഘത്തിൽ. ബൈക്കുകളിലും സ്കൂട്ടറുകളിലുമാണ് യാത്ര. ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം. കത്തി, എയർ ഗൺ, നാടൻ ബോംബ്, പെട്രോൾ ബോംബ് എന്നിവയുമായാണ് ഇവരുടെ കറക്കം. സിഗ്നൽ ലൈറ്റ് തെറ്റായ ദിശയിൽ ഇട്ടെന്ന് ആരോപിച്ച് മൂന്നംഗ സംഘം കോതനല്ലൂരിൽ ഓട്ടോഡ്രൈവറെ കുത്തി വീഴ്ത്തിയ സംഭവം ഒന്നരമാസം മുൻപാണ്.പഴയ സുഹൃത്തിന്റെ വീട്ടിലേക്ക് ഗുണ്ടാ സംഘാംഗത്തിന്റെ നേതൃത്വത്തിൽ ബോംബെറിഞ്ഞ സംഭവവുമുണ്ടായി.

കല്ലറ– വെച്ചൂർ റോഡിൽ ചലച്ചിത്ര സംഗീത സംവിധായകന്റെ കാറ് തടഞ്ഞ് നിർത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതു മറ്റൊരു സംഘം. കോതനല്ലൂരിൽ അടുത്തിടെ ലഹരിയിൽ എത്തിയ യുവാക്കളുടെ സംഘം റോഡിൽ വടിവാൾ ഉരച്ച് തീപ്പൊരി ചിതറിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. റോഡിൽ ബീയർ കുപ്പികൾ പൊട്ടിച്ചിട്ടും ലവൽ ക്രോസിനരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾ മറിച്ചിട്ടും കൊലവിളി നടത്തിയും ശക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരം സംഘങ്ങളിൽപെട്ടവരെ പൊലീസ് പിടികൂടി ജയിലിൽ അടച്ചാലും പുറത്തിറങ്ങിയാലുടൻ വീണ്ടും പഴയ പ്രവർത്തനങ്ങളിലേക്ക് മടങ്ങുകയാണ് പതിവ്.

കടുത്തുരുത്തിയിലും കാര്യം കടുപ്പം തന്നെ

മരങ്ങോലി, കടുത്തുരുത്തി പെരുവ എന്നിവിടങ്ങളിലും ലഹരി സംഘങ്ങൾ സജീവമാണ്. കനാലുകളും തോട്ടിറമ്പുകളും കേന്ദ്രീകരിച്ചാണ് ലഹരി കടത്തുസംഘങ്ങളുടെ പ്രവർത്തനം. അറുനൂറ്റിമംഗലത്ത് അടച്ചിട്ട കാറിലിരുന്ന ലഹരി മരുന്നു ഉപയോഗിക്കുന്നതിനിടെ യുവാവ് മരിച്ചിരുന്നു.

സ്കൂൾ പരിസരങ്ങളും റെയിൽവേ ട്രാക്കുകളും കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ശാന്തിപുരത്തു നിന്നു ലഹരി മരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ സഹിതം യുവാക്കളെ എക്സൈസ് പിടികൂടിയിരുന്നു. പൂഴിക്കോലിലും പെരുവയിലും വീട്ടിൽ കഞ്ചാവ് വളർത്തിയത് എക്സൈസ് പിടികൂടി നശിപ്പിച്ചു.

ഒടുവിൽ ജനകീയ പ്രതിരോധം

ലഹരി സംഘങ്ങളുടെ സാന്നിധ്യം വർധിക്കുകയും അക്രമങ്ങൾ പതിവാകുകയും ചെയ്തതോടെ ചാമക്കാലായിൽ പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ജാഗ്രതാ സമിതി രൂപീകരിച്ചു. കടകൾ ആക്രമിക്കുകയും വാഹനങ്ങൾ തല്ലിപ്പൊളിക്കുകയും വീടുകളിൽ എത്തി ഭീഷണി മുഴക്കുകയും ചെയ്യുന്നതു പതിവായതോടെ നാട്ടുകാർ എതിർപ്പുമായി രംഗത്തിറങ്ങി. ഇതോടെ നാട്ടുകാരും ലഹരി സംഘങ്ങളും തമ്മിൽ തർക്കം പതിവായി. ഒടുവിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണു ജാഗ്രതാ സമിതി രൂപീകരിച്ച് പ്രതിരോധം ആരംഭിച്ചത്. ഇപ്പോൾ സംശയകരമായി ആരെക്കണ്ടാലും സമിതി അംഗങ്ങൾ പൊലീസിന് വിവരം കൈമാറും.

കയ്യിൽ കിട്ടിയെങ്കിൽ അവർ കൊന്നേനെ...
ഉപദ്രവിച്ചവരെ മുൻപരിചയം ഇല്ല. അക്രമികളിൽ ഒരാൾ ഇട്ടിരുന്ന ബനിയൻ ഊരി ഇതിൽ മെറ്റൽ ചീളുകൾ നിറച്ച് പിരിച്ചു കെട്ടിയാണ് തലയ്ക്ക് അടിച്ചത്. പേടിച്ചാണ് അടുത്ത വീട്ടിൽ ഓടിക്കയറിയത്. പിന്നാലെ കൊലവിളിയുമായി യുവാക്കൾ എത്തുന്നത് കണ്ടതോടെ വീടിന്റെ പിൻവാതിലിലൂടെ ഓടി റബർ തോട്ടത്തിലെത്തി. ഇരുട്ടിൽ മരത്തിൽ ഇടിച്ച് എവിടയൊക്കെയോ വീണു. എങ്ങനെയോ റോഡിൽ എത്തി. തലയിൽ നിന്നു രക്തം വാർന്ന് അവശ നിലയിലായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അക്രമികളുടെ പിടിയിൽ പെട്ടിരുന്നെങ്കിൽ ഞങ്ങളെ കൊല്ലുമായിരുന്നു.
സാബു ആണ്ടൂർ പിക്കപ് ഡ്രൈവർകോതനല്ലൂർ

ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാണ്. ജനമൈത്രി പൊലീസും ജാഗ്രതാ സമിതികളും ശക്തമായ ഇടപെടൽ നടത്തുന്നു. പൊലീസ് രാത്രികാല പരിശോധന നടത്തുന്നുണ്ട്. കോതനല്ലൂരിൽ പൊലീസിന്റെ ശക്തമായ സാന്നിധ്യമുണ്ട്. അക്രമം നടത്തിയ പ്രതികളെ ഉടൻ പിടികൂടും.
വിപിൻ ചന്ദ്രൻ,എസ്ഐ, കടുത്തുരുത്തി

മൂന്നു മാസത്തിനുള്ളിൽ കോതനല്ലൂർ പ്രദേശത്തു നിന്ന് 7 ലഹരി മരുന്നു കേസുകൾ എക്സൈസ് പിടികൂടി കേസെടുത്തു. പ്രായപൂർത്തിയാകാത്തവർ ലഹരി മരുന്നു ഉപയോഗിക്കുന്നത് കണ്ടെത്തി. ഇവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി താക്കീതു ചെയ്ത് പറഞ്ഞയച്ചു. റെയിൽവേ ട്രാക്കിനു സമീപത്തു നിന്നും കനാലിന് സമീപത്തു നിന്നും ഒക്കെയാണ് കുട്ടികളെ പിടികൂടിയത്. വാർഡുകൾ തോറും ജാഗ്രതാ സമിതികൾ രൂപീകരിച്ചാണ് എക്സൈസിന്റെ പ്രവർത്തനം. 21 വയസ്സിന് താഴെയുള്ളവർ ലഹരി ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ ലഹരി വിമോചന കേന്ദ്രങ്ങളിലെത്തിച്ച് കൗൺസലിങ്ങും ബോധവൽക്കരണവും നൽകുന്നുണ്ട്. എക്സൈസ് രാപകൽ പരിശോധന നടത്തുന്നു.
രാഗേഷ് ബി. ചിറയത്ത്,എക്സൈസ് ഇൻസ്പെക്ടർ,കടുത്തുരുത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com